Thursday 14 September 2017

കുംഭകോണം



കുംഭകോണം






ഇത്തവണത്തെ ബ്ലോഗ് പോസ്റ്റ് അല്പം  വ്യത്യസ്തമാകട്ടെ. കുംഭകോണം  എന്ന  മലയാളവാക്ക്  നാം പത്രങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും ദിനംപ്രതി കേൾക്കുന്നതാണ്.  SCAM  എന്ന ഇംഗ്ലീഷ്  വാക്കിന് അഴിമതി  എന്നാണ് മലയാള വിവർത്തനംഎന്നാൽ  കുംഭകോണം  എന്ന മലയാള വാക്കിനും  SCAM  എന്നുതന്നെയാണ്  നിഘണ്ടുക്കളിൽ വിവർത്തനം  കൊടുത്തിരിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ തീർത്ഥാടനനഗരമായ കുംഭകോണം എങ്ങനെ മലയാളത്തിൽ അഴിമതിയ്ക്ക് പകരം വെയ്ക്കാവുന്ന  വാക്കായി കടന്നു കൂടിയത്  എന്നത്  ഒരു കൗതുകത്തിനു പരതിയപ്പോൾ  കിട്ടിയ വിവരങ്ങൾ രസകരം. സ്ഥലനാമപ്രകാരം കുംഭം എന്നാൽ കുടം കോണം എന്ന വാക്കിന് ഇടം, മുക്കോല എന്നൊക്കെ അർത്ഥം. എന്നാൽ കുംഭകോണം എന്ന വാക്ക്  ഭൂമിമലയാളത്തിൽ  അഴിമതിയ്ക്കും വെട്ടിപ്പിനും പകരം  വയ്ക്കുന്ന പദമായി മാറാൻ ചില കാരണങ്ങൾ ഉണ്ട്. 



ലോകപ്രശസ്തഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസരാമാനുജന്റെ  ജന്മദേശം എങ്ങനെ   തട്ടിപ്പിന്റെ  പര്യായമായ   കുംഭകോണം എന്ന പദമായി  മലയാളത്തിൽ  ചാർത്തപ്പെട്ടു എന്നത്  പഠിയ്ക്കുന്നത് രസകരം. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പട്ടണമാണ്‌ കുംഭകോണം. ഹൈന്ദവ  പുരാണങ്ങൾ പ്രകാരം  പുണ്യനഗരമായ  ഈ  പട്ടണത്തിന്റെ  പേരിൽ  മലയാളത്തിൽ  ഇങ്ങനെ  ഒരു  ദുഷ്‌പര്യായം  വീഴാൻ കാരണം  നമ്മുടെ കേരളത്തിലെ അഴിമതിക്കാരായ  രാഷ്ട്രീയ വർഗ്ഗവും അധികാര ദുഷ്പ്രഭുക്കളുമാണ്.

 ചരിത്രം, ഹൈന്ദവ ഐതിഹ്യം


ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രം  സ്ഥിതി ചെയ്യുന്നത്  ഇവിടെയാണ്. കുംഭത്തിന്റെ ( കുടത്തിന്റെ ) ആകൃതിയിൽ  ആണ്  ഇവിടെ  ശിവലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പന്ത്രണ്ടു വർഷ ത്തിലൊരിക്കൽ  നടക്കുന്ന ഉത്സവമായ കുംഭകോണം മഹാമഹം   ദക്ഷിണേന്ത്യയിലെ കുംഭമേളയെന്ന് അറിയപ്പെടുന്നു. ഉത്സവ ദിവസത്തിൽ  ഈരേഴു പതിന്നാലുലോകത്തെയും ദേവന്മാർ ഭൂമിയിലേക്ക് ഇറങ്ങിവന്ന് മഹാമഹം കുളത്തില്‍ ഭക്തജനങ്ങളോടൊപ്പം പുണ്യസ്‌നാനം നടത്തുമെന്നാണ് ഹൈന്ദവ വിശ്വാസം. അന്നേദിവസം മഹാമഹം തീർത്ഥത്തിൽ ഗംഗ,യമുന ,സ്വരസ്വതി,നർമ്മദ,കാവേരി, സരയൂ  തുടങ്ങിയ പുണ്യനദികൾ  എത്തിച്ചേരുന്നു  എന്നാണ്  ഐതിഹ്യം.അന്നേദിവസം   അവിടെ സ്നാനം  ചെയ്യുന്നത്  പുണ്യമെന്നു കരുതുന്നതിനാൽ  ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി 30  ലക്ഷത്തിൽപരം   ഭക്തജനങ്ങൾ  അവിടെ  എത്തുന്നു.കാവേരി നദി തീരത്തു സ്ഥിതി ചെയ്യുന്ന കുംഭകോണത്തിനു കാശിയോളം പ്രധാനം പൂർവികർ നൽകുന്നു. 

