Tuesday 26 July 2016

ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും



ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും




ഞാൻ അക്ഷരം പഠിച്ചത് ആശാൻ പള്ളിക്കൂടത്തിൽ ആയിരുന്നു. ആശാൻ പള്ളിക്കൂടം എന്നതിനേക്കാൾ ആശാട്ടി പള്ളിക്കൂടം എന്നു പറയുന്നതാകും ശരി. ഒരു ആശാട്ടി ആയിരുന്നു എന്നെ അക്ഷരം പഠിപ്പിച്ചത്. ഞാൻ അക്ഷരം പഠിച്ച കാലത്തു കൂണുപോലെയുള്ള കിന്റർഗാർഡനുകളും നേഴ്സറികളും കേരളത്തിൽ അവതരിച്ചിട്ടില്ല. ആശാൻ പള്ളിക്കൂടങ്ങളും ബാലവാടികളും മാത്രം. എഴുത്ത്‌ ഓലയിൽ നിന്ന് സ്ലേറ്റിലേക്ക് മാറികൊണ്ടിരുന്ന കാലം. നിലത്തു നല്ല പൂഴിമണൽ വിരിച്ചു അതിൽ വിരൽ കൊണ്ടുരച്ചു എഴുതി പഠിക്കും. എന്നെ പഠിപ്പിച്ച ആശാട്ടിയമ്മ ഒരു മനുഷ്യപ്പറ്റില്ലാത്ത, കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു അറിയാത്ത  സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. അവരുടെ മുഖത്തു വലിയ മറുകിൽ കറുത്ത രോമം വളർന്നു നിൽക്കുന്നതു ഇപ്പോഴും ഓർമ്മയുണ്ട്. കയ്യിൽ എപ്പോഴും ഒരു വടി കാണും. ഒരിക്കൽ പോലും അവർ ചിരിച്ചതായി എനിക്ക് ഓർമ്മയില്ല. ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എപ്പോഴെങ്കിലും ഒക്കെ വന്നു എന്നെ പേടിപ്പിക്കാറുണ്ട് ആ ആശാട്ടി. തുടക്കം അ..ആ..ഇ..ഈ എന്ന നാടൻ മട്ടിൽ തന്നെ.  കൈ ബലമായി പിടിച്ചു മണ്ണിൽ ഉരച്ചു എഴുതിപ്പിക്കും.  കൈ വഴങ്ങാത്ത പ്രായത്തിൽ അതു എഴുതുക ദുഷ്കരം. തെറ്റിയാൽ ആശാട്ടി കൈയ്യിൽ മണൽ കൂട്ടി തുടയിൽ നുള്ളും. തെറ്റും തോറും തുടയിലെ പാടുകൾ കൂടും. കൂടുതൽ തെറ്റുമ്പോൾ കൈ വെള്ളയിൽ കിട്ടും ചുട്ടഅടി. ഞാൻ അക്ഷരങ്ങളെ വെറുത്തു, "ഘ" യും  "ഗ" യും "ഖ" യും ഒക്കെ പേടിസ്വപ്നങ്ങൾ ആയി മാറി. പിന്നീട് ആശാൻ പള്ളിക്കൂടം വിട്ടു സ്‌കൂളിൽ ചേർന്നപ്പോഴും ആ ഭീകര ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു. ആ എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുപോയത് ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ആയിരുന്നു.

സ്‌കൂളിൽ ചേർന്നെങ്കിലും അക്ഷരങ്ങളോട്  എനിക്കു താൽപര്യം കുറവായിരുന്നു.  വായിക്കുന്നതും  എഴുതുന്നതും  എന്തോ മഹാഅപരാധം. അക്ഷരങ്ങളെ വെറുത്തിരുന്ന അക്കാലത്ത്‌  എന്റെ കൂട്ടുകാരൻ വേണു  പൂമ്പാറ്റ വായിക്കുന്നത്  ഞാൻ കണ്ടു. മറ്റുള്ള കുട്ടികൾ  സാറ്റും പശുവും പുലിയും കഴുതപ്പെട്ടിയും കളിക്കുമ്പോൾ  അവൻ മാത്രം പുസ്തകങ്ങൾ  വായിച്ചു രസിക്കുന്നു. വായനയ്ക്ക്  അനുസരിച്ചു മുഖത്തെ ഭാവങ്ങൾ മാറും. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ചു പുഞ്ചിരിയും സങ്കടവും ചിലപ്പോൾ പൊട്ടിച്ചിരിയും മുഴങ്ങും. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ  ഉത്തരം ഒരു ചെറുചിരിയിൽ  ഒതുക്കും. വേണമെങ്കിൽ നീ വായിച്ചു നോക്ക് എന്ന ഭാവം. എനിക്കാകട്ടെ അക്ഷരങ്ങൾ  കൂട്ടിവായിക്കുവാൻ  അത്ര ഇഷ്ടമല്ല. പൂമ്പാറ്റയോ മറ്റോ കിട്ടിയാൽ പടങ്ങൾ മറിച്ചു നോക്കി തൃപ്തിപ്പെടും. അമ്മ സ്‌കൂൾ ടീച്ചർ ആയതിനാൽ എപ്പോഴും തിരക്കുതന്നെ. വീട്ടിൽ വന്നാൽ സ്‌കൂളിൽ നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ കോമ്പോസിഷൻ  ബുക്ക്  കറക്ട് ചെയ്യണം, ടെസ്റ്റുപേപ്പറുകളുടെ  ഉത്തരങ്ങൾ നോക്കി മാർക്കിടണം  അങ്ങനെ നൂറുകൂട്ടം പണികൾ . അതിനിടെ ഞാൻ പൂമ്പാറ്റയുമായി ചെന്നാൽ വഴക്കുകിട്ടും . അതിനേക്കാൾ ഭേദം കൊത്തിക്കൊറിച്ചു വായിക്കുകയാണ് . അങ്ങനെ ഞാൻ മെല്ലെ  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തീരുമാനിച്ചു . പതുക്കെ പതുക്കെ അക്ഷരങ്ങൾ  എന്റെ  വഴിക്കായി. ഞാൻ ബാലരമയുടെയും പൂമ്പാറ്റയുടെയും ലോകത്തായി.

