Thursday, 26 January 2017

വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിന്‍: കോവാലൻ (ഓർമ്മകുറിപ്പ്) - പുനലൂരാൻ




വഴക്കുപക്ഷി  ബ്ലോഗ്  മാഗസിനിൽ  പ്രസിദ്ധികരിച്ച  എന്‍റെ  ഓർമ്മക്കുറിപ്പ്  
 ' കോവാലൻ '  വായിക്കുവാൻ  താഴെയുള്ള  ലിങ്കിൽ  ക്ലിക്ക് ചെയ്യുക...ആശംസകളോടെ ..

പുനലൂരാൻ







വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിന്‍: കോവാലൻ ( ഓർമ്മകുറിപ്പ് ) - പുനലൂരാൻ





                                                                        

Sunday, 1 January 2017

വള്ളിച്ചെരുപ്പിട്ട സ്കൂൾ ഓർമ്മകൾ


വള്ളിച്ചെരുപ്പിട്ട സ്കൂൾ ഓർമ്മകൾ






മഴക്കാലത്തെ  സ്കൂൾ ഓർമ്മകൾക്ക് പനിനീർ പൂവിന്‍റെ സുഗന്ധമാണ്. വള്ളി ചെരുപ്പിട്ടു, ചെളിവെള്ളം തെറിപ്പിച്ചു, കുട കറക്കി നമ്മുടെ മുമ്പിലേക്ക് വരുന്ന ആ ഓർമ്മകൾക്ക് എന്തു സുഗന്ധം. ഓർമ്മപുസ്തകത്തിന്‍റെ ഏതോ ഒരു താളിൽ അടച്ചുവെച്ചിരുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീർ പൂവ് ജീവിതത്തിരക്കിനിടയിൽ എപ്പോഴോ അതിന്‍റെ താളുകൾ മറിക്കുമ്പോൾ പുറത്തേക്ക് തെന്നി വീണു. ആ നല്ല നാളുകളുടെ ഓർമ്മകൾ പ്രത്യേകിച്ച് ഹൈസ്കൂൾ ജീവിതകാല ഓർമ്മകൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ചു അല്പം വ്യത്യാസങ്ങളോടെ എല്ലാ വായനക്കാർക്കും കാണും അത്തരം സുഗന്ധമുള്ള ഓർമ്മകൾ. ആക്കാലത്തേക്ക് തിരികെ പോകുവാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും ഒരു വായനക്കാരൻ ഉണ്ടോ?.. ഒരിക്കലും നടക്കില്ല എന്നു അറിയുമെങ്കിലും...


ഹൈസ്കൂളിൽ എത്തുന്നതിന് എന്‍റെ വീട്ടിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. കാർ പോകുന്ന വഴിയിലൂടെ ആണെങ്കിൽ അതിലും ദൂരം കൂടും. അതിനാൽ ഞങ്ങൾ കുട്ടികൾ എളുപ്പത്തിനായി തോടുകളും മേടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞുള്ള യാത്രകൾ. ആ യാത്രകൾ സമ്മാനിച്ച ഓർമ്മകൾ എത്ര രസമുള്ളതായിരുന്നു...


ജൂൺ മാസം സ്കൂൾ തുറക്കുമ്പോഴേക്കും മഴയും എത്തും. പുതുതായി പെയ്യുന്ന മഴയ്ക്ക് ആ അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ വെമ്പൽ കൊള്ളുന്ന സ്കൂൾ കുട്ടികളുടെ ഉത്സാഹമാണ്;  ഇടവപ്പാതിയ്ക്ക് ആദ്യമായി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരന്‍റെ മട്ടാണ്..എപ്പോഴാണ് ആർത്തലച്ചു പെയ്യുക എന്നു പറയുക വയ്യ. സ്കൂൾ തുറന്നു ചില ദിവസങ്ങൾ കഴിയുന്നതോടെ മഴയുടെ കുറുമ്പും കൂടിവരും. ഞങ്ങൾ കുട്ടികൾക്കാകട്ടെ  മഴയൊന്നും പ്രശ്നമല്ല, അവർക്ക് കഴിഞ്ഞ രണ്ടു മാസത്തെ അവധിക്കാല വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവെയ്ക്കാനുള്ള ധൃതിയാണ്. അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുപോയതും കാഴ്ച്ചബംഗ്ലാവ് കാണാൻ പോയതും അങ്ങനെ നൂറുകൂട്ടം വിശേഷങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞു റെഡിയാക്കി ഉത്സാഹത്തോടു കാത്തിരിക്കും.


