മാതൃഭൂമി പ്രവാസി ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ച ഞാൻ എഴുതിയ കഥ ' ബില്ലിഭായി' ബ്ലോഗ് വായനക്കാർക്കായി സമർപ്പിക്കുന്നു . ഒരു പാകിസ്താനിയുടെ മൃഗസ്നേഹം : ഗൾഫ് അനുഭവം എന്ന പേരിൽ ആണ് അത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് . ലിങ്ക് താഴെ കൊടുക്കുന്നു.
ബില്ലി ഭായി
എന്റെ ഫ്ലാറ്റിനു താഴെ കാർ
പാർക്കുചെയ്തു വണ്ടിയിൽ നിന്നു ഇറങ്ങുമ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. കാറിന്റെ
പുറകിലത്തെ ഡിക്കിയിൽ നിന്ന് അയാൾ എന്തോ കുനിഞ്ഞു എടുക്കുകയാണ്. കൂടെ ഒരു പത്തുപന്ത്രണ്ടു
പൂച്ചകളും. അയാൾ ഡിക്കിയിൽ നിന്നു ഒരു തളിക നിറയെ ബിരിയാണി എടുത്തു പുറത്തു വെച്ചു.
നല്ല നെയ്മണം പരത്തുന്ന മട്ടൻ ബിരിയാണി.
പൂച്ചകൾ ആർത്തിയോടെ പാത്രത്തിൽ
നിന്നു ബിരിയാണി കഴിക്കുന്നത് സ്വന്തം മക്കൾക്ക് ഭക്ഷണം കൊടുക്കുന്ന വാത്സല്യത്തോടെ
അയാൾ നോക്കിനിന്നു. ഞാൻ ഇതൊക്കെ ശ്രദ്ധിക്കുന്നത് കണ്ടു
അയാൾ എന്നെ നോക്കി പുഞ്ചിരിയോടെ സലാം ചൊല്ലി ''സലാം ബായി". ഞാനും ഉപചാരപൂർവ്വം സലാം മടക്കി.
'' ബില്ലി സാരാ ഭൂക്കാ ഹേ. യേ സാരാ മേരാ ബെച്ചാ ഹേ.(പൂച്ചകൾ എല്ലാം വിശന്നവരാണ്. ഇതു എല്ലാം എന്റെ മക്കളാണ്) ’’
അയാൾ പറഞ്ഞു. തുടർന്ന് പൂച്ചകളുടെ
വിശേഷങ്ങൾ നിറുത്താതെ അയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ബിരിയാണി തിന്നു വയറു നിറഞ്ഞതോടെ
അയാളോടു പൂച്ചകളുടെ സ്നേഹപ്രകടനങ്ങൾ ആയി. മുട്ടിയുരുമ്മി വാലുപൊക്കി
വിറപ്പിച്ചു, ഉച്ചത്തിൽ കുറുകി, പൂച്ചകൾ നന്ദി പ്രകടിപ്പിച്ചു. പൂച്ചകളോട് യാത്ര പറഞ്ഞു
എന്നെ കൈ ഉയർത്തി കാട്ടി അയാൾ കാറോടിച്ചു എങ്ങോട്ടോ പോയി. അയാൾ പോയതോടെ പൂച്ചകളുടെ
നോട്ടം എന്റെ കൈയ്യിൽ ഉള്ള പ്ലാസ്റ്റിക് ബാഗിലേക്കായി. മാർക്കറ്റിൽ നിന്നു വാങ്ങിയ
മീനിന്റെ മണം അവയുടെ മൂക്കിൽ എത്തിക്കാണും. നല്ല ബിരിയാണി കഴിച്ചാലും മീനിന്റെ മണമടിച്ചാൽ
പൂച്ചകൾക്ക് ഹാലിളകും. ബാഗ് ഒന്നുകൂടെ പൊത്തിപ്പിടിച്ചു ഞാൻ ഫ്ലാറ്റിലേക്ക് കയറി. ' ഇവനേതാ ഈ തെണ്ടി ' എന്ന മുഖഭാവത്തോടെ പൂച്ചകളും ങ്യാവു, ങ്യാവു എന്നു ഉച്ചത്തിൽ കുറെ കരഞ്ഞിട്ടു അവറ്റകളുടെ വഴിക്ക്
പോയി.