എന്റെ ചെറുപ്പത്തിൽ ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ലാലുലീലയും മാത്രമേ കുട്ടികളുടെ പ്രസിദ്ധികരണങ്ങൾ ആയി എല്ലാ ഇടങ്ങളിലും കിട്ടുകയുള്ളൂ എന്നാണ്  ഓർമ്മ.  അമ്പിളി അമ്മാവനെ കുറിച്ചാണ് ഏറ്റവും മനോഹരങ്ങളായ ഓർമ്മചിത്രങ്ങൾ. വർണ്ണക്കടലാസിൽ  ഉള്ള സചിത്ര പുറംചട്ട. അകത്തു നല്ല ചിത്രങ്ങളും കഥകളും . കഥകൾ പുരാണത്തിൽ നിന്നോ അല്ലെങ്കിൽ പഴയ രാജാക്കൻമാരുടെയോ അതും അല്ലെങ്കിൽ ഗുണപാഠകഥകളോ  ആയിരിക്കും. അവസാനതാളുകളിൽ വിക്രമാദിത്യനും വേതാളവും. കൂടെ  ഒരു പേജ്  നിറഞ്ഞുനിൽക്കുന്ന വിക്രമാദിത്യന്റെയും  വേതാളത്തിന്റെയും  ചിത്രം. വിക്രമാദിത്യന്റെ  തോളിൽ  കിടന്നു കഥ പറയുന്ന വേതാളം. കഥയ്ക്കു അവസാനം ചോദിക്കുന്ന കുടുക്കു ചോദ്യത്തിന് ഉത്തരം  പറയണം. ശരിയായ  ഉത്തരം പറഞ്ഞാൽ വേതാളം  തിരികെ മരത്തിൽ പോയി തൂങ്ങികിടക്കും. ഉത്തരം അറിഞ്ഞിട്ടു പറഞ്ഞില്ലെങ്കിൽ  വിക്രമാദിത്യരാജാവിന്റെ  തല ആയിരം ഖണ്ഡങ്ങൾ  ആയി പൊട്ടിത്തെറിക്കും.  എപ്പോൾ  ഉത്തരം  അറിയാതെ ഇരിക്കുന്നുവോ  അപ്പോൾ വേതാളം  വിക്രമാദിത്യന്റെ  കൂടെ  വരാൻ  തയ്യാർ. എത്ര  രസമായിരുന്നു  ആ  കഥകൾ. അമ്പിളി അമ്മാവനിലെ  കഥകൾക്ക്  മിക്കവാറും  ഒരേ  ശൈലി  ആയിരിക്കും. പണ്ട് പണ്ട് മഥുരാപുരി  എന്ന രാജ്യത്തിൽ വിഭാണ്ഡകൻ  എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അയാൾക്ക്‌ സുന്ദരിയായ  ഒരു  മകൾ ഉണ്ടായിരുന്നു . അളകനന്ദ എന്നു പേരുള്ള അവൾ  അതിബുദ്ധിമതിയായിരുന്നു ...  ഇങ്ങനെ പോകും  കഥയുടെ  ഒഴുക്ക്. കൂടെ നല്ല  ചിത്രങ്ങൾ, വായിക്കാനും നല്ല രസം . മിക്കവാറും  എല്ലാ കഥകളും എന്തെങ്കിലും ഗുണപാഠം നൽകുന്നതായിരിക്കും.