1991-ലെ കുംഭകോണം മഹാമഹത്തിൽ 70 പേർ    തിക്കിലും തിരക്കിലും പെട്ടു മരിയ്ക്കാൻ കാരണം അന്നത്തെ മുഖ്യമന്ത്രിയായ  ജയലളിതയുടെയും കൂട്ടുകാരി ശശികലയുടെയും കുളി  കാണാനുള്ള  ആകാംക്ഷയിൽ  ജനങ്ങൾ  തിങ്ങിക്കൂടിയതുകൊണ്ടായിരുന്നു. ഇദയകനിയായ  ജയലളിതയുടെ കുളി കാണാനുള്ള  വ്യഗ്രത നഷ്ടപ്പെടുത്തിയത് 70 വിലപ്പെട്ട ജീവിതങ്ങൾ. അവിടുത്തെ ക്ഷേത്രത്തിൽ അറുപതു വയസുകഴിഞ്ഞ ദമ്പതിമാർ  വീണ്ടും വിവാഹം നടത്തുന്ന  ചടങ്ങ്‌  ഒരു ആചാരമായി  നടത്താറുണ്ട്. അതുപോലെ  ജയലളിത അവരുടെ തോഴിയായ ശശികലയെ മാല്യം ചാര്‍ത്തി ആ മഹാമഹത്തിനു  ഉയിർ തോഴിയാക്കിയതും കൗതുക കരം. അഴിമതിയ്ക്കും കുംഭകോണത്തിനും   രണ്ടാളും   മോശക്കാരല്ലല്ലോ.


കുംഭകോണം എന്ന വാക്ക്  മലയാളത്തിൽ  ഉണ്ടാകാൻ  ഉള്ള  കാരണങ്ങൾ


തിരുവതാംകൂർ  മഹാരാജ്യത്തിൽ  ദിവാന്മാർ  ആയിരുന്നവർ  മിക്കവരും രാമേശ്വരം, കുംഭകോണം  തുടങ്ങിയ  ദേശത്തു നിന്ന്  വന്ന  തമിഴ് ബ്രാഹ്മണരായിരുന്നു. അവർ  തങ്ങളുടെ  ഔദ്യോഗിക  കൃത്യനിർവഹണത്തിനായി കൂടെ കൂട്ടിയത്  ആ  ദേശത്തു നിന്നുള്ള  ആൾക്കാരെ  ആയിരുന്നു. ഇക്കൂട്ടർ  തിരുവിതാംകൂറിൽ  തങ്ങളുടെ  സ്ഥാനം ഉപയോഗിച്ചു  ജനങ്ങളിൽ  നിന്ന്  കൈക്കൂലിയും മറ്റു വസ്തുവഹകളും  കൈക്കലാക്കിയിരുന്നു. ജനങ്ങൾ ഈ  കൂട്ടരെ  വെറുത്തിരുന്നങ്കിലും  രാജകോപം ഭയന്ന്  പ്രതികരിച്ചിരുന്നില്ല. എന്നാൽ  കൈക്കൂലിയ്ക്കും അഴിമതിയ്ക്കും  പകരമായി  കുംഭകോണം  എന്നു  വിളിപ്പേര്  സാധാരണക്കാരുടെ  ഇടയിൽ  പ്രചാരത്തിൽ ആയി. അതിനിടെ കുംഭകോണത്തെ  ക്ഷേത്രഭൂമിയിൽ   കൃഷി  ചെയ്തിരുന്ന  പാവപ്പെട്ട  കൃഷിക്കാരെ  1920-25  കാലത്ത്  ഒരു  കുരുട്ടുബുദ്ധിക്കാരനായ  വക്കീലിന്റെ  സഹായത്തോടെ  കള്ളക്കേസുകളിൽ കുടുക്കി  മേലാളർ  പുറത്താക്കി  വസ്തുക്കൾ  സ്വന്തമാക്കി.  അതോടെ  തട്ടിപ്പിനു  പര്യായമായി  കുംഭകോണം  സംഭവം  ജനങ്ങളുടെ ഇടയിൽ  പ്രചരിച്ചു.  ഇതാകും  മലയാളത്തിൽ അഴിമതിയ്ക്ക്  കുംഭകോണം എന്ന  വാക്ക്  വരുവാനുള്ള  ഒരു  കാരണം.