പിന്നീട് പല തവണ അയാളെ ഞാൻ
റോഡിൽ വെച്ചു കണ്ടുമുട്ടി. തന്റെ 1987 മോഡൽ പഴഞ്ചൻ ടയോട്ട കൊറോളയുമായി മൂപ്പർ അങ്ങനെ
കറങ്ങുന്നതു കാണാം. എവിടെ എന്നെ കണ്ടാലും കൈ ഉയർത്തി സലാം ചൊല്ലും. കാറിന്റെ മുൻഭാഗത്തെ
ചില്ലുകൾ താഴ്ത്തി കൈ ഡോറിന്റെ പുറത്തേക്ക് വെച്ചാകും എപ്പോഴും യാത്ര. പിന്നീട് ആരോ പറഞ്ഞാണ് ഞാൻ മൂപ്പരെക്കുറിച്ചു മനസ്സിലാക്കിയത്.
അസദ് ഖാൻ എന്നാണയാളുടെ പേര്.
ബില്ലി ഭായ് എന്നാണ് എല്ലാവരും അയാളെ വിളിക്കുക. പൂച്ചകളോടുള്ള സഹവാസം കൊണ്ടാകും അയാൾക്ക്
അങ്ങനെ ഒരു പേർ കിട്ടിയത്. പുള്ളിയുടെ വാസസ്ഥലം ആണത്രേ ആ ടയോട്ട കാർ. രാത്രി കിടപ്പും
മറ്റും വണ്ടിയിൽ തന്നെ. കൂട്ടിനു വണ്ടിയുടെ കീഴിൽ കുറെ പൂച്ചകളും കാണും. പകൽ ആ വണ്ടി
കള്ള ടാക്സിയായി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് മൂപ്പർ കഴിയുന്നത്. ഞാൻ താമസ്സിക്കുന്ന
ടൗണിൽ അറബി വല്യാപ്പമാരെ ടാക്സിയിൽ അങ്ങോട്ടും
ഇങ്ങോട്ടും കൊണ്ടു പോകുകയാണ് ബില്ലി ഭായിയുടെ പണി.
ചെറിയ പട്ടണമായതിനാൽ എല്ലാവരും
പരിചയക്കാർ. കള്ള ടാക്സി ഓടിക്കുന്നവരെ പോലീസ് പിടിച്ചു കനത്ത ഫൈൻ ചുമത്തും. ബില്ലിഭായിയെ മാത്രം ആരും പിടിയ്ക്കുകയില്ല. അതിനൊരു കാരണമുണ്ട്, മൂപ്പർ
ഈ പ്രദേശത്തു വന്നിട്ടു പത്തുമുപ്പതു കൊല്ലം ആയി. അന്നത്തെ കൊച്ചുകുട്ടികൾ ഒക്കെ വളർന്നു
വലിയ പോലീസുകാരും മറ്റും ആയി. അവർ ആരും ബില്ലിഭായിയെ ഒന്നും ചെയ്യില്ല. കാരണം അവരുടെ
ചെറുപ്പത്തിൽ ബില്ലിഭായിയുടെ കാറിൽ കയറി എത്ര തവണ യാത്ര ചെയ്തവരാണ്. കുട്ടികൾക്കു സ്പോർട്സ്
ക്ലബ്ബിലും ഷോപ്പിംഗ് മാളിലും മറ്റും പോകാൻ ബില്ലിഭായി സഹായിക്കും. എന്തെങ്കിലും പ്രതിഫലം
കൊടുത്താൽ അയാൾ വാങ്ങിക്കും,കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, അങ്ങോട്ട്
ഒന്നും ചോദിച്ചു വാങ്ങുകയില്ല.