അമ്പിളി അമ്മാവൻ  വാങ്ങാൻ വീട്ടിൽ ഞങ്ങൾ കുട്ടികൾ എപ്പോഴും വാശി പിടിക്കും. അപ്പനോ അമ്മയോ ടൗണിൽ  പോയി  വരുമ്പോൾ  എന്ത്  വാങ്ങിക്കൊണ്ടു വരണം  എന്നുള്ള ചോദ്യത്തിന്  മിക്കപ്പോഴും അമ്പിളി അമ്മാവൻ മാസിക എന്നാകും മറുപടി. പലഹാരങ്ങളേക്കാൾ ഞങ്ങൾ കുട്ടികൾ പൂമ്പാറ്റയേയും അമ്പിളി അമ്മാവനേയും ഒക്കെ സ്നേഹിച്ചിരുന്നു. തിരികെ  അവർ  വരുന്നതുകാത്ത്  വഴി കണ്ണുകളുമായി പടിക്കൽ  നിൽക്കും. അപ്പൻ തിരികെ വന്നാൽ സാധനങ്ങൾ  വാങ്ങി കൊണ്ടുവരുന്ന സഞ്ചി മുഴുവൻ  തപ്പി അമ്പിളി അമ്മാവൻ കൈക്കലാക്കാൻ ഞങ്ങൾ കുട്ടികൾ തമ്മിൽ മത്സരമാണ്. മിക്കപ്പോഴും ഞങ്ങളെ പറ്റിക്കുവാൻ  വീട്ടിൽ  എത്തുന്നതിന് മുമ്പ്  അപ്പൻ മാസിക  എടുത്തു കുടക്കുള്ളിലോ മറ്റോ  ഒളിപ്പിക്കും. പിന്നീട് ഞങ്ങളുടെ സങ്കടം  കണ്ടു  മാസിക എടുത്തു തരും. ഇപ്പോൾ  അതൊക്കെ  ഓർമ്മിക്കാൻ  എന്ത് രസം.

അക്കാലത്ത്  കുട്ടികൾക്ക്  വളരെ പ്രിയം ഉള്ള  മറ്റൊരു പ്രസിദ്ധികരണമായിരുന്നു  പൂമ്പാറ്റ. പൈ  പബ്ലിക്കേഷൻസ്    ഇറക്കിയിരുന്ന  പൂമ്പാറ്റയുടെ പ്രസാധകൻ  കുട്ടികളുടെ  പ്രിയങ്കരനായ  അനന്തപൈ  ആയിരുന്നു. അതിലെ  കഥകളും  കാർട്ടൂണുകളും  ബഹുകേമം. ആഗ്രഹിക്കുന്നതിന്   അനുസരിച്ചു  വാലുനീണ്ടു വരുന്ന കുട്ടിക്കുരങ്ങൻ കപീഷിനെയും  കൗശലകാരനായ  സിഗാൾ  എന്ന കുറുക്കനേയും  വെറും പൊട്ടനായ  പീലുകടുവയേയും എങ്ങനെ മറക്കാൻ.. ദൊപ്പയ്യ  എന്ന വേട്ടക്കാരന്റെ  കൈയ്യിൽ നിന്നും കാട്ടിലെ മൃഗങ്ങളെ രക്ഷിക്കുന്ന കപീഷ് . മൂപ്പർക്ക്  ധാരാളം കൂട്ടുകാർ മോട്ടുമുയൽ, പിന്റു മാൻ , ബബൂച്ച  എന്ന കരടി , പഞ്ചാ എന്ന പരുന്ത് , ബന്ദില എന്ന ആന എന്തു രസമായിരുന്നു അതൊക്കെ വായിക്കാൻ. കപീഷ്  എന്ന കുട്ടികുരങ്ങനെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും സ്കൂളിൽ  ആരെയെങ്കിലും  കപീഷ്  എന്നു  വിളിച്ചാൽ  ഇടി ഉറപ്പായിരുന്നു  എന്നത് പരമസത്യം. അന്നൊക്കെ   ഈ മാസികകളുടെ  നടുക്കത്തെ പേജിൽ  ഉള്ള  നെയിം സ്ലിപ്പുകൾ  വെട്ടി  സ്കൂൾ  നോട്ടുബുക്കിന്റെ പുറത്തു ഒട്ടിക്കുവാൻ  എന്തു കൗതുകം  ആയിരുന്നു. കലുലൂ എന്ന കൗശലക്കാരനായ മുയൽ , ശുപ്പാണ്ടി , പപ്പൂസ് , ഇൻസ്‌പെക്ടർ  ഗരുഡ് , ഡിക്ടറ്റീവ്  വിക്രം , ഹവിൽദാർ  ബൽബീർ  ഇവരൊക്കെ  തകർത്താടിയ  പൂമ്പാറ്റയെ എങ്ങനെ മറക്കാൻ . പൂമ്പാറ്റയിലെ  മറ്റൊരു ആകർഷണം ആയിരുന്നു വിക്കി എന്ന അന്യഗ്രഹ ജീവി, അന്നൊക്കെ  വിക്കി എന്നു കേട്ടാൽ  വിക്കിപീഡിയയെ അല്ല ഓർമ്മ വരിക മറിച്ചു  വിക്കി  എന്ന തവളയുടെ രൂപമുള്ള  ഈ  ഇരട്ടകൊമ്പൻ ജീവിയെ ആയിരുന്നു . പൂമ്പാറ്റ പ്രസിദ്ധികരണം  നിറുത്തിയപ്പോൾ അവരിൽ  ചിലരൊക്കെ ബാലരമയിലേക്ക് കുടിയേറി.




