Tuesday 30 June 2020

കൊറോണക്കാലത്തെ ചില ഐസക്ന്യൂട്ടന്മാർ


കൊറോണക്കാലത്തെ ചില  ഐസക്ന്യൂട്ടന്മാർ




മുല്ലാ നാസറുദ്ദീന്റെ മക്കള്‍ ഒരു ദിവസം മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മുല്ലായുടെ ഒരു പഴയ ചെങ്ങാതി  അവിടെയെത്തിയത്. കുട്ടികളോട് ലോഹ്യവും കൊച്ചുവർത്തമാനവും  പറഞ്ഞു കൊണ്ടിരിക്കെ  അയാള്‍ അവരോട് ഒരു ചോദ്യം  ചോദിച്ചു.

 ഈ സ്രാവും തിമിംഗലവും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ? ’
 ഓ അറിയാം’   മുല്ലായുടെ മകന്‍ തല്‍ക്ഷണം മറുപടി നല്‍കി.
 ശരി. എങ്കില്‍ പറയൂ’   അയാള്‍ പ്രോല്‍സാഹിപ്പിച്ചു
. ‘സ്രാവ് വളര്‍ന്നാണ് തിമിംഗലമായിത്തീരുന്നത്’. മുല്ലയുടെ മകൻ ആധികാരികമായി വ്യക്തമാക്കി.
 അതേയോ? എത്ര കാലമെടുക്കും സ്രാവ് തിമിംഗലമായിത്തീരാന്‍?’
മുന്ന് കൊല്ലവും എട്ടുമാസവും പതിനേഴു ദിവസവും. മാത്രമല്ല, എല്ലാ സ്രാവുകളും ഇങ്ങിനെ വളരുകയില്ല. കരിങ്കടലിനടിയിലെ പ്രത്യേക തരം കള്ളിച്ചെടികള്‍ ഭക്ഷിക്കുന്ന സ്രാവുകള്‍ മാത്രമാണ് ഇത്തരത്തില്‍ വലുതാവുക.’
കിറുകൃത്യമായിരുന്നു അവന്റെ മറുപടി.
ങ്‌ഹേ’   അയാള്‍ ഇത്തവണ ശരിക്കും അന്തംവിട്ടു.
 ഇതൊക്കെ ഇത്ര കൃത്യമായി എങ്ങിനെ മോന്‍ പഠിച്ചുവെച്ചു?’
 , അതെല്ലാം സ്കൂളിൽ നിന്ന്  പഠിച്ചതല്ലേ.. ഞങ്ങളുടെ ശാസ്ത്രപുസ്തകത്തിലെ   നാലാമത്തെ പാഠമാണത് ’
  അവന്‍ അടിപൊളിയായി കാര്യം വിശദീകരിച്ചുകൊടുത്തു.
സുഹൃത്ത് പോയി, ഉടനെതന്നെ മുല്ലാ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ചു.
 എടാ നീയാടാ എന്റെ മോന്‍. എത്ര കൃത്യമായാണ് പൊട്ടത്തരങ്ങള്‍ സ്വന്തമായി ഉണ്ടാക്കി പറഞ്ഞു ഫലിപ്പിക്കുന്നത്'

അങ്ങനെ ലോകത്തുള്ള എല്ലാ മണ്ടത്തരങ്ങളും വിളിച്ചു കൂകുന്ന  വിരുതന്മാരുടെ സുവര്‍ണ്ണകാലമാണ് ഈ കൊറോണക്കാലം അഥവാ കോവിഡ് കാലം.  ഇത്തരം പൊട്ടത്തരങ്ങള്‍ മഹദ്‌വചനങ്ങളുടെ രൂപത്തില്‍ വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രത്യക്ഷപ്പെടുന്നു.അതൊക്കെ മിന്നൽവേഗത്തിൽ ആണ് പ്രചരിക്കുന്നത്. കൊറോണ യൂനിവേഴ്സിറ്റിയിലെ ആധികാരിക പ്രൊഫെസറുമാർ ആണ് മിക്കവരും . ഏറ്റവും ആധികാരികം എന്ന രൂപത്തിലാണ് ഏറ്റവും വലിയ മണ്ടത്തരങ്ങള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും മറ്റും  പ്രത്യക്ഷപ്പെടുക. ഇവ ഫോര്‍വേർഡ്  ചെയ്യുന്നതാവട്ടെ  വിദ്യാഭ്യാസം കുറഞ്ഞവരെന്നോ വിദ്യാസമ്പന്നരെന്നോ  ഭേദവുമില്ല.ഈ സാധനം കൈയ്യിൽ കിട്ടിയാൽ അഞ്ചാറ് ആൾക്കാർക്ക് ഫോർവേഡ്  ചെയ്യാതെ കിടക്കപ്പൊറുതി വരിക ഇല്ല.  മാവേലി നാടുവാഴും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന് പറഞ്ഞത് പോലെ ഈ കാര്യത്തിൽ മാനുഷർ എല്ലാം സമം.