കിളവന്മാരായ അറബികൾക്ക് മാർക്കറ്റിൽ
പോകാനും ബാർബർ ഷോപ്പിൽ പോകാനും മറ്റും ബില്ലിഭായിയെയാണ് ആശ്രയിക്കുന്നത്. അറബികളുടെ
വീട്ടിൽ കുറഞ്ഞത് അഞ്ചാറു വണ്ടികൾ എങ്കിലും കാണും. എന്നാൽ ആവശ്യത്തിനു കിഴവന്മാരായ
വല്യതന്തമാർക്കു യാത്രയ്ക്ക് ബില്ലിഭായിയുടെ വണ്ടിതന്നെ ശരണം. മക്കൾക്കൊക്കെ വലിയ തിരക്കാണ്
അതിനിടയിൽ ഈ വല്യാപ്പമാരുടെ കാര്യം ഒക്കെ നോക്കാൻ ആർക്കാണ് നേരം.
ചുരുങ്ങിയ ചില നാളുകൾ കൊണ്ട്
ഞാനും ബില്ലിഭായിയും തമ്മിൽ വലിയ പരിചയക്കാരായി മാറി. പാക്കിസ്ഥാനിലെ മുൾത്താൻ പ്രവിശ്യക്കാരനാണയാൾ.
ഇവിടെ ഗൾഫിൽ പത്തുമുപ്പതു കൊല്ലം ആയി. നാട്ടിൽ പോകാറില്ലത്രേ. സാധാരണ വിസാ കാലാവധി
കഴിഞ്ഞവരാണ് നാട്ടിൽ പോകാതെ ഇവിടെ കുടുങ്ങി കിടക്കുന്നത്. പലർക്കും അതു പുറത്തുപറയാൻ
മടിയാണ്. അതിനാൽ ഞാൻ അക്കാര്യത്തെക്കുറിച്ചു കൂടുതൽ ഒന്നും ചോദിച്ചില്ല. പൂച്ചകൾക്കും പ്രാവുകൾക്കും
ഭക്ഷണം കൊടുക്കുകയാണ് പ്രധാന വിനോദം. ടാക്സി ഓടിച്ചുകിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും
അവറ്റകൾക്കു ഭക്ഷണം കൊടുക്കാനാണ് ഉപയോഗിക്കുക. പരിചയമുള്ള അറബികൾ കൈ അയച്ചു സഹായിക്കും.
താമസ്സിക്കുവാൻ സ്വന്തമായി
റൂമൊന്നുമില്ല. കാറിലാണ് വിശ്രമവും രാത്രി കിടപ്പും. മുസ്ലിംപള്ളികളോടു ചേർന്നുള്ള
ശൗചാലയങ്ങളിൽ നിന്നു പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കും. കുളിക്കുന്നതും മറ്റും എവിടെയാണ്
എന്നു ചോദിച്ചപ്പോൾ കടലിൽ കുളിയ്ക്കും എന്നാണ് മറുപടി. ഞാൻ താമസിക്കുന്ന ചെറുപട്ടണം
കടലിന്റെ അടുത്തു ആയതിനാൽ ബീച്ചുകൾ ധാരാളം. ബീച്ചുകളിൽ കടലിൽ കുളിച്ചിട്ടു ശുദ്ധജലത്തിൽ
കുളിക്കുവാനുള്ള ബാത്ത്റൂമുകൾ ധാരാളം. അല്ലെങ്കിൽ തന്നെ പാക്കിസ്ഥാനി ഡ്രൈവർന്മാർ പൊതുവെ
കുളിയ്ക്കുവാൻ മടിയുള്ളവരാണ്. കാറിൽ കയറുമ്പോൾ തന്നെ ഒരു മുഷിഞ്ഞ ഉളുമ്പുനാറ്റം എപ്പോഴും
കാണും.