പൂമ്പാറ്റയും ബാലരമയും ലാലുലീലയുമൊക്കെ  വാങ്ങിക്കാൻ  അന്ന് ഞങ്ങൾ കുട്ടികൾ  എന്തെങ്കിലും  ഒക്കെ  മാർഗ്ഗങ്ങൾ  കണ്ടെത്തിയിരുന്നു. മിക്കവാറും മാസത്തിൽ ഒരു ഞായറാഴ്ച്ച  എന്റെ  വല്യപ്പച്ചൻ ഞങ്ങൾ കൊച്ചുമക്കളെ  കാണാൻ  വീട്ടിൽ  വരുമായിരുന്നു.  ഞായറാഴ്ച്ച രാവിലെ  വീട്ടിൽ  എത്തുന്ന വല്യപ്പച്ചൻ പള്ളി കൂടി  ഉച്ചയ്ക്ക്  ഭക്ഷണം  ഒക്കെ കഴിച്ചു  അല്പം  വിശ്രമിച്ചു  പോകാൻ തുടങ്ങുമ്പോൾ ഞങ്ങൾ കുട്ടികളെ  അരികിൽ വിളിക്കും . തലയിൽ  ഒന്നു  തലോടി  നല്ലോണം പഠിക്കണം  എന്നു  ഉപദേശിച്ചു  വല്യപ്പച്ചൻ അരെയ്ക്കു  കെട്ടിയിരിക്കുന്ന തുകൽ ബെൽറ്റിൽ തിരുകി വെച്ചിരിക്കുന്ന തടിയൻ പേഴ്‌സ് തുറന്നു പുത്തൻ മണം മാറാത്ത  ഒരു  നോട്ട് എടുത്തു എനിക്കും പെങ്ങൾക്കും തരും. ഞങ്ങൾ  ആ നിമിഷത്തിനായി കാത്തിരിക്കുകയായിരിക്കും .  1970 കളിൽ ഒരു രൂപ നോട്ടായിരുന്നു തരിക. പിന്നീട്  വർഷങ്ങൾ  പോകുന്നത്  അനുസരിച്ചു അതു രണ്ടും അഞ്ചും പത്തുമൊക്കെയായി മാറി. ഞങ്ങൾക്ക് കിട്ടിയ  ഈ  പണത്തിൽ  കണ്ണുവയ്ക്കുന്ന അമ്മ, അത്   ചോദിച്ചാലും കൊടുക്കാതെ  ടൗണിൽ  പോകുമ്പോൾ  ബാലരമയോ  പൂമ്പാറ്റയോ  വാങ്ങും ഞങ്ങൾ.
അന്നൊക്കെ ബസ് സ്റ്റാന്റുകളിലും  റയിൽവേ സ്റ്റേഷനുകളിലും  വാരികകളും കുട്ടികളുടെ പ്രസിദ്ധികരണങ്ങളും കൊണ്ടു നടന്നു വിൽപന നടത്തുന്ന ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു . ഇപ്പോഴാകട്ടെ  അവരെ തീരെ കാണാനില്ല . വാരികകളും  മറ്റും കടകളിൽ അല്ലാതെ  ലഭിക്കുക പ്രയാസം. വായനക്കാരായ  കുട്ടികളും മുതിന്നവരും  വളരെ ചുരുക്കം . ബാലരമയും പൂമ്പാറ്റയും  ഒക്കെ വാങ്ങുവാൻ അന്നത്തെ കുട്ടികൾ  എന്തെങ്കിലുമൊക്കെ  വഴി കണ്ടെത്തിയിരുന്നു. അന്ന്  സുലഭമായി ഗ്രാമവഴികളിൽ  പറങ്കിമാവ്  ഉണ്ടായിരുന്നു. പറങ്കിയണ്ടി        (കശുവണ്ടി) പെറുക്കിവിറ്റും റബ്ബർ കുരുവിന്റെ സീസൺ ആയാൽ കുരു  ശേഖരിച്ചു  വിറ്റും  അവർ അതിനുള്ള പണം കണ്ടെത്തിയിരുന്നു.

