Sunday 25 June 2017

ബില്ലി ഭായി


മാതൃഭൂമി പ്രവാസി  ഓൺലൈൻ പതിപ്പിൽ  പ്രസിദ്ധീകരിച്ച  ഞാൻ          എഴുതിയ  കഥ  ' ബില്ലിഭായി'  ബ്ലോഗ്  വായനക്കാർക്കായി  സമർപ്പിക്കുന്നു .  ഒരു  പാകിസ്താനിയുടെ  മൃഗസ്നേഹം : ഗൾഫ്  അനുഭവം  എന്ന  പേരിൽ  ആണ്  അത്  മാതൃഭൂമിയിൽ  പ്രസിദ്ധീകരിച്ചത് . ലിങ്ക്  താഴെ  കൊടുക്കുന്നു.

ബില്ലി ഭായി





എന്‍റെ ഫ്ലാറ്റിനു താഴെ കാർ പാർക്കുചെയ്തു വണ്ടിയിൽ നിന്നു ഇറങ്ങുമ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. കാറിന്‍റെ പുറകിലത്തെ ഡിക്കിയിൽ നിന്ന് അയാൾ എന്തോ കുനിഞ്ഞു എടുക്കുകയാണ്. കൂടെ ഒരു പത്തുപന്ത്രണ്ടു പൂച്ചകളും. അയാൾ ഡിക്കിയിൽ നിന്നു ഒരു തളിക നിറയെ ബിരിയാണി എടുത്തു പുറത്തു വെച്ചു. നല്ല നെയ്‌മണം പരത്തുന്ന മട്ടൻ ബിരിയാണി.

പൂച്ചകൾ ആർത്തിയോടെ പാത്രത്തിൽ നിന്നു ബിരിയാണി കഴിക്കുന്നത് സ്വന്തം മക്കൾക്ക് ഭക്ഷണം കൊടുക്കുന്ന വാത്സല്യത്തോടെ അയാൾ നോക്കിനിന്നു. ഞാൻ ഇതൊക്കെ ശ്രദ്ധിക്കുന്നത് കണ്ടു അയാൾ എന്നെ നോക്കി പുഞ്ചിരിയോടെ സലാം ചൊല്ലി ''സലാം ബായി". ഞാനും ഉപചാരപൂർവ്വം സലാം മടക്കി.

'' ബില്ലി സാരാ ഭൂക്കാ ഹേ. യേ സാരാ മേരാ ബെച്ചാ ഹേ.(പൂച്ചകൾ എല്ലാം വിശന്നവരാണ്. ഇതു എല്ലാം എന്‍റെ മക്കളാണ്) ’’ 

അയാൾ പറഞ്ഞു. തുടർന്ന് പൂച്ചകളുടെ വിശേഷങ്ങൾ നിറുത്താതെ അയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ബിരിയാണി തിന്നു വയറു നിറഞ്ഞതോടെ അയാളോടു പൂച്ചകളുടെ സ്നേഹപ്രകടനങ്ങൾ ആയി. മുട്ടിയുരുമ്മി വാലുപൊക്കി വിറപ്പിച്ചു, ഉച്ചത്തിൽ കുറുകി, പൂച്ചകൾ നന്ദി പ്രകടിപ്പിച്ചു. പൂച്ചകളോട് യാത്ര പറഞ്ഞു എന്നെ കൈ ഉയർത്തി കാട്ടി അയാൾ കാറോടിച്ചു എങ്ങോട്ടോ പോയി. അയാൾ പോയതോടെ പൂച്ചകളുടെ നോട്ടം എന്‍റെ കൈയ്യിൽ ഉള്ള പ്ലാസ്റ്റിക് ബാഗിലേക്കായി. മാർക്കറ്റിൽ നിന്നു വാങ്ങിയ മീനിന്‍റെ മണം അവയുടെ മൂക്കിൽ എത്തിക്കാണും. നല്ല ബിരിയാണി കഴിച്ചാലും മീനിന്‍റെ മണമടിച്ചാൽ പൂച്ചകൾക്ക് ഹാലിളകും. ബാഗ് ഒന്നുകൂടെ പൊത്തിപ്പിടിച്ചു ഞാൻ ഫ്ലാറ്റിലേക്ക് കയറി. ' ഇവനേതാ ഈ തെണ്ടി ' എന്ന മുഖഭാവത്തോടെ പൂച്ചകളും ങ്യാവു, ങ്യാവു എന്നു ഉച്ചത്തിൽ കുറെ കരഞ്ഞിട്ടു അവറ്റകളുടെ വഴിക്ക് പോയി.


പിന്നീട് പല തവണ അയാളെ ഞാൻ റോഡിൽ വെച്ചു കണ്ടുമുട്ടി. തന്‍റെ 1987 മോഡൽ പഴഞ്ചൻ ടയോട്ട കൊറോളയുമായി മൂപ്പർ അങ്ങനെ കറങ്ങുന്നതു കാണാം. എവിടെ എന്നെ കണ്ടാലും കൈ ഉയർത്തി സലാം ചൊല്ലും. കാറിന്‍റെ മുൻഭാഗത്തെ ചില്ലുകൾ താഴ്ത്തി കൈ ഡോറിന്‍റെ പുറത്തേക്ക് വെച്ചാകും എപ്പോഴും യാത്ര. പിന്നീട് ആരോ പറഞ്ഞാണ് ഞാൻ മൂപ്പരെക്കുറിച്ചു മനസ്സിലാക്കിയത്.


അസദ് ഖാൻ എന്നാണയാളുടെ പേര്. ബില്ലി ഭായ് എന്നാണ് എല്ലാവരും അയാളെ വിളിക്കുക. പൂച്ചകളോടുള്ള സഹവാസം കൊണ്ടാകും അയാൾക്ക്‌ അങ്ങനെ ഒരു പേർ കിട്ടിയത്. പുള്ളിയുടെ വാസസ്ഥലം ആണത്രേ ആ ടയോട്ട കാർ. രാത്രി കിടപ്പും മറ്റും വണ്ടിയിൽ തന്നെ. കൂട്ടിനു വണ്ടിയുടെ കീഴിൽ കുറെ പൂച്ചകളും കാണും. പകൽ ആ വണ്ടി കള്ള ടാക്സിയായി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് മൂപ്പർ കഴിയുന്നത്. ഞാൻ താമസ്സിക്കുന്ന ടൗണിൽ അറബി വല്യാപ്പമാരെ ടാക്സിയിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകുകയാണ് ബില്ലി ഭായിയുടെ പണി.


ചെറിയ പട്ടണമായതിനാൽ എല്ലാവരും പരിചയക്കാർ. കള്ള ടാക്സി ഓടിക്കുന്നവരെ പോലീസ് പിടിച്ചു കനത്ത ഫൈൻ ചുമത്തും. ബില്ലിഭായിയെ മാത്രം ആരും പിടിയ്ക്കുകയില്ല. അതിനൊരു കാരണമുണ്ട്, മൂപ്പർ ഈ പ്രദേശത്തു വന്നിട്ടു പത്തുമുപ്പതു കൊല്ലം ആയി. അന്നത്തെ കൊച്ചുകുട്ടികൾ ഒക്കെ വളർന്നു വലിയ പോലീസുകാരും മറ്റും ആയി. അവർ ആരും ബില്ലിഭായിയെ ഒന്നും ചെയ്യില്ല. കാരണം അവരുടെ ചെറുപ്പത്തിൽ ബില്ലിഭായിയുടെ കാറിൽ കയറി എത്ര തവണ യാത്ര ചെയ്തവരാണ്. കുട്ടികൾക്കു സ്പോർട്സ് ക്ലബ്ബിലും ഷോപ്പിംഗ് മാളിലും മറ്റും പോകാൻ ബില്ലിഭായി സഹായിക്കും. എന്തെങ്കിലും പ്രതിഫലം കൊടുത്താൽ അയാൾ വാങ്ങിക്കും,കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, അങ്ങോട്ട് ഒന്നും ചോദിച്ചു വാങ്ങുകയില്ല.