പുസ്തകങ്ങൾ പൊതിയാൻ അന്നു കിട്ടുന്ന സോവിയറ്റ് യൂണിയൻ മാഗസിനിന്‍റെ ലക്കങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തും. മലയാളത്തിൽ ഉള്ള സോവിയറ്റ് നാട് മാഗസിനെക്കാൾ കുട്ടികൾക്ക് പ്രിയം ഇംഗ്ലീഷിലുള്ള സോവിയറ്റ് യൂണിയനോടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഒക്കെ കമ്മ്യൂണിസ്റ്റ് വേരോട്ടം ഉള്ള സ്ഥലങ്ങൾ ആയതിനാൽ മിക്കവാറും എല്ലാ വീടുകളിലും സോവിയറ്റ് നാടിന്‍റെ ഒരു ലക്കമെങ്കിലും കാണും. കമ്മ്യൂണിസ്റ്റ് വിപ്ലവം പോലെ സമത്വസുന്ദര റഷ്യയുടെ ദൃശ്യങ്ങൾ നിറഞ്ഞ പുറംചട്ടയണിഞ്ഞ സ്കൂൾ പുസ്‌തകങ്ങൾ ഇന്നു ഓർമ്മമാത്രം. അതുമല്ലെങ്കിൽ ചുമരിൽ തൂങ്ങുന്ന ഉണ്ണിമേരിയുടെയോ ജയഭാരതിയുടെയോ മറ്റോ പടമുള്ള പഴയ വർണ്ണകലണ്ടറുകളാകും ശരണം. പൊതിഞ്ഞ ബുക്കുകൾ പ്ലാസ്റ്റിക്‌ഷീറ്റ് കൊണ്ടു കവർ ചെയ്യും. അതും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലായിരുന്നു. കാരണം പുനലൂർ പ്രദേശങ്ങളിൽ റബ്ബർ എസ്റ്റേറ്റുകൾ ധാരാളം ഉള്ളതിനാൽ മഴക്കാലത്ത് റബ്ബർമരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ തോട്ടപ്പണിക്കാരെ ആരെയെങ്കിലും ചാക്കിട്ടാൽ കിട്ടും. അങ്ങനെ പൊതിയുന്നതിനു മുമ്പ് നെയിംസ്ലിപ്പുകൾ കൂടെ ഒട്ടിച്ചാൽ സംഗതി ജോർ. നെയിംസ്ലിപ്പ് ബാലരമയിൽ നിന്നോ പൂമ്പാറ്റയിൽ നിന്നോ വെട്ടിയെടുത്ത് ഒട്ടിയ്ക്കും.വർണ്ണ കലണ്ടറുകളാണെങ്കിൽ  ടീച്ചറെ  പേടിച്ചു ഉണ്ണിമേരിയുടെയും ജയഭാരതിയുടെയും പള്ളയ്ക്കാകും നെയിംസ്ലിപ്പ് പതിക്കുക.


മിക്കവാറും തലേന്ന് തന്നെ പിറ്റെ ദിവസം സ്കൂളിൽ കൊണ്ടുപോകുവാൻ ഉള്ള ബുക്കുകൾ ഒക്കെ അടുക്കി റബ്ബർനാട ഇട്ടു വലിച്ചുമുറുക്കി ടെമ്പറാക്കി വെക്കും. രണ്ടുതരം റബ്ബർനാടകൾ അന്ന് സ്കൂളിനടുത്തുള്ള കടകളിൽ കിട്ടും. വില കുറഞ്ഞ കറുത്ത റബ്ബർ നാടയും വില അല്പം കൂടിയ ആഢ്യൻ ഇലാസ്റ്റിക് നാടയും. ആ കറുത്ത റബ്ബർനാടകൊണ്ടു കാണിയ്ക്കാത്ത കുരുത്തക്കേടുകൾ ഇല്ല. മൊബൈൽ പേപ്പർ റോക്കറ്റ് വിക്ഷേപിണിയായും കാക്കാബെൽറ്റായും (തെറ്റാലി) കൂടെയുള്ളവന്‍റെ തലയ്ക്കിട്ടു വീക്കാനും ഒക്കെ അതു തന്നെ ശരണം. മഴക്കാലത്ത് ബുക്കുകൾ തുണിക്കടയിൽ നിന്നു ഡ്രസ്സ് വാങ്ങുമ്പോൾ കിട്ടുന്ന നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ഇട്ടാകും യാത്ര.