ബാലരമയുടെ  വിശേഷങ്ങൾ  എന്റെ ഓർമ്മകളിൽ  ധാരാളം  ഉണ്ട് . 1970 കളിൽ ബാലരമയുടെ  കെട്ടും മട്ടും വ്യത്യസ്തമായിരുന്നു . കുറെക്കൂടി    ഗൗരവമുള്ള   ഉള്ളടക്കം . ചിത്രകഥകൾ കുറവ് . ധാരാളം കഥകളും കവിതകളും വിജ്ഞാനപ്രദമായ അറിവുകളും ഉൾപ്പെടുത്തിയായിരുന്നു  അന്ന് ബാലരമ  പുറത്തിറക്കിയിരുന്നത്. 1980 കളിൽ   ബാലരമയുടെ കെട്ടും മട്ടും  മാറി . മായാവി  ചിത്രകഥയുടെ  വരവോടെ  ബാലരമ  ആകെ  മാറി. ഞങ്ങൾ  കുട്ടികൾക്ക് മായാവിയുടെ  അവതരണം  ഒരു അതിശയം  ആയിരുന്നു . അന്നുവരെ കാണാത്ത കഥാപാത്രങ്ങൾ . മായാവി, രാജുവും  രാധയും, ലുട്ടാപ്പി,  കുട്ടൂസൻ മന്ത്രവാദി, ഡാകിനി അമ്മൂമ്മ, ലുട്ടാപ്പിയുടെ അമ്മാവൻ പുട്ടാലു, കള്ളന്മാരായ വിക്രമനും മുത്തുവും, തരികിട ശാസ്ത്രജ്ഞരായ  ഗുലുമാലും ലൊട്ടുലൊടുക്കും  ആകെ  പൊടിപൂരം. രാജുവിനെയും രാധയേയും  അപകടങ്ങളിൽ  നിന്നു  രക്ഷിക്കാൻ വേണ്ടി  അവതരിച്ച  നല്ല കുട്ടിച്ചാത്തൻ മായാവി . അവരെ കുടുക്കാനും മായാവിയെ കുപ്പിയിൽ അടയ്ക്കാനും തക്കംപാർത്തു  നടക്കുന്ന കുട്ടുസൻ  മന്ത്രവാദിയും ഡാകിനി അമ്മൂമ്മയും, അവർക്കു കൂട്ടായി ലുട്ടാപ്പി  എന്ന കുട്ടിച്ചാത്തൻ . ലുട്ടാപ്പിയുടെ  വാഹനമായ  കുന്തത്തിൽ  കയറി  പറക്കുന്ന ലുട്ടാപ്പിയും കുട്ടുസനും ഡാകിനി അമ്മൂമ്മയും . ആഹാ  എന്തൊരു രസമായിരുന്നു അതൊക്കെ  വായിക്കാൻ. ലുട്ടാപ്പിയുടെ അമ്മാവൻ  മഹാവേന്ദ്രൻ ആണെങ്കിലും എപ്പോഴും ഉറക്കം തന്നെ. ബാങ്കു കവർച്ചക്കാരായ വിക്രമനും മുത്തുവും അവരുടെ തന്ത്രങ്ങളെ മായാവിയുടെ സഹായത്താൽ പരാജയപ്പെടുത്തുന്ന രാജുവും രാധയും. നന്മയും തിന്മയും തമ്മിലുള്ള  പോരാട്ടത്തിൽ  അന്തിമവിജയം  നന്മയ്ക്കു തന്നെ  എന്നു കുട്ടികളെ പഠിപ്പിക്കുവാൻ  ഈ കാർട്ടൂൺ കഥാപാത്രങ്ങൾ  വിജയിച്ചു  എന്നു പറയുന്നതാവും  ശരി. ഈയിടെ  ബാലരമ മായാവിയുടെ മുപ്പതാം വാർഷിക പതിപ്പ്  ഇറക്കിയിരുന്നു.  ഏതായാലും  വീട്ടിലും  സ്‌കൂളിലും  ഈ പേരുകൾ  അവരുമായി സാമ്യസ്വഭാവം  ഉള്ളവർക്ക്  ഇടം പേരുകൾ  ആയി മാറാൻ അധികകാലം വേണ്ടി വന്നില്ല. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടി ലുട്ടാപ്പിയും  ചൂരൽ  വടിയുമായി  റോന്തുചുറ്റുന്ന  ഹെഡ്മാസ്റ്റർ  കുട്ടൂസനും തെറ്റിയ  ഉത്തരങ്ങൾ  നൂറു തവണ  ഇമ്പോസിഷൻ  നൽകുന്ന ടീച്ചർ  ഡാകിനി അമ്മൂമ്മയും  ആയി  മാറിയത്  സ്വാഭാവികം.  ആളൊരു പേടിത്തൊണ്ടൻ  ആണേലും  എനിക്കിഷ്ടം  രസികൻ  ലുട്ടാപ്പിയെ  ആയിരുന്നു.



അന്നു  എനിക്കു  ഒരു  ഹോം ലൈബ്രറി  എന്നു  വിശേഷിപ്പിയ്ക്കാവുന്ന  ബാലകഥാപുസ്തകങ്ങളുടെ  ശേഖരം  ഉണ്ട് . ഒരു  ചെറിയ  കാർഡ് ബോർഡ്  പെട്ടി  അത്രേയുള്ളു , അതു എന്റെ  കട്ടിലിന്റെ കീഴെ  ഭദ്രമായി വെച്ചിരിക്കും . അതിൽ  പഴയ പൂമ്പാറ്റയും  ബാലരമയും  കോമിക്കുകളും അടുക്കി വെച്ചിരിക്കും . ബാർട്ടർ സിസ്റ്റം  എങ്ങനെ ഫലപ്രദമായി  നടപ്പിലാക്കാം  എന്നു  ഞങ്ങളെ  പഠിപ്പിച്ചത്  ഇത്തരം പുസ്തക ശേഖരണങ്ങൾ തന്നെ . നിന്റെ ബാലരമയ്ക്കു  പകരം  എന്റെ ഇന്ദ്രജാൽ കോമിക്ക് . ആർക്കൊക്കെ കൊടുത്തു  എന്നു  ഒരു തുണ്ടു പേപ്പറിൽ  എഴുതി  വെയ്ക്കും. വായിച്ചു  ബുക്ക്  തിരികെ  കൊടുക്കും  വരെ  ഉറക്കം  വരില്ല.  