കിളവന്മാരായ അറബികൾക്ക് മാർക്കറ്റിൽ പോകാനും ബാർബർ ഷോപ്പിൽ പോകാനും മറ്റും ബില്ലിഭായിയെയാണ് ആശ്രയിക്കുന്നത്. അറബികളുടെ വീട്ടിൽ കുറഞ്ഞത് അഞ്ചാറു വണ്ടികൾ എങ്കിലും കാണും. എന്നാൽ ആവശ്യത്തിനു കിഴവന്മാരായ വല്യതന്തമാർക്കു യാത്രയ്ക്ക് ബില്ലിഭായിയുടെ വണ്ടിതന്നെ ശരണം. മക്കൾക്കൊക്കെ വലിയ തിരക്കാണ് അതിനിടയിൽ ഈ വല്യാപ്പമാരുടെ കാര്യം ഒക്കെ നോക്കാൻ ആർക്കാണ് നേരം.


ചുരുങ്ങിയ ചില നാളുകൾ കൊണ്ട് ഞാനും ബില്ലിഭായിയും തമ്മിൽ വലിയ പരിചയക്കാരായി മാറി. പാക്കിസ്ഥാനിലെ മുൾത്താൻ പ്രവിശ്യക്കാരനാണയാൾ. ഇവിടെ ഗൾഫിൽ പത്തുമുപ്പതു കൊല്ലം ആയി. നാട്ടിൽ പോകാറില്ലത്രേ. സാധാരണ വിസാ കാലാവധി കഴിഞ്ഞവരാണ് നാട്ടിൽ പോകാതെ ഇവിടെ കുടുങ്ങി കിടക്കുന്നത്. പലർക്കും അതു പുറത്തുപറയാൻ മടിയാണ്. അതിനാൽ ഞാൻ അക്കാര്യത്തെക്കുറിച്ചു കൂടുതൽ ഒന്നും ചോദിച്ചില്ല. പൂച്ചകൾക്കും പ്രാവുകൾക്കും ഭക്ഷണം കൊടുക്കുകയാണ് പ്രധാന വിനോദം. ടാക്സി ഓടിച്ചുകിട്ടുന്ന പണത്തിന്‍റെ ഭൂരിഭാഗവും അവറ്റകൾക്കു ഭക്ഷണം കൊടുക്കാനാണ് ഉപയോഗിക്കുക. പരിചയമുള്ള അറബികൾ കൈ അയച്ചു സഹായിക്കും.



താമസ്സിക്കുവാൻ സ്വന്തമായി റൂമൊന്നുമില്ല. കാറിലാണ് വിശ്രമവും രാത്രി കിടപ്പും. മുസ്ലിംപള്ളികളോടു ചേർന്നുള്ള ശൗചാലയങ്ങളിൽ നിന്നു പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കും. കുളിക്കുന്നതും മറ്റും എവിടെയാണ് എന്നു ചോദിച്ചപ്പോൾ കടലിൽ കുളിയ്ക്കും എന്നാണ് മറുപടി. ഞാൻ താമസിക്കുന്ന ചെറുപട്ടണം കടലിന്‍റെ അടുത്തു ആയതിനാൽ ബീച്ചുകൾ ധാരാളം. ബീച്ചുകളിൽ കടലിൽ കുളിച്ചിട്ടു ശുദ്ധജലത്തിൽ കുളിക്കുവാനുള്ള ബാത്ത്റൂമുകൾ ധാരാളം. അല്ലെങ്കിൽ തന്നെ പാക്കിസ്ഥാനി ഡ്രൈവർന്മാർ പൊതുവെ കുളിയ്ക്കുവാൻ മടിയുള്ളവരാണ്. കാറിൽ കയറുമ്പോൾ തന്നെ ഒരു മുഷിഞ്ഞ ഉളുമ്പുനാറ്റം എപ്പോഴും കാണും.





ഗൾഫിൽ പൂച്ചകൾ ധാരാളം. എവിടെ തിരിഞ്ഞാലും കാണും പൂച്ചകൾ. ഗൾഫിൽ നായ്ക്കൾ കുറവായതിനാൽ അവറ്റകളുടെ സ്വൈര്യവിഹാരത്തിനു ഒരു തടസ്സവും ഇല്ല. ബില്ലിഭായി ടൗണിലൂടെ വണ്ടിയുമായി കറങ്ങും. പൂച്ചകളും പ്രാവുകളും ഒക്കെ മൂപ്പരെ കാണുന്നതോടെ പെരുത്ത സന്തോഷത്തിലാകും. പ്രാവുകൾക്കായി വണ്ടിയുടെ ഡിക്കിയിൽ ഗോതമ്പിന്‍റെ ചാക്ക് കരുതിയിട്ടുണ്ട്. അതിരാവിലെ തന്നെ പ്രാവുകൾക്ക് തീറ്റ കൊടുത്തു തീർക്കും. ബില്ലിഭായിയുടെ വരവും കാത്തു പ്രാവുകൾ തെരുവുകളിൽ കൂട്ടമായി കാണും. പ്രാവുകൾക്കു തീറ്റ കൊടുക്കുന്നത് കണ്ടുനിൽക്കാൻ നല്ല രസം. ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്‍റെ മുമ്പിലെ പള്ളിയുടെ അങ്കണത്തിൽ രാവിലെ തന്നെ ആ കാഴ്ച കാണാം. രാവിലെ ജോലിയ്ക്ക് പോകുന്ന തിരക്കിനിടയിൽ ഞാൻ അൽപ്പനേരം ആ കാഴ്ച കണ്ടു നിൽക്കും. ഒട്ടും പേടി കൂടാതെ പ്രാവുകൾ ബില്ലിഭായിയുടെ കൈയ്യിൽനിന്ന് ഗോതമ്പുമണികൾ കൊത്തിതിന്നുന്നത് കാണാൻ നല്ല ശേലാണ്. തീറ്റ കൊടുത്തതിനു ശേഷം ബില്ലിഭായി കാർ ഓടിച്ചു പോകുന്നതിന് പിന്നാലെ പ്രാവുകൾ കൂട്ടമായി കാറിന് പിറകെ പറക്കും. ഒരു രണ്ടു റൗണ്ട് ചുറ്റിയതിന് ശേഷമേ അവറ്റകൾ വിട്ടുപോകുയുള്ളൂ. ആ കാഴ്ച കാണാൻ നല്ല രസമാണ്. ഉച്ചയ്ക്കാണ് പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുക. പൂച്ചകൾ മൂപ്പരുടെ മക്കളാണെന്നാണ്‌ ബില്ലിഭായി ബഡായി പറയുന്നത്. ഭക്ഷണം കൊടുത്തു പൂച്ചകളുമായി സല്ലപിച്ചതിന് ശേഷമേ ബില്ലിഭായി മടങ്ങാറുള്ളൂ. പൂച്ചകൾക്ക് എല്ലാം ബില്ലിഭായി ഓരോരോ പേരിട്ടിട്ടുണ്ട്. പേരു വിളിയ്ക്കുന്നതിനു അനുസരിച്ചു അവർ ഓടിയെത്തി മുട്ടിയുരുമ്മി നിൽക്കും. അറബിപ്പേരുകൾ ആണ് മിക്കവയ്ക്കും, അസ്‌വദ്(കറുമ്പൻ), അബിയത്ത്(വെളുമ്പൻ), ജമീല, അബുഹോസൻ അങ്ങനെ എല്ലാവർക്കും പേരുകൾ ഉണ്ട്. മിക്കപ്പോഴും മട്ടൻ ബിരിയാണിയോ പാകിസ്ഥാനി റൊട്ടിയും കീമയും ഒക്കെ ആകും ഭക്ഷണം നൽകുക. ഏതോ പബ്ലിക് കിച്ചണിൽ (ഗൾഫിൽ ഓർഡർ അനുസരിച്ചു ഭക്ഷണം തയാറാക്കി കൊടുക്കുന്ന സ്ഥലം) നിന്നു പ്രത്യേകം തയാറാക്കി ആണ് മൂപ്പർ പൂച്ചകൾക്കു ഭക്ഷണം കൊണ്ടുവരുന്നത്. ബില്ലിഭായിക്കു അറബികൾ ദാനമായി കൊടുക്കുന്നതും ടാക്സി ഓടിച്ചുകിട്ടുന്നതുമായ പണത്തിന്‍റെ ഭൂരിഭാഗവും അതിനായിട്ടാണ് ചിലവഴിയ്ക്കുന്നത്. മനുഷ്യന്‍റെ ഓരോരോ വിചിത്ര സ്വഭാവങ്ങളേ...