ആദ്യ  കമ്മ്യൂണിസ്റ്റ്  സർക്കാർ ആണ് കുംഭകോണം എന്ന  പദം  മലയാളിക്ക്‌  സമ്മാനിക്കുന്നതിൽ  ഒരു  പങ്ക്‌  വഹിച്ചത് എന്നത്   വിരോധാഭാസം. 1950 കളിൽ  അരിയുടെ  കാര്യത്തിൽ കേരളം മിക്കപ്പോഴും  ഒരു കമ്മിസംസ്ഥാനമായിരുന്നു. 1957 ൽ   മറ്റു  വർഷങ്ങളെ അപേക്ഷിച്ചു  അരിയുടെ ക്ഷാമം  രൂക്ഷമായി. 1957 ൽ അധികാരത്തിൽ എത്തിയ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്തു് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിനു് അരി കിട്ടാനില്ലാതായതോടെ റേഷൻ കടകൾ വഴിയുള്ള അരിവിതരണം നിലച്ചു. പുറത്തെ കടകളിൽ  ആകട്ടെ   അരിവില  കുതിച്ചുയർന്നു.  "അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ" എന്നായിരുന്നു അന്നത്തെ പൊറുതിമുട്ടിയ ജനങ്ങളുടെ  മുദ്രാവാക്യം. അരിയ്ക്ക് പകരം  മക്കെറോണി ഉപയോഗിയ്ക്കുക എന്ന ഉട്ടോപ്യൻ ആശയം അന്നത്തെ ഭക്ഷ്യമന്ത്രി   കെ.സി. ജോർജ്ജ് മുമ്പോട്ടു വെച്ചു . ജനങ്ങൾക്കു് തീരെ പരിചയമില്ലാതിരുന്ന ഈ പുതിയ സാധനം  തികഞ്ഞ പരിഹാസത്തോടെയാണ്  ജനങ്ങൾ എതിരേറ്റത് . പാർട്ടി അനുഭാവികളും മുറുമുറുത്തു തുടങ്ങി . ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ എന്ന മുൻ കമ്യൂണിസ്റ്റു് അനുഭാവി പാർട്ടിയുടെ നയങ്ങളിൽ രോഷം പൂണ്ട് "ഭഗവാൻ മക്രോണി" എന്ന പേരിൽ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചുതുടങ്ങി.



ഒടുവിൽ പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും റേഷൻ കടകൾ  വഴി  അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കമ്പനി ." എന്ന സ്ഥാപനവുമായി സർക്കാർ ഉടനടി കരാറിലെത്തി. അവർ  തമിഴ്‌നാട്ടിലെ  കുംഭകോണത്തുനിന്നും,  ആന്ധ്രയിൽ നിന്നും അരി കേരളത്തിൽ  എത്തിച്ചു. നിയമാനുസൃതം പതിവുള്ളതുപോലെ ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെ രായ്ക്കുരാമാനം  കരാർ ഉറപ്പിച്ചു. ഈ  ഇടപാടിൽ  വൻക്രമക്കേട്  നടന്നതായും  അരിയുടെ  ഗുണനിലവാരം  കുറഞ്ഞതായിരുന്നു  എന്നും  പ്രതിപക്ഷം  ആരോപിച്ചു. പ്രതിപക്ഷത്തെ ടി ഓ ബാവയാണ് ഇതിനെതിരെ ആദ്യമായി അഴിമതി ആരോപണം ഉന്നയിച്ചത്. ടെണ്ടർ വിളിക്കാതെ അരി വാങ്ങിയതിൽ സംസ്ഥാനത്തിന് 16 .50 ലക്ഷം രൂപ നഷ്ടം വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജനങ്ങൾ  ആകെ  ഇളകി. 1958 ഫെബ്രുവരിയിൽ  ഇറങ്ങിയ മനോരമ പത്രത്തിൽ  "ആന്ധ്ര അരി കുംഭകോണം" എന്ന വമ്പൻ തലക്കെട്ടിൽ ഇറങ്ങിയ ഈ  വാർത്ത  വലിയ തരംഗങ്ങൾ തന്നെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. മറ്റു പത്രങ്ങളും  പ്രതിപക്ഷവും ഇതേറ്റുപിടിച്ച് സംസ്ഥാനമാകെ പ്രചരിപ്പിച്ചു.അവർ ആന്ധ്രാ അരി കുംഭകോണം എന്ന പേരിൽ പ്രതിദിനം പത്രവാർത്തകൾ കൊടുത്തു തുടങ്ങി. അങ്ങനെ കുംഭകോണം എന്ന വാക്ക് മലയാളത്തിൽ അഴിമതിയ്ക്കും തട്ടിപ്പിനും പകരം വെയ്ക്കാനുള്ള പദം ആയി മാറി.