ഗൾഫിൽ പൂച്ചകൾ ധാരാളം. എവിടെ
തിരിഞ്ഞാലും കാണും പൂച്ചകൾ. ഗൾഫിൽ നായ്ക്കൾ കുറവായതിനാൽ അവറ്റകളുടെ സ്വൈര്യവിഹാരത്തിനു
ഒരു തടസ്സവും ഇല്ല. ബില്ലിഭായി ടൗണിലൂടെ വണ്ടിയുമായി കറങ്ങും. പൂച്ചകളും പ്രാവുകളും
ഒക്കെ മൂപ്പരെ കാണുന്നതോടെ പെരുത്ത സന്തോഷത്തിലാകും. പ്രാവുകൾക്കായി വണ്ടിയുടെ ഡിക്കിയിൽ
ഗോതമ്പിന്റെ ചാക്ക് കരുതിയിട്ടുണ്ട്. അതിരാവിലെ തന്നെ പ്രാവുകൾക്ക്
തീറ്റ കൊടുത്തു തീർക്കും. ബില്ലിഭായിയുടെ വരവും കാത്തു പ്രാവുകൾ തെരുവുകളിൽ കൂട്ടമായി
കാണും. പ്രാവുകൾക്കു തീറ്റ കൊടുക്കുന്നത് കണ്ടുനിൽക്കാൻ നല്ല രസം. ഞാൻ താമസിക്കുന്ന
ഫ്ലാറ്റിന്റെ മുമ്പിലെ പള്ളിയുടെ അങ്കണത്തിൽ രാവിലെ തന്നെ ആ കാഴ്ച കാണാം. രാവിലെ ജോലിയ്ക്ക്
പോകുന്ന തിരക്കിനിടയിൽ ഞാൻ അൽപ്പനേരം ആ കാഴ്ച കണ്ടു നിൽക്കും. ഒട്ടും പേടി കൂടാതെ പ്രാവുകൾ
ബില്ലിഭായിയുടെ കൈയ്യിൽനിന്ന് ഗോതമ്പുമണികൾ കൊത്തിതിന്നുന്നത് കാണാൻ നല്ല ശേലാണ്. തീറ്റ കൊടുത്തതിനു ശേഷം ബില്ലിഭായി കാർ ഓടിച്ചു പോകുന്നതിന്
പിന്നാലെ പ്രാവുകൾ കൂട്ടമായി കാറിന് പിറകെ പറക്കും. ഒരു രണ്ടു റൗണ്ട് ചുറ്റിയതിന് ശേഷമേ
അവറ്റകൾ വിട്ടുപോകുയുള്ളൂ. ആ കാഴ്ച കാണാൻ നല്ല രസമാണ്. ഉച്ചയ്ക്കാണ് പൂച്ചകൾക്ക് ഭക്ഷണം
കൊടുക്കുക. പൂച്ചകൾ മൂപ്പരുടെ മക്കളാണെന്നാണ് ബില്ലിഭായി ബഡായി പറയുന്നത്. ഭക്ഷണം
കൊടുത്തു പൂച്ചകളുമായി സല്ലപിച്ചതിന് ശേഷമേ ബില്ലിഭായി മടങ്ങാറുള്ളൂ. പൂച്ചകൾക്ക് എല്ലാം
ബില്ലിഭായി ഓരോരോ പേരിട്ടിട്ടുണ്ട്. പേരു വിളിയ്ക്കുന്നതിനു അനുസരിച്ചു അവർ ഓടിയെത്തി
മുട്ടിയുരുമ്മി നിൽക്കും. അറബിപ്പേരുകൾ ആണ് മിക്കവയ്ക്കും, അസ്വദ്(കറുമ്പൻ), അബിയത്ത്(വെളുമ്പൻ), ജമീല, അബുഹോസൻ അങ്ങനെ എല്ലാവർക്കും പേരുകൾ ഉണ്ട്. മിക്കപ്പോഴും
മട്ടൻ ബിരിയാണിയോ പാകിസ്ഥാനി റൊട്ടിയും കീമയും ഒക്കെ ആകും ഭക്ഷണം നൽകുക. ഏതോ പബ്ലിക്
കിച്ചണിൽ (ഗൾഫിൽ ഓർഡർ അനുസരിച്ചു ഭക്ഷണം തയാറാക്കി കൊടുക്കുന്ന സ്ഥലം) നിന്നു പ്രത്യേകം തയാറാക്കി ആണ് മൂപ്പർ പൂച്ചകൾക്കു ഭക്ഷണം കൊണ്ടുവരുന്നത്.