വൈകിട്ടു അസർ നിസ്കാരത്തിനുശേഷം ബില്ലി ഭായി പള്ളിയ്‌ക്കു മുമ്പിലെ ബംഗാളി റെസ്റ്റോറന്റിന്‍റെ മുമ്പിലിരിക്കുമ്പോഴാണ് എന്നെ കണ്ടത്. നടക്കാനിറങ്ങിയതായിരുന്നു ഞാൻ.
" ആവൊ ഭായി..ബൈട്ടോ..ചായ് പീയേഗാ?   "  
ബില്ലിഭായി നിർബന്ധിച്ചു എന്നെ ചായ കുടിയ്ക്കാനായി കൂട്ടി. റെസ്റ്റോറന്റിന്‍റെ പുറത്തെ കസേരകളിൽ ഇരുന്നു ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങി. ഇത്തരം സന്ദർഭങ്ങളിൽ എല്ലാ പ്രവാസികളുടെയും സ്നേഹസംഭാഷണങ്ങൾ ആരംഭിക്കുക നാട്ടിലെ ഉറ്റവരുടെ വിശേഷങ്ങൾ തിരക്കികൊണ്ടാകും.

"ആപ്കാ മുല്ലൂക്ക് മേം സബ് ടീക് ഹേ നാ?  
(നാട്ടിൽ  എല്ലാവരും സുഖം തന്നെയോ?) ''

ബില്ലിഭായി എന്നോടു വിശേഷങ്ങൾ തിരക്കി തുടങ്ങി. നാട്ടിൽ എല്ലാവരും സുഖമെന്നും മഴയില്ലെന്നും  തുടങ്ങി നിരർത്ഥകമായ ഇത്തരം ചോദ്യോത്തരങ്ങൾ ഗൾഫിലെ പതിവാണ്.


സംഭാഷണങ്ങൾക്കിടയിൽ ചായയും ചൂട് സമൂസയും എത്തി. ബംഗാളികളുടെ ചായ ഒരുതരമാണ്. ധാരാളം പാലൊഴിച്ചു ഒരു മൂന്നാലു സ്പൂൺ പഞ്ചസാരയിട്ട ചായ. ബംഗാളികളും പാക്കിസ്ഥാനികളും പൊതുവേ മധുരപ്രിയരാണ്. നമ്മൾ മലയാളികൾക്ക് ആ ചായ കുടിയ്ക്കണമെങ്കിൽ അസാമാന്യ മനക്കരുത്ത് വേണം. ചൂട് സമൂസയ്ക്കു നല്ല രുചിയുണ്ട്. സമൂസ കടിച്ചുകൊണ്ട് ഞാൻ ഏറെ നാളായി അയാളോട് ചോദിക്കണം എന്നു കരുതിവെച്ച ചോദ്യമെറിഞ്ഞു.

" താങ്കൾ  എന്തുകൊണ്ട് നാട്ടിൽ പോകുന്നില്ല?  " 

ആ ചോദ്യം അയാളെ തെല്ലൊന്നു കുഴക്കി. അയാൾ എന്‍റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. നസ്വാറിന്‍റെ (പാകിസ്ഥാനികൾ എപ്പോഴും ഉപയോഗിക്കുന്ന ഒരു തരം പാൻ പോലെയുള്ള  ലഹരിവസ്തു) കറ പിടിച്ച പല്ലുകൾ പുറത്തേക്ക് തള്ളിവന്നു. നെറ്റിയിലെ നരമ്പുകൾ എഴുന്നുവന്നു. എനിയ്ക്ക് അയാളെക്കുറിച്ചു എന്തൊക്കയോ അറിയാം എന്നാണ് അയാളുടെ ധാരണ എന്നു തോന്നുന്നു.

" ക്യോം ആപ്കോ നഹി മാലും ഹേ? "

എനിയ്ക്കു ഒന്നും അറിയില്ല എന്നു ഞാൻ പറഞ്ഞത് അയാൾ മുഖവിലയ്ക്ക് എടുത്തു എന്നു തോന്നുന്നു. അത് ഒരു കഥയാണ് ഭായി.. അയാൾ ഒരു നിമിഷം കണ്ണുകൾ അടച്ചു. പിന്നെ തെല്ലു മടിയോടെ അയാൾ തന്‍റെ ജീവിതകഥ പറഞ്ഞുതുടങ്ങി. ഇരുപതു കൊല്ലമായി നാട്ടിൽ പോയിട്ടില്ല എന്നു അയാൾ എന്നോടു പറഞ്ഞു. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടു ഞാൻ ഒന്നു തരിച്ചു.

" മേനേ അപ്‌നാ ബീബി കോ മാർഡാലാ..തുക്കടാ തുക്കടാ കിയാ.." (ഞാൻ എന്‍റെ ഭാര്യയെ കൊന്നവനാണ്..തുണ്ടം തുണ്ടമായി മുറിച്ചു..)

എന്‍റെ മുഖത്തു രക്തമയമില്ലാതെ ആയി, ഇത്ര ക്രൂരനായ ഒരു മനുഷ്യന്‍റെ മുമ്പിലാണല്ലോ ഇരിയ്ക്കുന്നത് എന്ന ചിന്ത എന്നെ നടുക്കി. അയാൾ പതിഞ്ഞ ശബ്ദത്തിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ഇരുപതു കൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ പോയതാണയാൾ. ഭാര്യ അയാൾ നാട്ടിലെത്തുന്നതിന്‌ ഒരാഴ്ച്ച  മുമ്പ് വേറെ ഒരാളോടൊപ്പം ഓടിപ്പോയി. കലിമൂത്ത അയാൾ ഭാര്യയേയും കാമുകനെയും വെട്ടിനുറുക്കി നാടുവിട്ടതാണ്. പിന്നീട് അയാൾ നാട്ടിൽ പോയിട്ടില്ല. നാട്ടിൽ തിരികെ ചെന്നാൽ ഭാര്യയുടെയും കാമുകന്‍റെയും വീട്ടുകാർ ബില്ലിഭായിയെ വെട്ടിനുറുക്കും. കാട്ടുനീതിയാണ് അവിടെ. കണ്ണിന് കണ്ണ്, പല്ലിന് പല്ല്, ചോരയ്ക്കു ചോര അതാണവിടുത്തെ നീതി. എത്ര കുട്ടികൾ ഉണ്ട് എന്ന ചോദ്യത്തിനു അയാൾ ഒന്നും മറുപടി പറഞ്ഞില്ല. എത്ര നിർബന്ധിച്ചിട്ടും അയാൾ മറുപടി പറയാൻ തയ്യാറായതുമില്ല. ഒരുപക്ഷെ കുട്ടികളോടു കാണിയ്ക്കാൻ പറ്റാത്ത സ്നേഹമായിരിയ്ക്കും അയാൾ പൂച്ചകളോടും പ്രാവുകളോടുമൊക്കെ കാണിക്കുന്നത്.