അക്കാലത്തുയര്‍ന്ന ഒരു മുദ്രാവാക്യം ശ്രദ്ധിക്കുക.

ആരുമാരുമറിയാതെ
ആരോടും പറയാതെ
ആന്ധ്രയില്‍ കച്ചോടം
ചെയ്ത ജോര്‍ജ്ജേ
ഒന്നര കൊല്ലം കൊണ്ടൊന്നരകോടി
കട്ടൊന്നര കാലാ രാജി വയ്യോ

ഒരു കാലിന് അല്‍പം വളര്‍ച്ചക്കുറവുളള ആളായിരുന്നു  അന്നത്തെ  ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ്ജ്.


ഒടുവിൽ  ജനങ്ങളുടെയും  പ്രതിപക്ഷത്തിന്റെയും  ശല്യം  സഹിക്കാൻ  കഴിയാതെ  കമ്മ്യൂണിസ്റ്റ് സർക്കാർ ജസ്റ്റിസ് പി ടി രാമൻ നായർ അന്വേഷണകമ്മീഷനെ നിയമിച്ചു അന്വേഷണം നടത്തി.രാമൻ നായർ കമ്മീഷൻ ആണ്  സ്വതന്ത്ര കേരളത്തിലെ ആദ്യ ജുഡീഷ്യൽ കമ്മീഷൻ.  കമ്മീഷൻ  പൊതു ഖജനാവിനുണ്ടായ നഷ്ടം സ്ഥിരീകരിച്ചു എങ്കിലും വ്യക്തിപരമായി മന്ത്രി നേട്ടം ഉണ്ടാക്കിയില്ല എന്ന കാരണം  പറഞ്ഞു  റിപ്പോർട്ട്  സർക്കാർ  മുക്കി കൈ കഴുകി.ചുരുക്കത്തിൽ  ആദ്യ ജനകീയ കമ്യൂണിസ്റ്റ് സർക്കാർ ഒട്ടകപ്പക്ഷിയെ പോലെ മണലിൽ തല പൂഴ്ത്തി  തടി രക്ഷിച്ചു.


അങ്ങനെ ആദ്യമായി കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ പിന്തുണയോടെയുള്ള കുംഭകോണം കേരളത്തിൽ  നടപ്പിലായി, കൂടെ മലയാളികൾക്ക്  എന്നും  അഴിമതിയ്ക്ക്  പകരമായി ഉപയോഗിക്കാൻ  കുംഭകോണം  എന്ന വാക്കും മലയാളത്തിന് അവർ സംഭാവനയും  നൽകി.


'പുര വിഴുങ്ങുന്ന ഭൂതം വന്നാൽ, വാതിൽ ചാരി മറഞ്ഞിരിക്കുക.' 

ചൈനീസ് പഴമൊഴി   









16 comments:

  1. അപ്പോൾ അതാണ് കുംഭകോണത്തിന്റെ ഉത്ഭവസ്ഥാനം... :)

    ReplyDelete
    Replies
    1. ഇങ്ങനെ മലയാളത്തിലെ ഒട്ടേറെ വാക്കുകളുടെ ഉത്ഭവം തേടുന്നത് രസകരം.ഉദാഹരണം ഏടാകൂടം,ക്ണാപ്പൻ തുടങ്ങിയ പദങ്ങൾ.ആശംസകൾ വിനുവേട്ടാ.

      Delete
  2. ഇതും ഒരു അസ്സൽ ബ്ലോഗ്
    പോസ്റ്റ് തന്നെയായാണ് കേട്ടോ ഭായ് .
    മറ്റൊരു രാജ്യത്തെ നാടിന്റെ പേര് നമ്മുടെ
    അഴിമതിയുടെ പര്യായമായ ചരിതം കൂടിയാണിത് ...!

    ReplyDelete
    Replies
    1. സന്തോഷം.. അഴിമതി നമ്മുടെ നാടിന്റെ ശാപം തന്നെ.. എല്ലാറ്റിനും എന്നെങ്കിലും ഒരു മാറ്റം വരും.. ആശംസകൾ

      Delete
  3. Hello, Punalooraan,
    Very interesting information!
    Glad to know the wonderful history behind that word.
    Thanks for sharing it.
    Have a great time of sharing ahead.
    Regards.
    Philip Ariel

    ReplyDelete
    Replies
    1. Dear brother, thanks for your valuable comment. There are so many words in malayalam like this with interesting history.. Regards and best wishes

      Delete
  4. വിജ്ഞാനകരവും രസകരവുമായ വിവരങ്ങൾ...

