മൂക്ക് മാഫി അഥവാ എന്റെ ആദ്യ വിമാനയാത്രാ ചരിതം
കോഴിയ്ക്ക്
എന്നു മാമു വരും എന്നു എന്റെ ചോദ്യം കേട്ടമ്പരന്നാകും അമ്മ നേരാങ്ങളയുടെ കൈയ്യും
കാലും പിടിച്ചു എനിയ്ക്കു ഒരു വിസ ശരിയാക്കിയത്. പത്തിരുപത്തിമൂന്ന്
കൊല്ലം മുമ്പ് ഗൾഫുകരൊക്കെ കത്തി നിൽക്കുന്ന സമയം. ഇപ്പോൾ ഗൾഫുകാരെ കണ്ടാൽ കൂപമണ്ഡുകങ്ങളെപ്പോലെ കരുതുന്ന ജനം അന്നു ഗൾഫുകാരെ കണ്ടാൽ മുണ്ടഴിച്ചിട്ടു ബഹുമാനിച്ചിരുന്ന കാലം. എനിയ്ക്കു ആകെ കേട്ടു പരിചയമുള്ള ഗൾഫിലെ സ്ഥലങ്ങൾ ദുബായ്, അബുദാബി, മസ്കറ്റ്, ദോഹ പിന്നെ സൗദിയിലെ ചില സ്ഥലങ്ങൾ. അതു നമ്മുടെ തിരുവനന്തപുരവും കൊല്ലവും
കൊട്ടാരക്കരയും പുനലൂരും പോലെ അടുത്തടുത്ത സ്ഥലങ്ങൾ ആണ് എന്നാണ് എന്റെ ധാരണ. എല്ലാം പേർഷ്യ അല്ലേ, അന്നൊക്കെ ഗൾഫ് എന്നു അധികം ആരും ഉപയോഗിക്കാറില്ല. വിസ റെഡിയായി
വന്നതോടെ വീട്ടിൽ ആകെ ഒരു പൊടിപൂരം.
എനിക്ക്
ഒന്നുരണ്ടു പുതിയ ഡ്രെസ്സുകൾ തയിപ്പിച്ചു, കൊല്ലത്തു പോയി ബാറ്റയുടെ ഒരു ജോഡി സ്ലിപ്പോൻ ഷൂ വാങ്ങി. അന്ന് എന്റെ ബന്ധത്തിൽ ഉള്ള മിക്കവാറും എല്ലാ മുതിർന്ന ആണുങ്ങളും ഗൾഫിൽ ആണ്. അച്ചൻകുഞ്ഞ് കൊച്ചപ്പനാണ് കുടുംബത്തിൽ നിന്നു ആദ്യം ഗൾഫിൽ പോയ ആൾ. മൂപ്പർ അവധിയ്ക്ക് വരുമ്പോൾ കുടുംബത്തൊക്കെ ഉത്സവപ്രതീതിയാണ്.കുടുംബത്തിലുള്ള കുഞ്ഞുകുട്ടി പരാധീനങ്ങൾ എല്ലാം അവിടെ ഒത്തുചേരും. സ്കൂളിൽ നിന്നു ലീവ് എടുത്തു അധ്യാപകരായ അപ്പനും അമ്മയും ഞങ്ങളെയും കൂട്ടി മൂപ്പരുടെ വീട്ടിലെത്തും. പിന്നെ കുറെ
ദിവസത്തേക്ക് ആകെ ബഹളമാണ്.