അടുത്ത ആഴ്‌ച റമദാൻ നോയമ്പ് തുടങ്ങി. നോയമ്പ് തുടങ്ങിയാൽ ഗൾഫ് ജീവിതത്തിന്‍റെ തിരക്ക് എല്ലാം ഒന്നു കുറയും. ജോലി സമയം ഒക്കെ കുറവ്. വൈകിട്ടു നോയമ്പ് തുറന്നതിനുശേഷമേ കടകളും മറ്റു ബിസിനസ്സുകളും സാധാരണ നിലയിൽ ആകുകയുള്ളൂ. പിന്നീട് കുറെ ദിവസത്തേക്ക് ഞാൻ ബില്ലിഭായിയെ കണ്ടിട്ടില്ല. നേരത്തെ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ ഞാൻ പുറത്തോട്ടു ഇറങ്ങാറുമില്ല. പെരുനാൾ ദിനങ്ങൾ വന്നെത്തിയതോടെ എല്ലാറ്റിനും പഴയ വേഗം വന്നെത്തി. ഒരു വൈകുന്നേരം ബില്ലിഭായി കാറുമായി പോകുന്നത് ഞാൻ കണ്ടു.പഴയതു പോലെ കൈവീശി സലാം പറഞ്ഞു അയാൾ കടന്നുപോയി.


വെള്ളിയാഴ്ച്ച പെരുനാൾ കഴിഞ്ഞു പിറ്റേ ദിവസം ഉച്ചയ്ക്ക് എന്തോ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതാണ്. ബില്ലിഭായിയുടെ കാറിനു ചുറ്റും ചെറിയ ഒരു ആൾകൂട്ടം. അവിടവിടെയായി പൂച്ചകളും കൂട്ടം കൂടിനിൽക്കുന്നു. ആകെ ഒരു പന്തിക്കേട്‌. ഞാൻ ധൃതിയിൽ അങ്ങോട്ടു കടന്നുചെന്നു. മുൻസീറ്റ് പുറകോട്ടു ചാരിവെച്ച് ബില്ലിഭായി കിടക്കുന്നു. അടക്കം പറയുന്ന ബംഗാളികളോടു ഞാൻ കാര്യം തിരക്കി.

" ബില്ലിഭായി ഫോത്ത് ഹോഗയാ..(ബില്ലിഭായി മരിച്ചു..). "

ഞാൻ ഒന്നു നടുങ്ങി. എന്‍റെ കാലുകൾ വിറച്ചു. ഒരു ബലത്തിനായി ഞാൻ കാറിന്‍റെ പുറത്തേക്കു ചാരി. ശാന്തനായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി.

തലേന്നു രാത്രി കാറിൽ ഉറങ്ങാൻ കിടന്നതാണയാൾ. ഉറക്കത്തിൽ എപ്പോഴോ അയാൾ ശാന്തമായി മരണത്തിലേക്കു നടന്നുകയറി. ആരോ പൊലീസിലേക്കു വിളിച്ചു പറഞ്ഞു. അല്പനേരത്തിനു ശേഷം സൈറൺ മുഴക്കികൊണ്ടു പോലീസുവണ്ടിയും ആംബുലൻസും വന്നു. പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്നു നടന്നു. ബില്ലിഭായിയുടെ ബോഡി പാരാമെഡിക്കുകളും പോലീസും പരിശോധനകൾക്കു ശേഷം സ്‌ട്രെച്ചറിലേക്കു മാറ്റി.


കാണാനുള്ളവർ അടുത്തുചെന്നു മയ്യിത്ത് കണ്ടു. ശാന്തമായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി, ചുണ്ടുകളുടെ കോണിൽ എവിടേയോ ഒരു പുഞ്ചിരി ഉള്ളതുപോലെ. ആളുകളുടെ തിരക്കു പൂച്ചകളെ തെല്ലു അസ്വസ്ഥരാക്കി. അവറ്റകൾ വാലുചുരുട്ടി ചെറിയ നിലവിളി ശബ്ദം എന്നുതോന്നുന്ന നിലയിൽ കരഞ്ഞുകൊണ്ട് ആംബുലൻസിനു ചുറ്റും നടന്നു. ഡോറുകൾ അടഞ്ഞു ആംബുലൻസ് നീങ്ങി തുടങ്ങി. എവിടെ നിന്നോ വന്ന ഒരു കൂട്ടം പ്രാവുകൾ ആ വാഹനത്തിനു അകമ്പടി സേവിച്ചു കുറേ ദൂരം പോയതിനു ശേഷം അനന്തനീലിമയിലേക്കു പറന്നുപോയി.



പാവം പൂച്ചകൾ അവർക്കു മനസ്സിലായിക്കാണുമോ ആവൊ അവരുടെ ബില്ലിഭായി ഇനി ഒരിക്കലും ബിരിയാണിയുമായി അവരെ തേടി വരികില്ലെന്നു ;  മനസ്സിലായി കാണും, മനുഷ്യരേക്കാൾ സ്നേഹവും നന്ദിയുമുള്ളവരാണല്ലോ പലപ്പോഴും മൃഗങ്ങൾ.. 




മാതൃഭൂമി  ഓൺലൈൻ  പതിപ്പിലേക്കുള്ള  ലിങ്ക് 



Thursday 1 June 2017

തോട്ടരികത്തെ കാക്ക


തോട്ടരികത്തെ കാക്ക






കാക്കമുട്ടകൾക്ക് ആകാശനീലിമയുടെ നിറമാണ്. കാക്കച്ചികൾ റബ്ബർമരങ്ങളുടെ മുകളിൽ ചുള്ളിക്കമ്പുകൾ കൊണ്ട് കൂടുണ്ടാക്കി മുട്ടയിട്ടു കാത്തിരിയ്ക്കും. നല്ല ഭംഗിയുള്ള ഈ മുട്ടകൾ തേടിനടന്നിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിയ്ക്കു ചെറുപ്പത്തിൽ. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് റബ്ബർതോട്ടത്തിന്‍റെ  നടുവിൽ ഉള്ള ഒരു ചെറിയ വീട്ടിൽ ആയിരുന്നു. റബ്ബർതോട്ടത്തിൽ അത്ര വലിപ്പമുള്ള മരങ്ങൾ ഒന്നും ഇല്ല. തൈ വെച്ചു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞുള്ള തൈ റബ്ബർ മരങ്ങൾ. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉള്ളവരുടെ ജീവിതം റബ്ബറുമായി ബന്ധപ്പെട്ടതായിരിയ്ക്കും. ചെറുപ്പം മുതൽ കണ്ടുംകേട്ടുമുള്ള പരിചയം. ഈ റബ്ബർതോട്ടം എന്‍റെ ഇളയപ്പന്‍റെതായിരുന്നു. അപ്പാപ്പന് പട്ടാളത്തിലായിരുന്നു ജോലി. തോട്ടത്തിന് നടുവിൽ ഉള്ള ഒരു ചെറിയ ഓടിട്ട വീടും 25 സെന്റോളം വരുന്ന പുരയിടവും എന്‍റെ  അപ്പന് സ്വന്തം. അപ്പൻ ഈ വീട് വെയ്ക്കുന്നത് എന്‍റെ ചെറുപ്പത്തിൽ ആണ്. സിമന്റ് കട്ട വെച്ചു പണിഞ്ഞ ഒരു ചെറിയ വീട്. ഇന്നത്തെപ്പോലെ ഹോളോബ്രിക്‌സ് ഒന്നും അന്ന് ഇല്ല, മറിച്ചു സിമെന്റും മണലും ചേർത്ത് പുരയിടത്തിൽ തന്നെ കട്ട അറുത്താണ് വീട് പണിഞ്ഞത്. വീടുപണി സമയത്ത് ഇടയ്ക്ക് അപ്പൻ  കൂടെ കൊണ്ടുപോകും. അന്ന് എനിയ്ക്കു മൂന്നാല് വയസ്സ് പ്രായം കാണും. വീടുപണിയുന്ന സ്ഥലത്തെത്തുമ്പോഴേക്കും ഞാൻ നടന്നു തളർന്നിരിക്കും. മടി പിടിച്ചു തറയിൽ ഇരുന്നു  ചിണുങ്ങുന്ന  എന്നെ തോളിൽ ഏറ്റി അപ്പനോ അപ്പാപ്പന്മാരോ കാഴ്ചകൾ ഒക്കെ കാണിയ്ക്കും. അതാണ് വീടിനെക്കുറിച്ചുള്ള എന്‍റെ  ആദ്യ ഓർമ്മ.