ബില്ലിഭായിക്കു അറബികൾ ദാനമായി കൊടുക്കുന്നതും ടാക്സി ഓടിച്ചുകിട്ടുന്നതുമായ പണത്തിന്റെ
ഭൂരിഭാഗവും അതിനായിട്ടാണ് ചിലവഴിയ്ക്കുന്നത്. മനുഷ്യന്റെ
ഓരോരോ വിചിത്ര സ്വഭാവങ്ങളേ...
വൈകിട്ടു അസർ നിസ്കാരത്തിനുശേഷം
ബില്ലി ഭായി പള്ളിയ്ക്കു മുമ്പിലെ ബംഗാളി റെസ്റ്റോറന്റിന്റെ മുമ്പിലിരിക്കുമ്പോഴാണ്
എന്നെ കണ്ടത്. നടക്കാനിറങ്ങിയതായിരുന്നു ഞാൻ.
" ആവൊ ഭായി..ബൈട്ടോ..ചായ്
പീയേഗാ? "
ബില്ലിഭായി നിർബന്ധിച്ചു എന്നെ
ചായ കുടിയ്ക്കാനായി കൂട്ടി. റെസ്റ്റോറന്റിന്റെ പുറത്തെ കസേരകളിൽ ഇരുന്നു ഞങ്ങൾ പരസ്പരം
വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങി. ഇത്തരം സന്ദർഭങ്ങളിൽ എല്ലാ പ്രവാസികളുടെയും
സ്നേഹസംഭാഷണങ്ങൾ ആരംഭിക്കുക നാട്ടിലെ ഉറ്റവരുടെ വിശേഷങ്ങൾ തിരക്കികൊണ്ടാകും.
"ആപ്കാ മുല്ലൂക്ക് മേം
സബ് ടീക് ഹേ നാ?
(നാട്ടിൽ
എല്ലാവരും
സുഖം തന്നെയോ?) ''
ബില്ലിഭായി എന്നോടു വിശേഷങ്ങൾ
തിരക്കി തുടങ്ങി. നാട്ടിൽ എല്ലാവരും സുഖമെന്നും മഴയില്ലെന്നും തുടങ്ങി നിരർത്ഥകമായ ഇത്തരം ചോദ്യോത്തരങ്ങൾ ഗൾഫിലെ
പതിവാണ്.
സംഭാഷണങ്ങൾക്കിടയിൽ ചായയും
ചൂട് സമൂസയും എത്തി. ബംഗാളികളുടെ ചായ ഒരുതരമാണ്. ധാരാളം പാലൊഴിച്ചു ഒരു മൂന്നാലു സ്പൂൺ
പഞ്ചസാരയിട്ട ചായ. ബംഗാളികളും പാക്കിസ്ഥാനികളും പൊതുവേ മധുരപ്രിയരാണ്. നമ്മൾ മലയാളികൾക്ക്
ആ ചായ കുടിയ്ക്കണമെങ്കിൽ അസാമാന്യ മനക്കരുത്ത് വേണം. ചൂട് സമൂസയ്ക്കു നല്ല രുചിയുണ്ട്.
സമൂസ കടിച്ചുകൊണ്ട് ഞാൻ ഏറെ നാളായി അയാളോട് ചോദിക്കണം എന്നു കരുതിവെച്ച ചോദ്യമെറിഞ്ഞു.