ഇതാ അത്തരത്തിൽ പടച്ചു വിട്ട ചില സോഷ്യൽ മീഡിയ  വർത്തമാനങ്ങൾ :

പതിനാറു മണിക്കൂര്‍ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നാൽ കൊറോണ ചത്തു പോവും എന്നത്  ഒരു പ്രചാരണം.16  മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ  റോഡുകളിലും വീടിനു ചുറ്റും ഉള്ള വൈറസ് നശിച്ചു പോകും അതാണ് ബ്രേക് ദ സർക്കിൾ.അതായത് അത് കഴിയുമ്പോൾ വെളിയിലെങ്ങും ഒരു വൈറസും ഇല്ലാത്ത അവസ്ഥ ഉണ്ടാകും. അതുപോലെ കോറോണയെ പ്രതിരോധിക്കുവാൻ  ചൂടുവെള്ളം മാത്രം കുടിച്ചാൽ മതി വയറ്റിൽ എത്തുന്ന വൈറസുകൾ ചൂടുകൊണ്ട് ചത്തോളും.പിന്നെ ചെറുനാരങ്ങയും വെളുത്തുള്ളിയും മഞ്ഞളും  കൊണ്ടുള്ള ചികില്‍സ, തേനും ഇഞ്ചിയും മറ്റു  ചേര്‍ന്ന മരുന്നുകള്‍ എന്നിങ്ങനെ പോയി കഥകള്‍. ഗോമൂത്രം ആണ് അടുത്ത ഇനം.ഗോമൂത്രം കുടിച്ചാൽ കൊറോണ വെരില്ലത്രേ. ഈ തക്കം നോക്കി ഗോമൂത്രം കുപ്പിയിൽ വിറ്റു കാശാക്കിയ ഉത്തരേന്ത്യൻ ഗോസായി വിരുതന്മാർ ധാരാളം.



വാട്‌സാപ്പില്‍ മുഴങ്ങുന്നത് അതി പ്രശസ്തരായ പ്രഗല്‍ഭരായ അമേരിക്കയിലെയും ചൈനയിലെയും   ഡോക്റ്റര്‍മാരുടെയും പേര് വെച്ചുള്ള സന്ദേശങ്ങളാണ്  വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആണ് അത്തരം നുണുക്ക് വിദ്യകൾ .ചൈനയിലെ പ്രൊ. ലൈല അഹ്മദിയുടെ പേരിൽ ഇറങ്ങിയ മേസേജ്  ലക്ഷങ്ങള്‍ക്കിടയില്‍ ആണ് പ്രചരിച്ചത്.അങ്ങനെ ഒരു വ്യക്തി ഉണ്ടോ എന്തോ?. ചൈനയില്‍ മാത്രം കൊറോണ പ്രചരിച്ച ആദ്യ നാളുകളില്‍ അവിടുത്തെ കഥകളിറക്കുന്നതായിരുന്നു സോഷ്യൽ മീഡിയ വീരന്മാരുടെ ഹോബി.  വാട്‌സാപ്പ് സര്‍വകലാശാലയിലെ ഇത്തരം  കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാക്കൾ  എവിടെയോ ഇരുന്ന് ചിരിച്ച് രസിക്കുന്നുണ്ടാവും.

ശൈയിത്താൻ  പല രൂപത്തിലും വരും എന്ന വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ, വ്യാജ വാര്‍ത്തകളും പല രൂപത്തിലും വരും. ഗൾഫിൽ പ്രചരിച്ച ഒരു വാർത്ത ഇങ്ങനെ, വൈറസിനെ സമ്പൂര്‍ണ്ണമായി നശിപ്പിക്കുന്നതിന് വേണ്ടി, രാജ്യം മുഴുവന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഹെലിക്കോപ്റ്ററില്‍ അണുനാശിനി തളിക്കാന്‍ പോവുന്നു എന്ന വിചിത്ര പ്രചരണം സോഷ്യൽ മീഡിയയിലൂടെ നടന്നു . മുന്നറിയിപ്പിനൊപ്പം മുന്‍കരുതലുകളെടുക്കാനുള്ള ചില നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പാതിരാവില്‍ പന്ത്രണ്ടു മണി കഴിഞ്ഞ് ശബ്ദം കേട്ടാല്‍ അത് ഹെലിക്കോപ്റ്ററിന്റേതാണെന്ന് മനസിലാക്കിക്കൊള്ളണം. രാത്രിയില്‍ തുണികളൊന്നും പുറത്തിടരുത്. അവയിലൊക്കെ കീടനാശിനി വീഴാതിരിക്കാനായിരുന്നു ആ മുന്‍കരുതല്‍. ഏറ്റവും ആകര്‍ഷകമായ രീതിയിലാവും നുണകള്‍ അവതരിപ്പിക്കപ്പെടുക. 