ഗൾഫിൽ നിന്നു കൊണ്ടുവന്ന പെട്ടി പൊട്ടിക്കുന്നത് കാണാൻ എന്തായിരുന്നു രസം.ജപ്പാൻ സാരികൾ; ജോർജ്ജറ്റും ഷിഫോണും,പോളിസ്റ്റെർ ഷർട്ട് പീസുകൾ,പളപള മിന്നുന്നതും ഉടുത്താൽ അരയിൽ നിൽക്കാതുമായ ഗൾഫ് ലുങ്കികൾ,കടുവാവരയൻ ടീഷർട്ടുകൾ, കടവാതിലിന്റെ രൂപമുള്ള വലിയ കൈയ്യുള്ള
മാക്സി.. അങ്ങനെ പോകും തുണിത്തരങ്ങളുടെ ലിസ്റ്റ്.ഗൾഫുകാരാണ് മാക്സികൾ കേരളത്തിൽ ആദ്യമായി ഇറക്കുമതി ചെയ്തത്. അതുപിന്നെ രൂപം മാറി നൈറ്റിയായി കേരളീയസ്ത്രീകളുടെ ദേശിയവേഷം ആയി മാറി. പിന്നെ ലക്സ് സോപ്പ്, നിവിയാ ക്രീം,
ബ്രൂട്ട് സ്പ്രേ, യാർഡലി പൌഡർ തുടങ്ങിയ സൗന്ദര്യവർദ്ധക സാധനങ്ങൾ. തീറ്റപണ്ടങ്ങളുടെ
കണക്കെടുത്താൽ തിളങ്ങുന്ന വർണ്ണകടലാസ് പൊതിഞ്ഞ ചോക്കലേറ്റുകൾ, പിസ്ത്ത, ബദാം, ഈത്തപ്പഴം, നിഡോ പാൽപ്പൊടി, ടാങ്ക് അങ്ങനെ രസമുകുളങ്ങൾക്ക് ബാന്റടി മേളം. കുടംബത്തിലെ പ്രായമുള്ളവർക്കായുള്ള കുണ്ടാമണ്ടികൾ കോടാലി തൈലം, മീശക്കാരൻ എണ്ണ, കടുവാപുരട്ടി(ടൈഗർ ബാം), കൊടുംചൂടൻ സ്പ്രേ(ഡീപ് ഹീറ്റ് ).
പിന്നെ
അലുഗുലുത്ത് സാധനങ്ങൾ നഖംവെട്ടി, മുടീമ്മേ കുത്തി(ഹെയർ സ്ലൈഡ്), അമ്മച്ചിമാർക്കായി നേര്യതുമ്മേ കുത്തി(ബ്രോച്ച്), വെട്ടുപലക(കട്ടിംഗ്
ബോർഡ് ), ഹീറോ പേന, മണക്കുന്ന റബ്ബർ അങ്ങനെ പോകും ലിസ്റ്റ്. ഇതെല്ലാം
വീട്ടുകാർക്കും നാട്ടുകാർക്കും വീതിച്ചു നൽകി കൊച്ചപ്പൻ ഒരു പരുവമാകും. ഇതൊക്കെ കണ്ടുംകെട്ടും വളർന്ന എനിയ്ക്ക് ഗൾഫ് ഒരു മായാലോകമായിരുന്നു.
അങ്ങോട്ടുള്ള
യാത്രയ്ക്കു എയർടിക്കറ്റ് ഒരു ബന്ധുവിനെ കൂട്ടി തിരുവനന്തപുരത്ത് പോയി എടുത്തു. തിരികെ വരുന്നവഴി
തമ്പാനൂരിലെ ബുക്ക് സ്റ്റാളിൽ നിന്നു ഒരു അറബി-മലയാളം ഭാഷാസഹായി വാങ്ങി. പാതിരാത്രിയിൽ ഉറക്കമിളച്ചിരുന്നു ഫീ, മാഫി, കൈഫ് ഹാലക്ക്,
ശുക്രാൻ തുടങ്ങിയ അറബിവാക്കുകൾ ഹൃദസ്ഥമാക്കി. പണ്ടാരാണ്ടു പറഞ്ഞപോലെ ഒരു ഗവണ്മെന്റ് ജോലി
കിട്ടിയിട്ടുവേണം ഒന്നു ലീവ് എടുക്കാൻ, ഇനി ഗൾഫിലെത്തിയിട്ടു വേണം അറബിയിലൊക്കെ ഒന്നു വെച്ചു കാച്ചാൻ.. ഞാൻ ഒന്നാന്തരം ഈസ്റ്റ്മാൻ കളർ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി.