" താങ്കൾ
എന്തുകൊണ്ട് നാട്ടിൽ പോകുന്നില്ല? "
ആ ചോദ്യം അയാളെ തെല്ലൊന്നു
കുഴക്കി. അയാൾ എന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. നസ്വാറിന്റെ (പാകിസ്ഥാനികൾ
എപ്പോഴും ഉപയോഗിക്കുന്ന ഒരു തരം പാൻ പോലെയുള്ള
ലഹരിവസ്തു) കറ പിടിച്ച പല്ലുകൾ പുറത്തേക്ക് തള്ളിവന്നു. നെറ്റിയിലെ നരമ്പുകൾ
എഴുന്നുവന്നു. എനിയ്ക്ക് അയാളെക്കുറിച്ചു എന്തൊക്കയോ അറിയാം എന്നാണ് അയാളുടെ ധാരണ എന്നു
തോന്നുന്നു.
" ക്യോം ആപ്കോ നഹി മാലും
ഹേ? "
എനിയ്ക്കു ഒന്നും അറിയില്ല
എന്നു ഞാൻ പറഞ്ഞത് അയാൾ മുഖവിലയ്ക്ക് എടുത്തു എന്നു തോന്നുന്നു. അത് ഒരു കഥയാണ് ഭായി..
അയാൾ ഒരു നിമിഷം കണ്ണുകൾ അടച്ചു. പിന്നെ തെല്ലു മടിയോടെ അയാൾ തന്റെ ജീവിതകഥ പറഞ്ഞുതുടങ്ങി.
ഇരുപതു കൊല്ലമായി നാട്ടിൽ പോയിട്ടില്ല എന്നു അയാൾ എന്നോടു പറഞ്ഞു. എന്തുകൊണ്ട് എന്ന
ചോദ്യത്തിനുള്ള മറുപടി കേട്ടു ഞാൻ ഒന്നു തരിച്ചു.
എന്റെ മുഖത്തു രക്തമയമില്ലാതെ
ആയി, ഇത്ര
ക്രൂരനായ ഒരു മനുഷ്യന്റെ മുമ്പിലാണല്ലോ ഇരിയ്ക്കുന്നത് എന്ന ചിന്ത എന്നെ നടുക്കി.
അയാൾ പതിഞ്ഞ ശബ്ദത്തിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ഇരുപതു കൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ
പോയതാണയാൾ. ഭാര്യ അയാൾ നാട്ടിലെത്തുന്നതിന് ഒരാഴ്ച്ച മുമ്പ് വേറെ ഒരാളോടൊപ്പം ഓടിപ്പോയി. കലിമൂത്ത അയാൾ
ഭാര്യയേയും കാമുകനെയും വെട്ടിനുറുക്കി നാടുവിട്ടതാണ്. പിന്നീട് അയാൾ നാട്ടിൽ പോയിട്ടില്ല. നാട്ടിൽ തിരികെ ചെന്നാൽ ഭാര്യയുടെയും കാമുകന്റെയും വീട്ടുകാർ
ബില്ലിഭായിയെ വെട്ടിനുറുക്കും. കാട്ടുനീതിയാണ് അവിടെ. കണ്ണിന് കണ്ണ്, പല്ലിന്
പല്ല്, ചോരയ്ക്കു
ചോര അതാണവിടുത്തെ നീതി. എത്ര കുട്ടികൾ ഉണ്ട് എന്ന ചോദ്യത്തിനു അയാൾ ഒന്നും മറുപടി പറഞ്ഞില്ല.
എത്ര നിർബന്ധിച്ചിട്ടും അയാൾ മറുപടി പറയാൻ തയ്യാറായതുമില്ല. ഒരുപക്ഷെ കുട്ടികളോടു കാണിയ്ക്കാൻ
പറ്റാത്ത സ്നേഹമായിരിയ്ക്കും അയാൾ പൂച്ചകളോടും പ്രാവുകളോടുമൊക്കെ കാണിക്കുന്നത്.