രാവിലെ സ്കൂളിൽ പോകാൻ പുത്തൻമണം മാറാത്ത ഉടുപ്പും ഇട്ടു ഒരുങ്ങുമ്പോഴേക്കും മഴയെത്തും. കൂലംകുത്തി ഒലിയ്ക്കുന്ന മഴവെള്ളവും ചെമ്മണ്ണും ചേർന്ന ഇടവഴിയിലൂടെ കുട വട്ടം കറക്കിയുള്ള യാത്ര. ദേഹത്തേക്ക് ചെളി തെറുപ്പിച്ചതിനു കൂട്ടുകാരുമായി എത്ര തവണ കലപിലകൾ ഉണ്ടാക്കിയിരിക്കുന്നു. കുട കറക്കി പമ്പരം പോലെ വെള്ളം ചീറ്റിയ്ക്കുമ്പോൾ എന്തു രസം. അന്നു പോപ്പികുടയൊന്നും മാർക്കറ്റിൽ എത്തിയിട്ടില്ല. പഴയ നരച്ച ഓട്ടവീണ കാലൻ കുടയോ അന്ന് കിട്ടുന്ന പുത്തൻ മാൻമാർക്ക് കുടയോ ആകും കൈയ്യിൽ. ഓട്ടവീണ കാലൻ കുടയിലൂടെ മുകളിലേക്ക് നോക്കിയാൽ നക്ഷത്രബംഗ്ലാവ് ഓർമ്മ വരും. പുതുതായി വാങ്ങിയ പാരഗൺ ചെരുപ്പ് ഇട്ടു മഴവെള്ളത്തിലേക്ക് വെയ്ക്കുന്ന ഓരോ കാലടിയും തെറുപ്പിക്കുന്ന വെള്ളം ഉച്ചി വരെ എത്തുന്നുണ്ടാകും. വൈകിട്ടു വീട്ടിൽ എത്തുമ്പോൾ പുത്തൻ ഷർട്ടിന്‍റെ പുറകിൽ ഇന്ത്യയുടെ ഭൂപടത്തെ ഓർമ്മിപ്പിക്കുന്ന ചുമന്ന നിറമുള്ള അടയാളങ്ങൾ കാണും. അതോടെ അമ്മയുടെ മുഖം വലിഞ്ഞു മുറുകും. വഴിയിൽ നോക്കി നടക്കാത്തതിന് ആവോളം ചീത്ത പറഞ്ഞു പുറംമാത്രം കഴുകി ഷർട്ട്, പുറത്തു മഴയായതിനാൽ ഉൾമുറിയിലെ അയയിൽ അമ്മ ഉണക്കാനിടും. സാദാസ്കൂളുകളിൽ പഠിച്ചതിനാൽ യൂണിഫോം ഒന്നും ധരിക്കാനുള്ള (ദൗര്‍)ഭാഗ്യം എനിയ്ക്കു കിട്ടിയിട്ടില്ല. അന്നൊക്കെ രണ്ടോമൂന്നോ ഉടുപ്പുകൾ മാത്രമേ സ്കൂളിൽ ഇട്ടുകൊണ്ടു പോകുവാൻ എനിയ്ക്കു കാണുകയുള്ളൂ. സ്കൂൾമാഷന്മാരുടെ കുട്ടികൾക്ക്, മറ്റു കുട്ടികളുമായി തട്ടിച്ചു നോക്കുമ്പോൾ അതൊക്കെ തന്നെ ആഡംബരം. എണ്ണിചുട്ട അപ്പം പോലെ മാസാദ്യം കിട്ടുന്ന ശമ്പളം കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുവാൻ അവർ പെടുന്ന പെടാപ്പാട്. 

   
ഒന്നുരണ്ടു മാസം കഴിയുമ്പോൾ മഴ മെല്ലെ കുറഞ്ഞു തുടങ്ങും. പിന്നീട് സ്കൂളിൽ കുട കൊണ്ടുപോകാൻ മടിയാണ്. പ്ലാസ്റ്റിക് കവറിനെയും പിന്നെ കൂടെ കൂട്ടാറില്ല. എട്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അപ്പൻ എനിയ്ക്കു ഒരു തുണിസഞ്ചി വാങ്ങി തന്നു. അന്നു പുനലൂരുള്ള വല്യ സ്കൂളുകളിലെ ഫാഷൻ ആയിരുന്നു അത്തരം തുണി സഞ്ചികൾ. ഞങ്ങളുടെ നാട്ടിൻപുറത്തെ സ്കൂളിൽ അതു വല്യപത്രാസ്..  ലാടവൈദ്യൻ എന്ന ഇടംപേര് വീഴുവാൻ ഒട്ടും താമസിച്ചില്ല. എന്തായാലും അതോടെ ഞാൻ തുണിസഞ്ചി പരിപാടി നിറുത്തി. ബുക്കുകൾ റബ്ബർനാടയിട്ടു വലിച്ചുമുറുക്കി കൈപ്പിടിയിൽ ഒതുക്കിയാകും യാത്ര. ചിലപ്പോൾ ബുക്കുകെട്ടിന്‍റെ  ഭാരം കൂടുമ്പോൾ തോളത്ത് വെച്ചും.. ബുക്കുകൾക്കു മുകളിൽ  റബ്ബർനാടയിൽ ബിസ്മിയുടെയോ ജൂബിലിയുടെയോ പേന തിരുകിവയ്ക്കും. സ്കൂളിലെ ചുരുക്കം ചില ഗൾഫുകാരുടെ പിള്ളേരുടെ കൈയ്യിൽ കാണും ഹീറോ പേന. അത് അവന്മാർ തൊടാൻ കൂടി സമ്മതിയ്ക്കില്ല. 