ടോംസിന്റെ  ബോബനും മോളിയും  വായിക്കാത്ത  ഏതെങ്കിലും  ഒരു  മലയാളി  ഭൂമി മലയാളത്തിൽ  ഉണ്ടോ എന്നതു സംശയം .  ഓർത്തിരിക്കാൻ  എത്ര  രസമുള്ള  കഥാപാത്രങ്ങൾ . കുസൃതികുരുന്നുകളായ  ബോബനും മോളിയും , അവരുടെ കൂട്ടായ പട്ടി , കേസില്ലാ വക്കീലായ  അപ്പൻ , അമ്മ മേരിക്കുട്ടി , പഞ്ചായത്ത്‌  പ്രസിഡണ്ട്  ഇട്ടുണ്ണൻ , ഇട്ടുണ്ണന്റെ  ഭീകരരൂപിയായ ഭാര്യ ചേടത്തി , വേലയും കൂലിയും ഇല്ലാത്ത പഞ്ചാരകുട്ടൻ അപ്പിഹിപ്പി ,കൂട്ടായി  ഒരു  ഗിത്താർ, ആശാൻ., ഉപ്പായി മാപ്ല , മൊട്ട   അങ്ങനെ  എത്രയെത്ര രസികൻ  കഥാപാത്രങ്ങൾ. അന്നത്തെ   ഏതു  പഞ്ചായത്തുകളുമായും  ഒത്തു പോകും  ഈ  കഥകൾ  നടക്കുന്ന കിഴുക്കാം തൂക്ക്  പഞ്ചായത്ത്.  മനോരമയിൽ നിന്നു പിണങ്ങി ടോംസ് സ്വന്തമായി  ബോബനും മോളിയും  കാർട്ടൂൺ പുസ്തകമായി പ്രസിദ്ധികരിച്ച കാലമാണ്  മലയാളത്തിലെ ബാലപ്രസിദ്ധികരണങ്ങളുടെ സുവർണ്ണകാലം . ബോബനും മോളിക്കും കൂട്ടായി ഉണ്ണിക്കുട്ടൻ  എന്ന കുറുമ്പുകാരനെക്കൂടി  സൃഷ്ടിച്ചു ടോംസ് . ഇന്ന്  ഉണ്ണിക്കുട്ടൻ  വളർന്ന്  ടിന്റുമോൻ  ആയി മാറിയോ  എന്ന ചിന്ന സംശയം  ബാക്കി.

കുട്ടികളുടെ  മനസ്സിൽ  സ്ഥാനം  പിടിച്ച  അനേകം  രസകരമായ  കാർട്ടൂണുകൾ  ഇനിയും  ബാക്കി . അതിൽ ഒന്നാണ്  ജമ്പനും തുമ്പനും . രസികനും തടിയനുമായ  ഡിറ്റക്റ്റീവ്  ജമ്പൻ . അവന്  കൂട്ടായി ,  ഉറങ്ങണം  അല്ലെങ്കിൽ  ഭക്ഷണം കഴിക്കണം  എന്ന  ചിന്ത മാത്രമുള്ള തുമ്പൻ  എന്ന നായ . അവരുടെ  സഹായം  എപ്പോഴും തേടുന്ന ഇൻസ്പെക്ടർ  ചെന്നിനായകംസൂത്രൻ എന്ന കുറുക്കനും കൂട്ടുകാരനായ ഷേരു എന്ന കടുവയും  ഒപ്പിക്കുന്ന  പുകിലുകൾ  ഉള്ള  സൂത്രൻ കാർട്ടൂൺ  വേറൊന്ന് . പപ്പൂസ്  എന്ന മൊട്ടത്തലയൻ കുട്ടി . ശുപ്പാണ്ടി എന്ന മണ്ടൻ ചെറുപ്പക്കാരൻ . എപ്പോഴും അബദ്ധത്തിൽ  ചെന്നു ചാടി  അവിടെ ഭാഗ്യം കൊണ്ടു  വിജയിക്കുന്ന ശിക്കാരി ശംഭു, കാർട്ടൂണിസ്ററ്  വേണു സൃഷ്ടിച്ച  മൃഗാധിപത്യം  വന്നാൽ , ചലോ  ചപ്പൽസ്  ഇവയൊക്കെ  ഓർക്കുമ്പോൾ  തന്നെ  ചിരി വരുന്നു