വീട്ടിലാകട്ടെ
തിരക്കോടുതിരക്ക്. കരിക്കലും പൊരിക്കലും ആകെ ജഗപൊക. എനിയ്ക്കും ബന്ധുക്കൾക്കും ഗൾഫിൽ കൊടുത്തുവിടാനുള്ള സാമഗ്രികൾ ഉണ്ടാക്കുന്ന മേളം. അമ്മയും അമ്മച്ചിയും ഭർത്താക്കന്മാർ ഗൾഫിൽ ഉള്ള അമ്മയുടെ അനുജത്തിമാരും ചേർന്നു അച്ചാറുകളും നാടൻ പലഹാരങ്ങളുമൊക്കെ റെഡിയാക്കി. അച്ചാറുകളുടെ
ലിസ്റ്റ് എടുത്താൽ മീൻ അച്ചാർ, കടുമാങ്ങ അച്ചാർ, കണ്ണിമാങ്ങ
അച്ചാർ തുടങ്ങിയ ചുവന്നതും വെളുത്തതും ആയ കുറെ എണ്ണം. പിന്നെ ഇടിച്ചമ്മന്തി, പോത്തിറച്ചി വറത്തത് അങ്ങനെ എണ്ണ ചേർത്തതും ചേർക്കാത്തതും ആയ കുറെ സാധനങ്ങൾ. പിന്നെ അവലോസുപൊടി, അരിയുണ്ട, കുഴലപ്പം, ഉപ്പേരി തുടങ്ങിയ നാലുമണി പലഹാരങ്ങൾ. എല്ലാംകൂടി ഒരു പത്തുപതിനഞ്ചു കിലോ വരും. അതു
കൂടാതെ എന്റെ സ്ഥാവരജംഗമ വസ്തുക്കൾ രാസ്നാദി പൊടി, കാച്ചിയ വെളിച്ചെണ്ണ,ചന്ദ്രികാസോപ്പ്
തുടങ്ങിയവ. ഇവ എല്ലാംകൂടി കാർഡ്ബോർഡ് പെട്ടിയിൽ അടുക്കി പ്ലാസ്റ്റിക് കയറുകൊണ്ട് വരിഞ്ഞുകെട്ടി നാട്ടിൽ അവധിയ്ക്കു വന്ന ഗൾഫുകാരനായ ബന്ധു റെഡിയാക്കി തന്നു. പിന്നെ ബാബുകൊച്ചപ്പൻ സമ്മാനമായി തന്ന എക്കോലാക്ക് ബ്രീഫ്കേയ്സിൽ അത്യാവശ്യം രണ്ടുമൂന്നു ജോഡി ഡ്രസ്സ്, ഈരേഴതോർത്ത് രണ്ടണ്ണം, കിറ്റക്സ് ലുങ്കി മൂന്നെണ്ണം, കൂടെ മറ്റു അസ്മാദികളും അങ്ങനെ ഹാൻഡ് ബാഗും റെഡി.