വാടകവീട് വിട്ടു ആ വീട്ടിലേക്കു താമസം മാറ്റിയതിന് ശേഷമുള്ള ഓർമ്മകൾ വ്യക്തം. റബ്ബർമരങ്ങൾ വളരുന്നതോടൊപ്പം ഞാനും വളർന്നു. കൂടെ അയൽപക്കത്തുള്ള സമപ്രായക്കാരും. മഴക്കാലത്ത് തൈ റബ്ബർ മരങ്ങൾക്ക് ഇടയിലൂടെ ഓടിച്ചാടി നടക്കുവാൻ, ഇലയിൽ മഴത്തുള്ളികൾ തങ്ങിനിൽക്കുന്ന മരം കുലുക്കി, മരം പെയ്യിച്ചിട്ടു മഴവെള്ളം ദേഹത്തുവീഴാതെ ഓടിമാറുവാൻ  എന്തുരസമായിരുന്നു. റബ്ബർ മരങ്ങൾക്ക് ചുവട്ടിൽ എടുത്തിട്ടുള്ള പ്ലാറ്റുഫോമുകളിൽ മഴവെള്ളം കെട്ടിനിൽക്കും. അവയിൽ കടലാസ്  തോണിയിറക്കി, അതിൽ കറുത്ത പൊണ്ണനുറുമ്പിനെ തോണിക്കാരനാക്കി കളിക്കുവാൻ എന്തുരസം.


റബ്ബറിനു പ്ലാറ്റുഫോമെടുക്കുവാൻ ചോയിമൂപ്പൻ വരും. എന്തോരം കഥകളാ മൂപ്പർക്ക് അറിയുക.എല്ലാം പേടിപ്പെടുത്തുന്ന കഥകൾ. മാടന്‍റെയും മറുതയുടെയും ഒറ്റമുലച്ചിയുടെയും കഥകൾ. മൂപ്പനാണ് ചങ്ങലമാടനെ കുറിച്ചു പറഞ്ഞുതന്നത്. ഉച്ചയ്ക്ക് തോട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നവരെ ചങ്ങലമാടൻ അടിച്ചിടും  അത് കന്നുകാലിയായാലും  മനുഷ്യനായാലും. അടി കൊണ്ടയാൾ ചോര ചർദ്ധിച്ചു പിടഞ്ഞുമരിയ്ക്കും. ഒടുവിൽ ഒരു ഉപദേശവും,

"ഒറ്റയ്ക്ക് തോട്ടത്തിൽ കിടന്നു തിര്യേണ്ടാ കുട്ട്യേ..''  

പ്ലാറ്റുഫോം പണിക്കിടയിൽ  തൂമ്പയിൽ  ചാരി  മൂപ്പൻ കിതപ്പുമാറ്റും, കറുത്തമുഖത്തിലൂടെ  ദേഹത്തേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ.കൊത്തിയിട്ട പ്ലാറ്റുഫോമിൽ ധാരാളം വിരകളും പുഴുക്കളും  കാണും. അവയെ തിന്നുവാൻ  ഉപ്പനെത്തും. ചെമ്പൻ കറുപ്പിൽ ചുമന്ന കണ്ണുകൾ  കാണുമ്പോൾ  തന്നെ  എനിയ്ക്ക്  കള്ളുകുടിയൻ വീരാനെ ഓർമ്മ വരും. എന്തൊരു ചുവപ്പാണ് 
കണ്ണിന്...




മുമ്പൊരുതവണ നാട്ടിൽ പോയപ്പോൾ ഒരു ദിവസം മുഖം നിറയെ ചിരിയുമായി നക്ഷത്രം പോലെ പൊട്ടൻ സത്യൻ പ്രത്യക്ഷപ്പെട്ടു. എന്റെ ചെറുപ്പത്തിലേ കളികൂട്ടുകാരനാണവൻ. തോളിലൊരു മുളയേണിയും കൈയ്യിൽ എനിയ്ക്കായി ഒരു പഴുത്ത വരിക്കച്ചക്കയും. മരം കയറ്റമാണ് പണി. സീസണനുസരിച്ചു  ചക്കയും മാങ്ങയും കുരുമുളകും ഉടമ്പടിയ്ക്കു പറിച്ചു വിൽക്കും. ഞാൻ നാട്ടിലെത്തിയിട്ടുണ്ടെന്നു  ആരോ പറഞ്ഞു കേട്ടുവന്നതാണവൻ.  കാർപോർച്ചിൽ  മുള ഏണി ചാരിവെച്ചു അടുക്കളപ്പുറത്ത്  വന്നിരിപ്പായി അവൻ. എത്ര നാളിനുശേഷം  കാണുകയാണ് ഞാനവനെ? , കണ്ടിട്ടു കുറഞ്ഞത് ഒരു  പത്തുമുപ്പത്  കൊല്ലമെങ്കിലും ആയിക്കാണും.

'' തജി(സജി) നിന്നെക്കാണാൻ വന്നതാടാ  നാൻ ''

കൊഞ്ഞനാണ്, കേൾവിയും അത്ര പോരഅതിനാൽ  ഉച്ചത്തിലാണ്  സംസാരം. അങ്ങനെയാണ് പൊട്ടൻ എന്ന പേര് വീണത്.  അവനെ  കണ്ടതും എനിയ്ക്കും  വല്യ സന്തോഷമായി. എന്തോരം  ഓർമ്മകളാ അവനോടൊപ്പം എന്നെ കാണാൻ വന്നത്.