കൂട്ടത്തിൽ 1980 -90 കളിൽ കുട്ടികളെ   ആകർഷിച്ച മറ്റൊരു കഥാപാത്രം  ആയിരുന്നു  ബാലമംഗളത്തിലെ  ഡിങ്കൻ . പങ്കിലകാട്ടിൽ  നിന്നു  അച്ഛനോടും  അമ്മയോടും  പിണങ്ങി  നാടുവിട്ട കുഞ്ഞൻ എലി . അന്യഗ്രഹ ജീവികളുടെ  പിടിയിൽ  പെട്ടു  ശക്തിമാനായി  മാറുന്നു .. ഡിങ്കൻ ശക്തിമാൻ . അപകടത്തിൽ പെടുന്ന കുട്ടികളെ  രക്ഷിക്കാൻ  പറന്നെത്തുന്ന ഡിങ്കൻ . ബാലമംഗളം  പ്രസിദ്ധികരണം നിറുത്തി  എങ്കിലും  കുട്ടികളുടെ  മനസ്സിൽ  ആഴത്തിൽ  വേരോടിയ അത്ഭുത കഥാപാത്രം . കുട്ടികൾ മുതിർന്നപ്പോൾ  ഡിങ്കമതം  ഉണ്ടാക്കി  ഡിങ്കനെ  ആരാധിക്കുന്ന നിലവരെ  എത്തി  അവരുടെ  ഡിങ്കനോടുള്ള  വീരാരാധന.


അമർ ചിത്രകഥകളേയും   പൈക്കോ ക്ലാസ്സിക്കുകളേയും  എങ്ങനെ  വിട്ടുകളയും .അനന്തപൈ  പുറത്തിറക്കിയിരുന്ന  അമർ ചിത്രകഥകൾ  പുരാണകഥാപാത്രങ്ങളെ  കുട്ടികൾക്ക്   പരിചയപ്പെടുത്തുന്നതിൽ   വിജയിച്ചു.  അമർ ചിത്രകഥകൾ  വായിക്കുവാൻ  കാത്തുനിന്നിരുന്ന  ഒരു ബാല്യം  ആയിരുന്നു  അന്നത്തേത്.  കർണ്ണൻ , ദ്രോണർ , ഭീമൻ ,കണ്ണകി ശകുന്തള  തുടങ്ങി  എത്രയെത്ര  പുരാണകഥാപാത്രങ്ങൾ.  പൈക്കോ ക്ലാസ്സിക്കുകൾ  ആകട്ടെ  ലോക ക്ലാസ്സിക്ക് കഥകൾ  ചിത്രകഥാരൂപത്തിൽ. പൈക്കോക്ലാസ്സിക്ക് കഥകളിൽ  ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള , നോത്ര ദാമിലെ കൂനന്‍, റോബിൻസൺ ക്രൂസോ  തുടങ്ങിയ  ലോകകഥാ ഇതിഹാസങ്ങൾ.  വീഡിയോഗെയിമുമായി  യുദ്ധത്തിനിരിക്കുന്ന  ഇന്നത്തെ  തലമുറയ്ക്ക്  അന്യമായത്  എത്ര വലിയ കഥാനിധികൾ.