തിരുവനന്തപുരം
എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ കൊച്ചപ്പനും ബന്ധുക്കളും കത്തിലൂടെ വിവരിച്ചു അറിയിച്ചതിനാൽ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. ആകെ കടുപ്പം ഇമിഗ്രേഷനിൽ ഉള്ള കാർക്കോടകർ മാത്രം. അന്നൊക്കെ യാത്രക്കാരെ പോലീസുമുറയിൽ ചോദ്യം ചെയ്യുന്ന ഒരു വിവരവും ഇല്ലാത്ത ചില അല്പന്മാരെ ആയിരുന്നു ഇമിഗ്രേഷനിൽ ഇരുത്തിയിരുന്നത്. എടാ പോടാ എന്നുമാത്രമേ ആ സാറന്മാർ യാത്രക്കാരെ സംബോധന ചെയ്യൂ, അടുത്തിടെയായി കാര്യങ്ങൾക്ക് ഒക്കെ മാറ്റം വന്നിട്ടുണ്ട്. ആദ്യമായി ഗൾഫിൽ പോകുന്ന ഒന്നുരണ്ടു പേരെ എയർപോർട്ടിൽ വെച്ചു പരിചയപ്പെട്ടതിനാലും തുല്യദുഖിതർ പരസ്പരം സഹായിക്കാൻ തയാറാകുന്നതിനാലും വല്യ ബുദ്ധിമുട്ട് പ്ലെയിനിൽ എത്തുന്നതുവരെ നേരിട്ടില്ല. അങ്ങനെ പരിചയപ്പെട്ടവർക്ക് ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നു ദൂരെയാണ് സീറ്റ് കിട്ടിയത്. എന്റെ അടുത്ത സീറ്റിൽ ഫ്ലൈറ്റിൽ കയറിയതു മുതൽ ഉറക്കം തൂങ്ങുന്ന മധ്യതിരുവതാംകൂറുകാരനായ ഒരു അച്ചായൻ ആണ് ഇരിക്കുന്നത്, പാറ്റൺടാങ്ക് പോലത്തെ ഒരെണ്ണം. തലേന്നത്തെ ഹാങ്ങ്ഓവർ അയാളുടെ മുഖത്തുനിന്നു വായിച്ചെടുക്കാം. മൂപ്പരാകട്ടെ ഈ പ്ലെയിൻ യാത്രയൊക്കെ തൃണസമം എന്ന മട്ടിൽ ആരെയും മൈൻഡേ ചെയ്യുന്നില്ല. ഞാൻ ആശയോടെ ഇടയ്ക്കിടെ മൂപ്പരെ നോക്കുന്നുണ്ട്.. ഫലം നാസ്തി. വിമാനം പുറപ്പെടുന്നതിന് മുമ്പ് മിനിസ്കേർട്ട് ഇട്ട ഒരു എയർഹോസ്റ്റസ് സുന്ദരി കുറെ സീറ്റുകൾക്ക് മുമ്പിൽ വന്നുനിന്ന് മൈക്കിലൂടെ പറയുന്നതിന് അനുസരിച്ചു കുറെ കസർത്ത് കാണിച്ചു. എയ്റോപ്ലെയിൻ വെള്ളത്തിൽ വീണാൽ എന്തുചെയ്യണം, ആകാശച്ചുഴിയിൽ വീണാൽ എന്തു ചെയ്യണം എന്നൊക്കെ. എന്റെ അമ്മേ.. ഇതൊക്കെ പറ്റിയാൽ ഈ കസർത്ത് ഒക്കെ ചെയ്യാൻ ആർക്കാണ് നേരം, കൈയ്യിൽ കിട്ടുന്നതും എടുത്തുകൊണ്ട് സ്ഥലം കാലിയാക്കണം.. അല്ല പിന്നെ..
ഒടുവിൽ പ്ലെയിൻ പൊങ്ങുന്നതിന് മുമ്പ് ധൂപകുറ്റി പോലുള്ള ഒരു സാധനം പിടിച്ചുകൊണ്ട് രണ്ടു പെണ്ണുങ്ങൾ തലങ്ങും വിലങ്ങും ഓടി... എന്തെല്ലാം വിചിത്രമായ ആചാരങ്ങൾ. പ്ലെയിൻ വെഞ്ചരിക്കുന്നു. അടുത്തിരിക്കുന്ന അച്ചായനെ തട്ടിയുണർത്തി എന്താണ് സംഭവം എന്നു ചോദിച്ചപ്പോൾ
'ഓ അതു കൊതുകിനെ ഓടിക്കുന്നതാണ് കൊച്ചനെ..'