എന്‍റെ  കൂടെ ചെറുപ്പം മുതൽ കളിച്ചു വളർന്നവൻ. എപ്പോഴും എന്‍റെ വീടിനെ  ചുറ്റിപ്പറ്റി  കാണും  സത്യൻ . അമ്മ  എനിയ്ക്ക്  ഭക്ഷണം  തരുന്നതിനോടൊപ്പം  അവനും  കൊടുക്കും. എന്റെ   വീടിനു  താഴെ വയലിറക്കത്ത്  ആയിരുന്നു അവന്‍റെ   വീട്. ഒരു ചെറിയ  ഓലപ്പുര.  സത്യനു  രണ്ടുമൂന്നു  മാസം പ്രായമുള്ളപ്പോൾ  അവന്‍റെ അച്ഛൻ ആ  കുടുംബത്തെ  കളഞ്ഞിട്ടു  പോയതാണ്. അലക്കുപണിക്കാരനായ  വല്യച്ഛനാണ്‌  മകളെയും  ചെറുമകനെയും നോക്കിയിരുന്നത്. അവന്‍റെ അമ്മ  അടുത്തുള്ള  വീടുകളിൽ  അടുക്കളപണി ചെയ്താണ് മകനെ പോറ്റിയിരുന്നത്. സത്യൻ  മഴയും  വെയിലും  കൊണ്ടു  വളർന്നു.ചീകാത്ത  ചപ്ര തലമുടി, ചുണ്ടുകളുടെ കടവാ മിക്കപ്പോഴും പൊട്ടിയിരിയ്ക്കും. മുഖത്ത്  നൂറുവാട്ട്‌  ചിരി  എപ്പോഴും കാണും. ഏതു വമ്പൻ മരത്തിലും അവൻ കയറും.കാക്കക്കൂട്ടങ്ങളെയും മിശറുകളെയും ഒട്ടും പേടിയില്ലാത്തവൻ. ആകാശം മുട്ടെ നിൽക്കുന്ന ആഞ്ഞിലിമരത്തിന്റെ  തുമ്പത്തുനിന്ന് പഴുത്ത ആഞ്ഞിലിച്ചക്കയൊക്കെ പുഷ്പം പോലെ പറിച്ചു കൊണ്ട് വരും ചെങ്ങാതി. അത് എനിയ്ക്ക് പങ്കുവെയ്ക്കുവാൻ ഒട്ടും മടിയില്ലാത്തവൻ.


( ചിത്രങ്ങൾ : ഗൂഗിൾ )


കാക്കമുട്ടകൾ ആയിരുന്നു പൊട്ടൻ സത്യന്‍റെ  മറ്റൊരു വീക്നെസ്. ദേഹത്തും തലയിലും പച്ചിലകമ്പുകൾ കെട്ടിവെച്ചു അവൻ റബ്ബർമരത്തിൽ കയറി കാക്കമുട്ടകൾ എടുക്കും. ചുള്ളിക്കമ്പുകൾ കൂട്ടിവെച്ചു ഉണ്ടാക്കിയ കൂട് കണ്ടുപിടിക്കുവാൻ അവന് പ്രത്യേക കഴിവാണ്. ആകാശനീലിമയുടെ നിറമുള്ള മുട്ടകൾ, ചിലപ്പോൾ പുള്ളിക്കുത്തുകളും കാണും.കാക്കമുട്ടകൾ കാണാനും തൊട്ടുനോക്കാനും എനിയ്ക്കു വല്യകൗതുകമായിരുന്നു. താഴെ എന്നെ കാവൽ നിറുത്തി അവൻ കാക്കമുട്ടകൾക്കായി മരംകയറും. ദൂരെ നിന്ന് കാക്കച്ചികൾ എത്തുന്നതുകണ്ടു കൂകി വിളിച്ചു അവനെ വിവരം അറിയിക്കലാണ് എന്‍റെ പണി. കാക്കച്ചികൾ പാഞ്ഞടുക്കുന്നതിന് മുമ്പ് അവൻ കാക്കമുട്ടകളുമായി താഴെ എത്തും. ഈ കാക്കമുട്ടകൾ എന്തുചെയ്യാനാണ് എന്ന ചോദ്യത്തിന് അവൻ കണ്ണിറുക്കി ഒന്നുചിരിയ്ക്കും. പിന്നീടാണ് മനസ്സിലായത് ഇഷ്ടന് ശാപ്പിടാനാണ് ഈ കാക്കമുട്ടകളെന്ന്. അണ്ണാനെയും കിളികളെയും പിടിയ്ക്കുക എന്നതാണ് മറ്റൊരു വിനോദം. റബ്ബർതോട്ടത്തിനിടയിൽ അങ്ങിങ്ങു മണ്ടപോയ തെങ്ങുകൾ ഉണ്ട്. അവയുടെ പൊത്തുകളിൽ നിന്ന് മൈനയേയും  തത്തയെയും അവൻ പിടിയ്ക്കും.


പുതുമഴ പെയ്താൽ പിന്നെ മീൻപിടുത്തമായി പണി.അവന്‍റെ വല്യച്ചന് വീശുവലയുണ്ട്. കല്ലടയാറ്റിൽ തുണികഴുകുവാൻ പോകുന്നതോടൊപ്പം അവനും വല്യച്ചനും ചേർന്നു മീൻപിടിയ്ക്കും. മഴ തുടങ്ങിയാൽ കല്ലടയാറ്റിൽ നിന്ന് മീനുകൾ കൈവഴികളായായ തോടുകളിലേക്ക് കയറും. തോട്ടിൽ ഇടയ്ക്കിടെ ചെറിയ തിട്ടകൾ കാണും. താഴെയുള്ള പുഴയിലേക്ക് വെള്ളം  ഒഴുകാൻ പ്രകൃതി ഉണ്ടാക്കിയ സംവിധാനം. രാത്രിയിൽ ഈ ഉയരത്തിലുള്ള തിട്ടകൾ കടക്കുവാൻ മീനുകൾ മുകളിലേക്ക് ചാടും. അവനും വല്യച്ചനും ചേർന്ന് തിട്ടകൾക്ക് താഴെ വിരിച്ച മുണ്ട് പിടിയ്ക്കും. ചാട്ടം പിഴച്ചു മുണ്ടിലേക്കു വീഴുന്ന  മീനുകളെ ഒറ്റപ്പിടുത്തത്തിൽ കൈയ്യിൽ കരുതിയിരിക്കുന്ന കുടത്തിലേക്ക് ആക്കും അവർ. രാത്രിയിലെ ഊത്തപിടുത്തതിൽ ധാരാളം മീനുകൾ കിട്ടും. മുശിയും വാകയും വരാലും കാരിയും കല്ലേമുട്ടിയും പിന്നെ പേരറിയാത്ത ഒത്തിരി മീനുകൾ. രാവിലെ ഞങ്ങളുടെ വീട്ടിലേക്കുള്ള പങ്ക്‌ മീൻ വല്യച്ചൻ പതിയാർ സത്യന്‍റെ  കൈയ്യിൽ കൊടുത്തുവിടും. ആറ്റുമീനുകളുടെ സ്വാദ്, വറുത്തും കൊടംപുളിയിട്ട് കറിവെച്ചും തിന്ന ഓർമ്മകൾ...ഹാവൂ..


സത്യനും ഞാനും സ്കൂളിൽ പോകുന്നത് ഒന്നിച്ചായിരുന്നു. 7-8 ക്ലാസ്സുവരെ തോറ്റുതോറ്റു പഠിച്ചു അവൻ. സ്കൂളിൽ ഞാനൊരു തല്ലുകൊള്ളിയായിരുന്നു. ഒട്ടും തണ്ടും തടിയുമില്ലാത്ത അശു. സ്കൂളിൽ തിണ്ണമിടുക്ക് ഉള്ള തടിയന്മാരെല്ലാം എന്നെ കയറി ഇടിയ്ക്കും. അതിനൊരു കാരണം ഉണ്ട്. അമ്മ ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ ആയിരുന്നു. ഇംഗ്ലീഷ് ടീച്ചറായ അമ്മ കുട്ടികളെ സ്നേഹിച്ചതോടൊപ്പം നല്ലവണ്ണം ശിക്ഷിച്ചിരുന്നു. ആ തല്ലു കിട്ടിയവരൊക്കെ വാശി തീർത്തത് എന്‍റെ  മുതുകത്തായിരുന്നു.  ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ വിചാരിച്ചിരുന്നത് എന്റെ  കൈയ്യിലിരുപ്പ് കൊണ്ടാണ് ഈ തല്ലൊക്കെ കിട്ടുന്നത്  എന്നായിരുന്നു. പിന്നീട് അല്ലേ മനസ്സിലായത് കുറ്റം എന്റേതല്ല എന്നുള്ള കാര്യം, സ്കൂൾ കാലഘട്ടം കഴിഞ്ഞതിനു ശേഷം എന്‍റെ ദേഹത്ത് ആരും കൈവെച്ചിട്ടില്ല. സ്കൂളിൽ എന്റെ  രക്ഷകന്‍റെ റോളിലായിരുന്നു പൊട്ടൻ സത്യൻ. എനിയ്ക്കു കിട്ടിയിരുന്ന ഇടികൾ മിക്കപ്പോഴും ഏറ്റുവാങ്ങുക സത്യൻ ആയിരുന്നു. എന്നെ ഇടിയ്ക്കുമ്പോൾ സത്യൻ തടുക്കും,ഏറെ മൂപ്പിച്ചാൽ ഒന്നുരണ്ടണ്ണം തിരികെ കൊടുക്കും അവൻ. തിണ്ണമിടുക്കും തന്റേടവും ഉള്ള അവനോട് കളിയ്ക്കുവാൻ എല്ലാവർക്കും പേടി ആയിരുന്നു.