    ReplyDelete
    Replies
    1. സന്തോഷം പ്രിയ സുഹൃത്തേ.. വരവിനും അഭിപ്രായത്തിനും..

      Delete
  5. പ്രിയ,പുനലൂരാന്‍ ജീ..കുംഭകോണം എന്ന സ്ഥലമെങ്ങിനെ, അഴിമതിക്കുള്ള പര്യായമായി മാറിയെന്നു എനിക്ക് പണ്ട് സംശയം ഉണ്ടായിരുന്നു...കാര്യ കാരണ സഹിതം ഉദാഹരിച്ചു എഴുതിയ സവിസ്തര ലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചു..എത്ര സുന്ദരമായാണ് താങ്കള്‍ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നത്..ശരിക്കും അത്ഭുതം തന്നെ..താങ്കള്‍ക്കു മേലിലും നല്ല അവസരങ്ങള്‍ കൈവരിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
    Replies
    1. കൂടാളി മാഷെ വളരെ സന്തോഷം. ആശംസകൾ

      Delete
  6. പുനലൂരാൻ ഇപ്പം ചരിത്രത്തിന്റെ വഴികളിൽ ആണ്. അല്ലേ? അങ്ങിനെ കുംഭകോണം കണ്ടു പിടിച്ചു. ഇനി ഇത് കണ്ടു പിടിക്കാൻ പുനലൂരാൻ ഉൾപ്പെട്ട കുംഭകോണം വല്ലതും നടന്നോ എന്നൊരന്വേഷണം വേണ്ടി വരും!

    രണ്ടു ദിവസം മുൻപ് മാതൃഭൂമി പത്രം 'കണ്ടു പിടിച്ച' ഒരു വാക്കു കൂടി നോക്കൂ. "ആൾ ത്തുള" -മാൻ ഹോളിന്റെ മലയാളീകരണം. എങ്ങിനെയുണ്ട്?

    ReplyDelete
    Replies
    1. ബിപിൻ സാറെ സ്വന്തം ബ്ലോഗ് ആയതിനാൽ മനസ്സിനിഷ്ടപ്പെട്ടതൊക്കെ എഴുതാം. ഞാൻ ഇങ്ങനെ കുറെ മലയാളം വാക്കുകൾ എങ്ങനെ ഉണ്ടായി എന്നു പഠിച്ചു. രസകരമായതു സമയക്കുറവുള്ളപ്പോൾ പോസ്റ്റാൻ എഴുതി വച്ചു. അതിൽ ഒന്നു പ്രയോഗിച്ചതാ.. ആശംസകൾ

      Delete
  7. കുംഭകോണ ചരിത്രം ഇഷ്ടപ്പെട്ടു.പക്ഷെ അങ്ങനെയൊരു സ്ഥലമുള്ളതായി പല മലയാളികള്‍ക്കും അറിയില്ല!!

    ReplyDelete
    Replies
    1. സന്തോഷം സർ. ഒരു സ്ഥലനാമം എന്നതിന് ഉപരി അഴിമതിയ്ക്ക് പകരംവയ്ക്കുന്ന വാക്കായി കുംഭകോണം മാറി എന്നതാണ് യാഥാർഥ്യം..ആശംസകൾ

      Delete
  8. പുനലൂരാൻ,ഞാൻ പതിവായി താങ്കളുടെ ബ്ലോഗ് വായിക്കുന്നുണ്ട്.വളരെ ഗൃഹാതുരുത്വം തരുന്ന എഴുത്തുകൾ. പലപ്പോഴും തോന്നും ആ പഴയ നാളുകൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് .അത്യാഗ്രഹമാണെങ്കിൽ പോലും .നന്ദി സുഹൃത്തേ.

    ReplyDelete
    Replies
    1. വളരെ സന്തോഷം പ്രിയ സുഹൃത്തേ ബ്ലോഗ് സ്ഥിരമായി വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ .വളരെ പലപ്പോഴും തോന്നും ആ പഴയ നാളുകൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് .അത്യാഗ്രഹമാണെങ്കിൽ പോലും ...എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്

      ഈ പോസ്റ്റ് എഴുതി നാളുകൾക്ക് ശേഷം ഇങ്ങനെ ഒരു കമന്റ് കാണുമ്പോൾ ഏറെ സന്തോഷം ..നിങ്ങളൊക്കെ ആണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് .നന്ദി പ്രിയ സഹയാത്രികാ ..

      Delete