എന്നു മറുപടി. എന്റെ ദൈവമേ പ്ലെയിനിലും കൊതുകോ..പിന്നെ കുറേക്കാലം കഴിഞ്ഞാണ് മനസ്സിലായത് എയർ റിഫ്രഷ്‌നെർ ആണ് അവർ അടിക്കുന്നതെന്ന്. കുറെ കഴിഞ്ഞു പ്ലെയിൻ ഓടിയോടി ഒറ്റ പൊങ്ങൽ, ഞാൻ കണ്ണും അടച്ചിരുന്നു തൊണ്ണൂറ്റിഒന്നാം സങ്കീർത്തനം അങ്ങുചൊല്ലി. കണ്ണുതുറന്നപ്പോഴേക്കും പ്ലെയിൻ ആകാശത്തെത്തിയിരുന്നു.
അല്പം കഴിഞ്ഞു എല്ലാം ഒന്നു ശാന്തം ആയപ്പോൾ എയർഹോസ്റ്റസ്സുമാർ ഒരു ട്രോളിയിൽ കുറെ പുഴുങ്ങിയ തുണികളുമായി എത്തി. യാത്രക്കാർക്ക് ഓരോരുത്തർക്കും കൊടിൽ കൊണ്ട് ഓരോ പുഴുങ്ങിയ തുണി കൈയിലേക്ക് ഇട്ടുകൊടുത്തു. ഇനി ഇതുകൊണ്ട് എന്താണാവോ പ്രയോഗം? , കൊച്ചപ്പന്റെ കത്തിൽ ഇതൊന്നും എഴുതിയിരുന്നില്ല.. ദുഷ്ടൻ. അടുത്തിരുന്ന ആൾക്കാർ എന്താണ് ചെയ്യുന്നതു എന്നു ഞാൻ നോക്കിയപ്പോൾ അവർ അതുകൊണ്ട് മുഖവും കൈയും തുടയ്ക്കുന്നു. ഇപ്പോ പിടികിട്ടി.. ഭക്ഷണം
കഴിക്കുന്നതിനുമുമ്പ് വെള്ളം തൊടാതുള്ള പരിപാടി, ബാർബർ ഷാപ്പിലെ പോലെ. എയർഹോസ്റ്റസ് കിളവി തള്ള ഒരു ട്രേയുമായി എന്റെ അടുത്ത് എത്തി ചോദിച്ചു,
'
വാട്ട് ഡു യൂ വാണ്ട്? ഹോട്ട് ഓർ കോൾഡ് ? '
എന്റെ പൊന്നു
തള്ളേ, വീട്ടിൽ നിന്നു ഇറങ്ങിയതിനുശേഷം തുള്ളിവെള്ളം കുടിച്ചില്ല. എനിക്കു കുറച്ചു ചൂടുവെള്ളം കിട്ടിയാൽ കൊള്ളായിരുന്നു.. ഐ വാണ്ട് ഹോട്ട്, വെരി ഹോട്ട്.
തള്ള ചിരിച്ചുകൊണ്ട് പോയി അല്പസമയം കഴിഞ്ഞു ഒരു ഗ്ലാസിൽ വിസ്കിയും കുറെ ഐസുമായി എത്തി.
'അയ്യേ അമ്മച്ചി,
ഞാൻ അത്തരക്കാരനല്ല, എനിക്കു വെറും ചൂടുവെള്ളം മതി തൊണ്ട നനയ്ക്കാൻ'
ഞാൻ അറിയാവുന്ന ഇംഗ്ലീഷിൽ വെച്ചു കാച്ചി. അന്നേരം ആ തള്ളയുടെ മുഖഭാവം ഒന്നു
കാണണമായിരുന്നു,
'ബ്ലഡി കണ്ട്രി മല്ലു..ഇവൻ ഏതു കോത്താഴത്തുകാരൻ'
എന്ന ഭാവം.