അടുത്ത ആഴ്ച റമദാൻ നോയമ്പ്
തുടങ്ങി. നോയമ്പ് തുടങ്ങിയാൽ ഗൾഫ് ജീവിതത്തിന്റെ തിരക്ക് എല്ലാം ഒന്നു കുറയും. ജോലി സമയം ഒക്കെ കുറവ്. വൈകിട്ടു
നോയമ്പ് തുറന്നതിനുശേഷമേ കടകളും മറ്റു ബിസിനസ്സുകളും സാധാരണ നിലയിൽ ആകുകയുള്ളൂ. പിന്നീട് കുറെ ദിവസത്തേക്ക് ഞാൻ ബില്ലിഭായിയെ കണ്ടിട്ടില്ല.
നേരത്തെ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ ഞാൻ പുറത്തോട്ടു ഇറങ്ങാറുമില്ല. പെരുനാൾ ദിനങ്ങൾ
വന്നെത്തിയതോടെ എല്ലാറ്റിനും പഴയ വേഗം വന്നെത്തി. ഒരു വൈകുന്നേരം ബില്ലിഭായി കാറുമായി
പോകുന്നത് ഞാൻ കണ്ടു.പഴയതു പോലെ കൈവീശി സലാം പറഞ്ഞു അയാൾ കടന്നുപോയി.
വെള്ളിയാഴ്ച്ച പെരുനാൾ കഴിഞ്ഞു
പിറ്റേ ദിവസം ഉച്ചയ്ക്ക് എന്തോ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതാണ്. ബില്ലിഭായിയുടെ
കാറിനു ചുറ്റും ചെറിയ ഒരു ആൾകൂട്ടം. അവിടവിടെയായി പൂച്ചകളും കൂട്ടം കൂടിനിൽക്കുന്നു.
ആകെ ഒരു പന്തിക്കേട്. ഞാൻ ധൃതിയിൽ അങ്ങോട്ടു കടന്നുചെന്നു.
മുൻസീറ്റ് പുറകോട്ടു ചാരിവെച്ച് ബില്ലിഭായി കിടക്കുന്നു. അടക്കം പറയുന്ന ബംഗാളികളോടു
ഞാൻ കാര്യം തിരക്കി.
" ബില്ലിഭായി ഫോത്ത് ഹോഗയാ..(ബില്ലിഭായി
മരിച്ചു..). "
ഞാൻ ഒന്നു നടുങ്ങി. എന്റെ കാലുകൾ വിറച്ചു. ഒരു ബലത്തിനായി ഞാൻ കാറിന്റെ
പുറത്തേക്കു ചാരി. ശാന്തനായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി.
തലേന്നു രാത്രി കാറിൽ ഉറങ്ങാൻ
കിടന്നതാണയാൾ. ഉറക്കത്തിൽ എപ്പോഴോ അയാൾ ശാന്തമായി മരണത്തിലേക്കു നടന്നുകയറി. ആരോ പൊലീസിലേക്കു
വിളിച്ചു പറഞ്ഞു. അല്പനേരത്തിനു ശേഷം സൈറൺ മുഴക്കികൊണ്ടു പോലീസുവണ്ടിയും ആംബുലൻസും
വന്നു. പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്നു നടന്നു. ബില്ലിഭായിയുടെ ബോഡി പാരാമെഡിക്കുകളും
പോലീസും പരിശോധനകൾക്കു ശേഷം സ്ട്രെച്ചറിലേക്കു മാറ്റി.
കാണാനുള്ളവർ അടുത്തുചെന്നു
മയ്യിത്ത് കണ്ടു. ശാന്തമായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി, ചുണ്ടുകളുടെ കോണിൽ എവിടേയോ ഒരു പുഞ്ചിരി ഉള്ളതുപോലെ. ആളുകളുടെ
തിരക്കു പൂച്ചകളെ തെല്ലു അസ്വസ്ഥരാക്കി. അവറ്റകൾ വാലുചുരുട്ടി ചെറിയ നിലവിളി ശബ്ദം
എന്നുതോന്നുന്ന നിലയിൽ കരഞ്ഞുകൊണ്ട് ആംബുലൻസിനു ചുറ്റും നടന്നു. ഡോറുകൾ അടഞ്ഞു ആംബുലൻസ്
നീങ്ങി തുടങ്ങി. എവിടെ നിന്നോ വന്ന ഒരു കൂട്ടം പ്രാവുകൾ ആ വാഹനത്തിനു അകമ്പടി സേവിച്ചു
കുറേ ദൂരം പോയതിനു ശേഷം അനന്തനീലിമയിലേക്കു പറന്നുപോയി.