സത്യന്‍റെ  അമ്മ ഒരു പാവം സ്ത്രീ ആയിരുന്നു. എപ്പോഴും കരഞ്ഞതുപോലെ തോന്നിക്കുന്ന മുഖം. അടുത്തുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്താണ് പാവം മകനെ പോറ്റിയിരുന്നത്.എന്‍റെ  
വീട്ടിലും രാവിലെ എത്തും. അമ്മ പര്യമ്പറത്ത് പെറുക്കിയിട്ട പാത്രങ്ങൾ ചാരം കൂട്ടി,തേച്ചു മെഴുക്കി അവർ വീടിന്‍റെ  ഇറയത്തു നിരത്തിവെയ്ക്കും. രാവിലെ പണിയ്ക്ക് വരുമ്പോൾ കൂടെ മകൻ സത്യനും കാണും. പ്രഭാതത്തിൽ വീടിന്‍റെ  മുമ്പിലെ തിണ്ണയിൽ വെയിൽ കായാനിരിയ്ക്കുകയാകും ഞാൻ. റബ്ബർ മരങ്ങളുടെ ഇടയിലൂടെ അരിച്ചരിച്ചെത്തുന്ന വെയിൽ. അവനെത്തുന്നതോടെ എനിയ്ക്കു ഉത്സാഹമാകും. അമ്മ രാവിലെ തന്നെ പഴങ്കഞ്ഞിയോ കപ്പപുഴുക്കോ ബാക്കിവരുന്നത് അവർക്കായി തയാറാക്കി വെച്ചിട്ടുണ്ടാകും. എനിയ്ക്കും ചെറുപ്പത്തിൽ പലഹാരത്തെക്കാൾ ഇഷ്ടം കപ്പപ്പുഴുക്കിനോടും പഴങ്കഞ്ഞിയോടും ആയിരുന്നു. സത്യൻ വേഗം അതു വാരികഴിച്ചിട്ടു എന്നോടൊപ്പം കളിയ്ക്കാനിറങ്ങും. മഴവെള്ളം നിറഞ്ഞുനിൽക്കുന്ന റബ്ബർ കാനക്കുഴിയിലാകും മിക്കപ്പോഴും കളി. ചൊറിയൻ തവളകളെ ഒക്കെ പേടിപ്പിച്ചു ഓടിയ്ക്കാനൊക്കെ എന്തുരസമായിരുന്നു. കാക്കകൾക്കും ഉപ്പനും കിളികൾക്കും തവളയ്ക്കുമൊന്നും സ്വസ്ഥത കൊടുക്കാത്ത കളി. ഒമ്പതുമണിയോടെ സ്കൂളിൽ പോകുവാൻ തോട്ടത്തിലെ ചാടിമറിയലും മറ്റും കഴിഞ്ഞു അടുക്കളപ്പുറത്ത് എത്തുമ്പോഴേക്കും അമ്മ ദേഷ്യപ്പെട്ടു തുടങ്ങും.

''ചെക്കൻ ചാട്ടം കഴിഞ്ഞു എത്തി.ഒരക്ഷരം പഠിയ്ക്കാതെ കളിച്ചു നടന്നോ"

ഞാനൊരു വികൃതിക്കുട്ടിയായതിനാൽ അമ്മ എപ്പോഴും ഇങ്ങനെ ഉപദേശിച്ചുകൊണ്ടിരിയ്ക്കും. എന്തെങ്കിലും ഒക്കെ കുരുത്തക്കേടുകൾ ഞാൻ എപ്പോഴും കാട്ടികൊണ്ടിരിയ്ക്കും. നാട്ടിലെ കാക്കകളെ   എല്ലാം കാ..കാ.. എന്നു കരഞ്ഞു വിളിച്ചു വരുത്തുക, കല്ലെടുത്തു കിണറ്റിൽ ഇടുക, കിണറ്റിൽ നിന്ന് കോരി വെച്ചിരിക്കുന്ന വെള്ളത്തിൽ മഷിയോ മഞ്ഞളോ കലക്കുക തുടങ്ങിയ കലാപരിപാടികൾ.


അങ്ങനെയിരിയ്ക്കെ ഒരിയ്ക്കൽ എനിയ്ക്കു ഒരു മുട്ടൻ പണി കിട്ടി. പുകയൂതുന്ന കുഴൽ അടുപ്പിലെ തീക്കനലിൽ വെച്ചു ചൂടാക്കുകയായിരുന്നു ഞാൻ. അത് തീക്കല്ലുപോലെ പഴുത്തു വരുന്നത് കാണാൻ നല്ലരസം. അപ്പോഴാണ് അമ്മ പുറകിൽ നിന്നു വരുന്നത്. പെട്ടന്നുള്ള ദേഷ്യത്തിൽ അമ്മ കുഴലെടുത്തു മുതുകത്ത് ഒരു കുത്ത്. എന്‍റെ  നിലവിളിയ്‌ക്കൊപ്പം അമ്മയും കരഞ്ഞു. കാളയുടെ പുറത്തു കാച്ചിയപോലെയുള്ള ആ പാട് എന്‍റെ  മുതുകത്ത് ഇപ്പോഴും ഉണ്ട്. കുറെ  ദിവസത്തേക്ക് എനിയ്ക്ക് നല്ല ഭക്ഷണവും പരിചരണവും കിട്ടിയത് മാത്രം മിച്ചം.എന്നെ നന്നാക്കാൻ അമ്മ എപ്പോഴും സത്യവേദപുസ്തകത്തിൽ നിന്ന്  ഉദ്ധരണികൾ പറയും. ശലോമോന്‍റെ സദൃശ്യവാക്യത്തിലെ വാക്യങ്ങൾ ആകും മിക്കപ്പോഴും പറയുക. മകന്റെ  കുരുത്തക്കേട് കുറയ്ക്കുവാൻ അമ്മയുടെ സൈക്കോളജിക്കൽ മൂവ്. ഞാനെവിടെ നന്നാകാൻ? അങ്ങനെ ഒരു ദിവസം ഞാൻ മുറ്റത്തെ കുട്ടകത്തിൽ സത്യന്‍റെ  അമ്മ കോരിവെച്ച വെള്ളത്തിൽ കല്ലുകൾ പെറുക്കിയിട്ടു കളിയ്ക്കുകയാണ്. അമ്മ എന്നെ വഴക്ക് പറയുന്നുണ്ട്, ആര് കേൾക്കാൻ അമ്മ സ്ഥിരം നമ്പരിട്ടു, ബൈബിളിലെ സദൃശ്യവാക്യത്തിലെ ഒരു നെടുങ്കൻ പ്രയോഗം..

"അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.." 

പറഞ്ഞുതീർന്നില്ല എവിടെനിന്നോ ഒരു കാക്ക പറന്നു വന്നു എന്‍റെ തലയിൽ കൊത്തി. നിലവിളിച്ചു കൊണ്ടു അമ്മയുടെ അരികിലേക്ക് ഓടി ഞാൻ. അമ്മയുടെ വാക്ക് ഫലിച്ചത് കണ്ടു ഏറെ ഭയന്നുപോയി ഞാൻ. പിന്നീട് ജീവിതത്തിൽ തെറ്റായതെന്തെങ്കിലും ചെയ്യുമ്പോൾ പഴയ കാക്കകഥ ഒരു ഓർമ്മപ്പെടുത്തൽ പോലെ മനസ്സിൽ വരും.


ഒരു വൈകുന്നേരം പര്യമ്പറത്തുനിന്ന് തേങ്ങികരച്ചിൽ കേട്ടാണ് ഞാൻ ഓടിച്ചെന്നത്‌. സത്യന്‍റെ  അമ്മ ഒരു തോർത്തുമുണ്ട് പുതച്ചു കൈകൾ കൂട്ടിപ്പിടിച്ചു അവിടെ നിന്നു തേങ്ങുന്നു.  അമ്മ എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ട്. എന്നെ കണ്ടതും അമ്മ ചീത്ത പറഞ്ഞു ഓടിച്ചു.എനിയ്ക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ കുട്ടികൾ അറിയാൻ പാടില്ലാതെ എന്തോ സംഭവിച്ചിരിക്കുന്നു. രാത്രി റബ്ബർ തോട്ടത്തിലെ ഇരുട്ടിൽ അങ്ങിങ്ങു തെളിയുന്ന മിന്നാമിനുങ്ങിനെ നോക്കിയിരിയ്ക്കുന്ന എന്‍റെ  അടുക്കലേക്ക് അമ്മ വന്നു. ഇറയത്തെ  മണ്ണെണ്ണ വിളക്കിന്‍റെ തിരി അമ്മ ഒന്നുകൂടെ നീട്ടി വെച്ചു. എന്നിട്ടു എന്‍റെ  മൂർദ്ധാവിൽ തഴുകി അമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

"ദുഷ്ടർ, ആ പാവം സ്ത്രീയോട് ചെയ്തത് എങ്ങനെ ദൈവം പൊറുക്കും"

എന്താണ് സംഭവമെന്ന് ഞാൻ തിരക്കി. സത്യന്‍റെ  അമ്മ ഉച്ചയ്ക്കുശേഷം വീടുപണിയ്ക്കു പോകുന്ന വീട്ടിലെ സ്ത്രീയുടെ ഒരു ബ്ലൗസ് അശയിൽ ഉണക്കാനിട്ടത് സത്യന്‍റെ അമ്മ എടുത്തുവത്രെ. പാവം സ്ത്രീ ദാരിദ്ര്യം കൊണ്ടാകും അവർ അങ്ങനെ ചെയ്തത്. ഇന്നു പണിയ്ക്ക് ആ ബ്ലൗസ് ഇട്ടുകൊണ്ട് ചെന്ന സത്യന്‍റെ  അമ്മയെ അവർ ബലമായി പിടിച്ചു ബ്ലൗസ് ഊരിച്ചുവിട്ടത്രേ. തോർത്ത് കൊണ്ട് മാറിടം മൂടി കരഞ്ഞുകൊണ്ട് അവർ നേരെ അമ്മയുടെ അടുത്തുവന്നു സങ്കടം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ചെന്നത്. അമ്മ, അമ്മയുടെ കൈയ്യിൽ ഉള്ള ഒന്നുരണ്ട് പഴയ ബ്ലൗസുകൾ കൊടുത്തു സത്യന്‍റെ അമ്മയെ ആശ്വസിപ്പിച്ചു വിട്ടു.

''..ന്‍റെ  മോൻ പാവങ്ങളോടൊക്കെ കരുണ കാണിക്കണേട്ടോ.. അല്ലാഞ്ഞാ ശാപം കിട്ടും"

പാതി ഇരുട്ടത്ത് ഞാൻ തലയാട്ടിയത് അമ്മ കണ്ടുവോ ആവൊ? . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അന്നു പ്രതാപത്തിൽ നിന്നിരുന്ന ആ വീട് ഞാൻ കണ്ടു. മുറ്റത്തു കാടുകയറി,എല്ലാം നശിച്ചു ആൾ താമസ്സമില്ലാത്ത ആ വീട്. കാലം അതിന്റെ  കണക്കുകൾ തീർക്കും, ഒന്നും ബാക്കി വെയ്ക്കാതെ...



'' പഴകഞ്ഞിയുണ്ടോ താറേ(സാറേ) ? "

സത്യന്‍റെ  മനസ്സിലെവിടെയോ  പഴയ രുചിയുടെ ഓർമ്മകൾ ഞൊട്ട  പിടിച്ചു പതുങ്ങി  നിൽക്കുന്നു. വീടിന്റെ   പുറകിലെ  വർക്ക്  ഏരിയയിൽ  അമ്മ  വിളമ്പിയ പഴങ്കഞ്ഞി  അവൻ  ആർത്തിയോടെ  കുടിച്ചു. ഞാൻ  കൊതി പറഞ്ഞപ്പോൾ  അമ്മ  എനിയ്ക്കും  വിളമ്പി മൺചട്ടിയിൽ പഴങ്കഞ്ഞി. കാലമെത്ര  കഴിഞ്ഞാലും  ചില രുചികൾ  നാവിൽ  നിന്നു  മാഞ്ഞുപോകയില്ല. തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും പുളിങ്കറിയും മുഴുവൻ മാങ്ങാ അച്ചാറും തൈരും കൂടെ എരിവുള്ള കാന്താരി ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ച   അന്നത്തെ ഓർമ്മ. ആ  പഴങ്കഞ്ഞിയുടെ  രുചി  എന്നെ  എത്ര  കൊല്ലം പിറകിലേക്ക്  കൊണ്ടു പോയിരിക്കുന്നു.. വീടിന്‍റെ തിണ്ണയിൽ  ഇരുന്നു  പഴങ്കഞ്ഞി  കുടിക്കുന്ന ഞാനും എന്‍റെ  പഴയ കളികൂട്ടുകാരനും..


(ചിത്രം  :   സ്വന്തം )


പോകാൻ നേരം അവൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ചുരുട്ടി  അഞ്ഞൂറു രൂപയും കൂടെ ഒരു ഷർട്ടിന്‍റെ തുണിയും കുട്ടികൾക്കായി  കുറെ ഫോറിൻ മുട്ടായിയും മനോരമ പത്രത്തിൽ പൊതിഞ്ഞു  കൈയ്യിൽ കൊടുത്തു. ഒട്ടും  സങ്കോചമില്ലാതെ അവനു  അവകാശപ്പെട്ട വീതം കിട്ടിയതുപോലെ സത്യൻ വാങ്ങി. കുറെ ദൂരം പോയിട്ടു ഒന്നുകൂടെ കാണാൻ എന്നപോലെ അവൻ മുളയേണി ചരിച്ചു മുഖം നിറയെ ചിരിയോടെ അവൻ തിരിഞ്ഞുനോക്കി. തിരികെ വിളിച്ചു പോക്കറ്റിൽ ഒരു അഞ്ഞൂറ് കൂടെ ഇട്ടുകൊടുത്തു. നീ എനിയ്ക്കു വേണ്ടി കൊണ്ട ഇടികൾക്കു അഞ്ഞൂറ് പോര ചെങ്ങാതി.....