ഈ ബഹളം ഒക്കെ
കേട്ടു, അടുത്തു ഇരുന്ന ഉറക്കംതൂങ്ങി പാറ്റൻ ടാങ്ക് അച്ചായൻ കണ്ണടച്ചു തുറക്കുംമുമ്പ് ഗ്ലാസ്സ് തള്ളയുടെ കൈയ്യിൽ നിന്നു പിടിച്ചുവാങ്ങി ഉള്ളിലേക്ക് കമഴ്ത്തി. പിന്നെ ഭക്ഷണം വന്നു അതു കഴിച്ചവിധം
വിവരിക്കുവാൻ ഒരു ബ്ലോഗ് പോസ്റ്റ് തന്നെ വേണമെന്നതിനാൽ ഇവിടെ വിവരിക്കുന്നില്ല. ഭക്ഷണം ഒക്കെ കഴിച്ചു പ്ലെയിനിൽ ലൈറ്റ് ഓഫ് ചെയ്തു, എല്ലാവരും ഉറക്കമായി.
ഞാനുണ്ടോ
ഉറങ്ങുന്നു, പ്ലെയിനിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുട്ടും മേഘങ്ങളും മാത്രം.പ്ലെയിനിന്റെ ചിറകിലെ ലൈറ്റ് ഇടയ്ക്കിടെ
മിന്നുന്നു. കാറിലെപ്പോലെ വഴികാണാൻ പ്ലെയിനും ഹെഡ്ലൈറ്റും മറ്റും ഉണ്ടോ ആവോ?. ഗൾഫിൽ എത്തിയിട്ടു വേണം കൊച്ചപ്പനോട് വിശദമായി ചോദിക്കാൻ. അങ്ങനെ ചിന്തിച്ചിരുന്നു ഞാൻ മയങ്ങിപ്പോയി. ഒടുവിൽ ഒരു കുലുക്കം കേട്ടാണ് ഞാൻ ഉണരുന്നത്. മൈക്കിലൂടെ അനൗൻസ്മെന്റ് വന്നു, പ്ലെയിൻ അബുദാബി എയർപോർട്ടിൽ എത്തി.
നല്ല ചൂട് സമയത്താണ്
ഞാൻ അബുദാബിയിൽ പ്ലെയിൻ ഇറങ്ങുന്നത്. എയ്‌റോബ്രിഡ്ജിലൂടെ പുറത്തേക്ക്
നടക്കുമ്പോഴാണ് ഗൾഫിലെ ചൂട് എന്റെ മുഖത്ത് അടിയ്ക്കുന്നത്. എന്റെ അമ്മേ.. വറചട്ടിയിൽ വീണപോലെ. ഗൾഫുകാരായ എന്റെ ബന്ധുക്കൾ ഗൾഫിൽ അപ്പോൾ കൊടുംചൂടാണ് എന്നു പറഞ്ഞിരുന്നങ്കിലും ഇത്രയും ചൂട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പ്ലെയിൻ ഇറങ്ങി ഇമിഗ്രേഷൻ കൌണ്ടറിൽ എത്തുന്നതിനുമുമ്പ് എന്റെ കൂടെ വന്ന കുറേ മലയാളികൾ ഓട്ടം തുടങ്ങി. ഞാൻ വിചാരിച്ചത് ഇമിഗ്രേഷൻ കൌണ്ടറിലെ ക്യൂവിൽ മുമ്പിൽ നിൽക്കാൻ ആയിരിയ്ക്കും ഈ ഓട്ടമെന്നാണ്. പിന്നീട് ആണ് മനസ്സിലായത് ഡ്യൂട്ടിഫ്രീ യിൽ നിന്ന് 'വാട്ടീസ് ' വാങ്ങാനുള്ള ആക്രാന്തം ആണ് ആ കാട്ടണതെന്ന്. ഇമിഗ്രേഷൻ കൌണ്ടറിൽ ഇരുന്ന അറബിപ്പെണ്ണ് പണി എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ചായ കുടിക്കാനും ലാൻഡ് ഫോണിൽ ആരോടോ കത്തിവെയ്ക്കാനുമാണ് സമയം ചിലവഴിക്കുന്നത്. മൊബൈൽഫോണൊന്നും അന്ന് ഗൾഫിലെത്തിയിട്ടില്ല, അല്ലെങ്കിൽ രാവിലെ തുടങ്ങിയ ക്യൂനിൽക്കൽ വൈകിട്ട് വരെ നീണ്ടേനെ.
ഇമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ ലഗേജ് വരുന്ന കൺവയറിന്റെ അടുത്തുപോയി നിലയുറപ്പിച്ചു. മറ്റു
മലയാളികളും ആകാംഷയോടെ തങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ വരുന്നതു കാത്തിരിയ്ക്കുകയാണ്. അന്നൊക്കെ സ്യൂട്ട്കേസിലോ പ്ലാസ്റ്റിക്
പെട്ടികളിലോ സാധനങ്ങൾ ഒക്കെ ഗൾഫിലേക്ക് കൊണ്ടുവരുന്ന മലയാളികൾ കുറവ്. അതിനൊരു കാരണമായി എനിക്കു തോന്നിയത് ഗൾഫിൽനിന്നു നാട്ടിൽ എത്തുന്ന മലയാളി അടിച്ചുപൊളിച്ചു ഒടുവിൽ പെട്ടിവരെ പണയം വച്ചിട്ടാകും അന്നൊക്കെ തിരികെ ഗൾഫിലെത്തുന്നത്. കാത്തിരുന്നു കണ്ണുകഴച്ചപ്പോഴാണ്
എന്റെ കാർഡ് ബോർഡ് പെട്ടി കുണുങ്ങികുണുങ്ങി, പെണ്ണുകാണലിന് പെണ്ണെത്തുന്നതുപോലെ മന്ദംമന്ദം എത്തുന്നത്. പെട്ടി കിട്ടിയ സന്തോഷത്തിൽ ഞാൻ സർവ്വശക്തിയും എടുത്തു പെട്ടി വലിച്ചു ട്രോളിയിലാക്കി, അതുമായി മുമ്പോട്ടു നീങ്ങി. അപ്പോഴതാ അവിടെ ഇതൊക്കെ നോക്കി നിന്ന അറബി പോലീസുകാരൻ ഉച്ചത്തിൽ എന്നോട് എന്തോ പറഞ്ഞു. തെറിയാണ് എന്നു അയാളുടെ മുഖഭാവം കൊണ്ടു
മനസ്സിലായി. ഞാൻ അമ്പരന്നു നിന്നപ്പോൾ അയാൾ ട്രോളിയിൽ പിടിച്ചുകൊണ്ടു വീണ്ടും ഒച്ചയിട്ടു.
' കുല്ലു മലബാറി മൂക്ക് മാഫി '
സംഭവം ഇങ്ങനെ എന്റെ കാർഡ് ബോർഡ് പെട്ടിയിൽ നിന്നു അച്ചാർ പുറത്തേക്ക് പൊട്ടിയൊലിച്ചു നല്ല വെള്ള മാർബിൾ തറയിൽ ചോരക്കറ പിടിച്ചതുപോലെ കിടക്കുന്നു. അറബിപോലീസിനു അത് കണ്ടു കലികയറി. ഞാൻ പെട്ടി എടുത്തുവെച്ച ഇടംമുതൽ തറയിൽ ചോരത്തുള്ളികൾ, കടുമാങ്ങഅച്ചാറോ മറ്റോ പൊട്ടിയത് ആകും. ഇതൊന്നും വെപ്രാളത്തിൽ ഞാൻ അറിയുന്നില്ല. അയാൾ എന്താണ് പറയുന്നത്.. ഞാൻ ഭാഷാസഹായിയിൽ പഠിച്ച അറബിവാക്കുകൾ ഒക്കെ മനസ്സിലിട്ടു സ്കാൻ ചെയ്തു നോക്കി.