പാവം പൂച്ചകൾ അവർക്കു മനസ്സിലായിക്കാണുമോ
ആവൊ അവരുടെ ബില്ലിഭായി ഇനി ഒരിക്കലും ബിരിയാണിയുമായി അവരെ തേടി വരികില്ലെന്നു ; മനസ്സിലായി
കാണും, മനുഷ്യരേക്കാൾ
സ്നേഹവും നന്ദിയുമുള്ളവരാണല്ലോ പലപ്പോഴും മൃഗങ്ങൾ..
കഥ വായിച്ചു. വളരെ നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു.
ReplyDeleteവളരെ സന്തോഷം.പുതിയ പോസ്റ്റുകൾ കാണുന്നില്ല..ആശംസകൾ
Deleteകൊള്ളാം നല്ല കഥ
ReplyDeleteപിന്നെ ..
മാതൃഭൂമി ഓൺ -ലൈൻ വരാന്തപ്പതിപ്പിൽ വന്നതിനു അഭിനന്ദനങ്ങൾ കേട്ടോ ഭായ്
വളരെ സന്തോഷം. മാതൃഭൂമി പ്രവാസി ഓൺലൈൻ പതിപ്പിലാണ് ഭായി കഥ വന്നത്. ഏതായാലും നന്ദി മുരളിഭായ്.
Deleteനല്ല കഥ.. ഒരു ദേശത്തെ മുഴുവന് കൊന്നൊടുക്കിയ ഏതോ ഭരണാധികാരി ഇങ്ങിനെ വേറെ ഏതോ നാട്ടില് നല്ലവനായി കഴിയുന്ന കഥ പത്രത്തില് കണ്ടത് ഓര്മ വരുന്നു.
ReplyDeleteപ്രവാസത്തിൽ ഇത്തരത്തിൽ എത്രയെത്ര കഥകൾ...വളരെ സന്തോഷം വായനയ്ക്ക് ആശംസകൾ
Deleteഇത് വെറുമൊരു കഥയോ അതോ സംഭവ കഥയോ...? വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിനുള്ളിലെവിടെയോ ഒരു ഉടക്ക്... എഴുത്ത് മനസ്സിനെ സ്പർശിച്ചു എന്നതിന്റെ തെളിവ്...
ReplyDeleteഇതു എനിയ്ക്കു പരിചയമുള്ള രണ്ടു വ്യക്തികളെ കൂട്ടി വെച്ചതാണ് വിനുവേട്ടാ .. ഒരു പാകിസ്ഥാനിയേയും ഒരു മലയാളിയേയും.. സന്തോഷം. ആശംസകൾ
Deleteനന്നായിരിക്കുന്നു കഥ.
ReplyDeleteഞാൻ കണ്ടു പരിചയപ്പെട്ട പാക്കിസ്ഥാനികൾ അധികവും നല്ലവർ തന്നെയായിരുന്നു. ബംഗ്ലാദേശികളേക്കാൾ സ്നേഹം അവർക്ക് ഇന്ത്യാക്കാരോട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ആശംസകൾ.....
നല്ല മനുഷ്യർ എവിടെയും ഉണ്ട്..നന്ദി വായനയ്ക്കും അഭിപ്രായത്തിനും..ആശംസകൾ
Deleteകഥ വായിച്ചു
ReplyDeleteആ പൂച്ചകളേയും പ്രാവുകളേയും പോലെ
ഞാനും ഭായിക്കായി പ്രാർത്ഥിക്കുന്നു
ആശസകൾ
സന്തോഷം പ്രിയ സുഹൃത്തേ..
Delete