ചില മഹാമണ്ടത്തരങ്ങൾ  പ്രചരിപ്പിക്കാന്‍ പ്രശസ്ത താരങ്ങളും മറ്റും  തന്നെ നേരിട്ട് ചാനലുകള്‍ വഴി ഭൂമിയിലേക്കിറങ്ങിയത് ആണ്  വളരെ കൗതുകം .എല്ലാവരും ചേർന്ന് കയ്യടിക്കുമ്പോൾ ഒരുപാട് ബാക്ടീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട് എന്നൊക്കെ  വിളിച്ചു പറയുമ്പോൾ അവരുടെ വിശ്വാസ്യത തന്നെയാണ് നഷ്ടമാകുന്നത്. അടുത്ത വിവരക്കേട് ട്രമ്പച്ചനെപോലുള്ള  രാഷ്ട്രനേതാക്കളിൽ നിന്നാണ് കോറോണയ്ക്ക് അത്‌ഭുതമരുന്ന്  കണ്ടുപിടിച്ചു എന്ന ടീറ്റ്  ചെയ്തതിനു പിന്നാലെ ആ മരുന്ന് വാങ്ങികൂട്ടാൻ ലോകമെമ്പാടുക്കും ഉള്ള ജനം നെട്ടോട്ടമോടി ഒടുവിൽ അത് നിയത്രണമില്ലാതെ കഴിച്ചു കുറേപ്പേരുടെ ജീവൻ  ഒടുങ്ങിയതോടെ ആ  പൂതിയും കഴിഞ്ഞു.

ആത്മീയ വ്യാപാരികൾ  ആണ് മറ്റൊരു കൂട്ടർ  കുവൈറ്റിൽ  തീയിറക്കി കൊറോണയെ നാടുകടത്തിയ അവറാനും മൂന്ന് കൊല്ലം മുമ്പ് കൊറോണ  ലോകത്തിൽ 2020ലിൽ  വരുമെന്ന് ദർശിച്ച ആൾദൈവവും ഒക്കെ  ജനങ്ങളെ വിഡ്ഢികളാക്കുക അല്ലേ ചെയ്തത്?
ഇതൊക്കെ ചെയ്തുകൂട്ടി ജനത്തെ വഴി തെറ്റിച്ചിട്ട് സ്വന്തം ലാവണത്തിൽ സുരക്ഷിതമായി  ഇരുന്നു പൊന്തിയോസ് പീലാത്തോസിനെ പോലെ കൈ കഴുകിയിട്ട് എനിക്ക് ഈ രക്തത്തിൽ പങ്കില്ല എന്നാണല്ലോ ഇവരൊക്കെ നിരന്തരം പറയുന്നത്.


കൊറോണക്കാലത്ത്  വിദഗ്ദ്ധരെ മുട്ടിയിട്ട് വഴിനടക്കാൻ പറ്റാത്ത അവസ്ഥ ആണ്. വരുന്നവനും പോകുന്നവനും എന്തിന് പറയാൻ മുടിവെട്ടുകടയിലെ ബാർബർവരെ ഉപദേശത്തോട്  ഉപദേശം. കേരളത്തിലെ എല്ലാ ചാനൽ അന്തിചർച്ചക്കാരും ഇപ്പോൾ കൊറോണ വിദദ്ധരാണ്.. അതിൽ രാഷ്ട്രീയ നേതാക്കളും മതമേലധികാരികളും  സിൽമാനടികളും   എന്തിന് വക്കീലുമാർ വരെ അല്ലേ പങ്കെടുക്കുന്നത്? ഈ വിദഗ്ദ്ധന്മാർ എന്തൊക്കെ ഉപദേശിച്ചാലും കൊറോണയ്ക്ക് എതിരേഉള്ള പ്രതിരോധമാർഗങ്ങൾ സാധാരണക്കാരൻ ചെയ്യേണ്ടത്  ഇത്രേ ഉള്ളു.. കഴിയുന്നതും വീട്ടിൽ ഇരിക്കുക, പുറത്തുപോകുന്നെങ്കിൽ ഒരു മാസ്ക് ധരിക്കുക, വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുക, മൂക്കിലും കണ്ണിലും കൈ ഇട്ടു പിടിക്കാതെ ഇരിക്കുക.. തീർന്നു... അയിനാണ്  ഈ വങ്കത്തരം ഒക്കെ.

(കഥ : കടപ്പാട്)