കുല്ലു-
എന്താണാവോ അർത്ഥം കിട്ടിയില്ല.
മലബാറി- കിട്ടി.. മലയാളികൾക്ക് അറബികൾ ഇട്ട ഓമനപ്പേര്.
മൂക്ക് -
സ്കാനിങ്ങിൽ ഒന്നും തെളിഞ്ഞില്ല..നമ്മുടെ സാക്ഷാൽ മൂക്ക് തന്നെയാകും അറബി മലയാളം സെയിം സെയിം..നമ്മുടെ മുത്തച്ഛന്മാരുടെ കാലം തൊട്ടു തുടങ്ങിയതല്ലേ അറബികളുമായിട്ടുള്ള ബന്ധം.
മാഫി- ഇല്ല
എന്നാണെന്ന് പിടികിട്ടി.
ഇപ്പോ കാര്യം
പിടികിട്ടി.. എന്റെ മൂക്കിന് എന്തോ പ്രശ്നമുണ്ട്... മൂക്കവിടെ ഇല്ലയോ ഞാൻ തപ്പിനോക്കി.. അതവിടെ തന്നെയുണ്ട്. പിന്നെ എന്താണ് പ്രശ്നം, ഞാൻ കുഴങ്ങി. 'എനിച്ചു മൻസ്സിലായില്ല ' എന്നു നാടൻ മലബാറി ഇംഗ്ലീഷിൽ ഞാൻ വെച്ചുകാച്ചി.
ഓ ഇപ്പം പിടികിട്ടി. എന്റെ ഷൂ ആണ് പ്രശ്നം. എന്റെ പുതിയ ബാറ്റാ ഷൂവിനു എന്തോ
പ്രശ്നമുണ്ട്. അതിൽ ഇനി വല്ല കള്ളകടത്തു സാധനവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും എന്നാകും അറബി പോലീസ്
കരുതുന്നത്.
'എന്റെ പൊന്നു അറബി ഞാൻ കള്ളകടത്തുകാരനല്ല, ഒരു പാവം മല്യാളി.. എന്നെ സംശയിക്കേണ്ട '..
ഞാൻ മനസ്സിൽ പറഞ്ഞു. ഇനി പ്രശ്നമാകേണ്ട എന്നു കരുതി ഷൂ ഊരി
അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു. പിന്നെ എവിടെ നിന്നോ ഒരു കൈ എന്റെ മൂക്കിന്റെ
ഭാഗത്തേക്ക് 80 മൈൽ സ്പീഡിൽ വരുന്നതു മാത്രമേ ഓർമ്മയുള്ളൂ.. ബാക്കി ഒന്നും ഓർമ്മയില്ല എന്റെ സാറെ...
വാൽകഷ്ണം :
ഇപ്പോ പിന്നെ
അറബിയുടെ വായിൽ നിന്നു ദിവസവും എന്നെ മൂക്ക് മാഫി, മൂക്ക് മാഫി എന്നു വിളിക്കുന്നതു
കേട്ടു കേട്ടു അതൊരു ശീലമായി.. മാർസലാം.
അറബി വാക്കുകൾ :
* മൂക്ക് - വിവരം / ബുദ്ധി
*
കുല്ലു മലബാറി
മൂക്ക് മാഫി - മൊത്തം മലയാളിയ്ക്കും വിവരമില്ല/ ബുദ്ധിയില്ല.
* ഷൂ - എന്താണ്
* മാർസലാം - വീണ്ടും കാണാം
* മാർസലാം - വീണ്ടും കാണാം