എന്റെ  വായനാശീലത്തെ  ഗൗരവമുള്ള  ഒരു  തലത്തിലേക്ക്  കൊണ്ടുപോയ  ബാലപ്രസിദ്ധികരണം   ആണ്  തളിര്  മാഗസിൻ. സുഗതകുമാരി  ടീച്ചറുടെ  നേതൃത്വത്തിൽ  ജവഹർ  ബാലഭവൻ  പ്രസിദ്ധികരിച്ചിരുന്ന  തളിര്  മാഗസിൻ അന്ന് സ്കൂളുകൾക്ക്  സൗജന്യമായി  ലഭിച്ചിരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ  പഠിക്കുമ്പോൾ  ഹെഡ്മാസ്റ്റർ  ഭാസ്കരൻ  സാർ  അവധി ദിവസങ്ങളിൽ  ശമ്പളം  വന്നാൽ  അടുത്തുള്ള  സാറുമ്മാരുടെ  വീട്ടിൽ  വിവരം  അറിയിക്കുവാൻ  എന്നെ  വിളിക്കും .അമ്മ  ആ  സ്കൂളിലെ  ടീച്ചർ  ആയതിനാലും  വീട്  സ്കൂളിന്റെ  അടുത്ത്  ആയതിനാലും  കിട്ടിയ ഭാഗ്യമായിരുന്നു  അത്. സാറിന്റെ  വിളി  കേൾക്കുമ്പോൾ  തന്നെ  ഞാൻ  ശരവേഗത്തിൽ  ഓട്ടം തുടങ്ങും. കൂട്ടിനായി  കമ്പിവളയവണ്ടിയും കാണും. ഒരു  കമ്പി  വളച്ചു  ചക്രമാക്കി  അത്  ഓടിക്കുവാൻ  ഒരു കോലും . നാട്ടിൽ  ഇപ്പോൾ  കുട്ടികളുടെ  ഇടയിൽ  നിന്ന്  ഇതൊക്കെ  എന്നേ  അപ്രത്യക്ഷമായി . തിരികെ  എത്തുമ്പോൾ  പ്രതിഫലമായി  വായിക്കുവാൻ  ആ  മാസത്തെ തളിര് മാഗസിൻ സാറുതരും. വായിച്ചു  ഭദ്രമായി  തിരികെ കൊടുക്കണം . ഒറ്റ  ഇരുപ്പിൽ  ഞാൻ  അത്  വായിച്ചു  തീർക്കും. വളരെ  നല്ല  നിലവാരം  ഉള്ള  ഒരു  പ്രസിദ്ധികരണം  ആയിരുന്നു  തളിര് . നല്ല  കഥകളും  കവിതകളും . കാർട്ടൂണുകൾ തീരെ  ഇല്ല . വിശ്വസാഹിത്യ കൃതികളുടെ  മലയാള പരിഭാഷകൾ  ഖണ്ഡശ്ശ  കാണും .  വിക്ടർ  ഹ്യൂഗോയുടെയും  ടോൾസ്റ്റോയിയുടെയും  കഥകൾ എനിക്ക്  പരിചിതമായത്  ഈ  വായനയിൽ  നിന്നാണ്. കഥകളും  കവിതകളും  ഒക്കെ  നല്ല  നിലവാരം  പുലർത്തുന്നത് . എഴുതുന്നതോ സിപ്പി    പള്ളിപ്പുറം , സുമംഗല , കുഞ്ഞുണ്ണി മാഷ് മാലി , സുഗതകുമാരി,  ഓ.എൻ.വി  തുടങ്ങിയ  പ്രശസ്തരും  പ്രിയങ്കരുമായ  എഴുത്തുകാർ .  ഇപ്പോൾ തളിര് മാഗസിൻ  പുറത്തിറക്കുന്നുണ്ടോ എന്തോ ?.

1980-90  കളിൽ ഇത്തരം ബാല മാഗസിനുകൾ  ആയിരുന്നു  ഞങ്ങളെ ചിന്തിക്കുവാനും  നല്ല  നാളെയേക്കുറിച്ചു  സ്വപ്നം കാണുവാനും  പഠിപ്പിച്ചത്. തിന്മയ്ക്ക് എതിരെ  നിൽക്കുവാനും  നന്മയ്ക്കാണ്  അന്തിമവിജയം  എന്നും  കുട്ടികളെ പഠിപ്പിച്ചത് . കാൻഡി  ക്രഷും ആംഗ്രി ബേർഡ്സും  പോക്കി മോനും  ഒക്കെ  കുട്ടികളുടെ  വിദൂരസ്വപ്നങ്ങളിൽ  പോലും  ഇല്ലാത്ത കാലം . മഷിത്തണ്ടും വളപ്പൊട്ടും ഗോട്ടിയും  തീപ്പട്ടി പടവും ബാലരമയും  പൂമ്പാറ്റയും ഒക്കെ  ചേർന്ന് സങ്കൽപ്പങ്ങൾക്ക് ചിറക് കൊടുത്തിരുന്ന കാലം . എന്നാൽ  ഇന്നു കാലം  മാറി, പുസ്തകങ്ങൾക്ക് പകരം  ഹിംസയെ അക്രമത്തെ , എന്തു  വിലകൊടുത്തും  ജയിക്കണം  എന്ന് മാത്രം  കുട്ടികളെ   പഠിപ്പിക്കുന്ന  കമ്പ്യൂട്ടർ ഗെയിമുകൾ   അറിഞ്ഞോ  അറിയാതെയോ  കളിക്കുവാൻ  നാം  കുട്ടികളെ  പ്രേരിപ്പിക്കുന്നു . അതിൽ  നാം  അഭിമാനം  കണ്ടെത്തുന്നു…നാമൊക്കെ  എത്രകണ്ടു  മാറിയിരിക്കുന്നു...

ഇത് വായിക്കുന്ന  ഓരോ വായനക്കാരനും  കാണും  അവരുടെ  ബാല്യത്തെക്കുറിച്ചു  ഇത്തരം  ഓർമ്മകൾ. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും  വേണ്ടി  കാത്തിരുന്ന നാളുകൾ . മനസ്സിൽ  മായാതെ  സൂക്ഷിച്ചിട്ടുള്ള ആ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ  ഓർത്തെടുക്കുമ്പോൾ പണ്ട് ഓ.എൻ .വി  മാഷ് എഴുതിയതുപോലെ.. ഒരു  വട്ടം കൂടി ആ ബാല്യകാലത്തിലേക്ക്  തിരിച്ചു പോകുവാൻ മോഹം . വെറുതെ  ആ  മോഹങ്ങൾ എന്നറിയുമ്പോളും  വെറുതെ മോഹിക്കുവാൻ മോഹം...


വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും

                                          
                                          കുഞ്ഞുണ്ണി  മാഷ്