( ചിത്രങ്ങൾ   : സ്വന്തം )



അങ്ങനെ യാത്ര ചെയ്യുമ്പോഴാകും  ഓർക്കാപ്പുറത്ത്  മഴപെയ്യുന്നത്. പുസ്തകകെട്ട്  ഉടുപ്പിനകത്ത്  തിരുകി മഴയെ തോൽപ്പിക്കാനുള്ള ഓട്ടം. മിക്കപ്പോഴും മഴയാകും ജയിക്കുക. ഏതെങ്കിലും ഒരു വീടിന്റെയോ പീടികയുടെയോ  അരികുപറ്റി മഴയെ നോക്കിയുള്ള  ആ  നിൽപ്പ്. ഓടിന്റെ  ഈറയിലൂടെ മഴവെള്ളം തുമ്പികൈ  വണ്ണത്തിൽ  താഴേക്ക് വീണു ചാലുകൾ  തീർത്തു ഒഴുകുന്നത് കാണാൻ  എന്തു രസം.  മഴയൽപ്പം  തോരുമ്പോൾ  പുസ്തകത്തിന്റെ  ഏതോ താളിൽ കരുതിയിരിക്കുന്ന നാലായി ഒടിച്ച  പഴയ ബ്ലേഡ് കൊണ്ട്  വഴിയരികിൽ  ഉള്ള  പറമ്പിൽ നിന്നു മുറിച്ചെടുത്ത വാഴയില ചൂടി പാതി നനഞ്ഞു വീട്ടിലേക്കുള്ള വരവ്..ഓർമ്മിക്കാൻ തന്നെ ഒരു മഴ നനഞ്ഞ സുഖം.


നാലുമണിയ്ക്കു സ്കൂൾ  വിട്ടാൽ  ഇടവഴിയിലൂടെ  കുട്ടുകാരൊത്തു  വീട്ടിലേക്കുള്ള  യാത്രകൾ. വേലിയ്ക്ക് അരികിൽ നിൽക്കുന്ന മാവുകളെയും പുളിമരങ്ങളെയും പേരകളെയും വെറുതെ  വിടാറില്ല. എന്നെ  എറിഞ്ഞോളൂ  എന്ന  മട്ടിൽ  കാത്തുനിൽക്കുന്ന  കൂറ്റൻ  മാവുകൾ. മറിഞ്ഞു വീഴാൻ  എന്ന പാകത്തിൽ നിൽക്കുന്ന വേലികൾ  ചാടി  എറിഞ്ഞു വീഴ്‌ത്തുന്ന  മാങ്ങകൾ  പറക്കി  ഓടാൻ  എന്തായിരുന്നു ഉത്സാഹം. വീട്ടിൽ  നിന്നു കരുതികൊണ്ടു വരുന്ന കല്ലുപ്പ് കൂട്ടി അതു  കടിച്ചു  തിന്നുമ്പോൾ.. ഓർക്കുമ്പോൾ  തന്നെ  നാവിൽ അതേ  രുചി വന്നു നിറയുന്നു. ആരുടെ പറമ്പ് ആണെന്നു  ഒന്നും ഞങ്ങൾ കുട്ടികൾക്ക് വിഷയം അല്ല. ശുദ്ധരായ നാട്ടുകാരും ഞങ്ങളുടെ അത്തരം കുരുത്തക്കേടുകൾ ഏറെ പരിഭവമില്ലാതെ സഹിച്ചിരുന്നു.





ഇടവഴി താണ്ടി പാടത്തേക്കു ഇറങ്ങുമ്പോഴാണ്  രസം. പാടവരമ്പിന്‍റെ അരികിൽ നിൽക്കുന്ന കുടങ്ങൽ പടർപ്പിൽ  നിന്നു ഇല പറിച്ചു നാവിനടിയിൽ തിരുകി ഉച്ചത്തിൽ  പീ.. എന്നു ശബ്ദം  കേൾപ്പിക്കാൻ നല്ല രസം. പാടത്തിനു നടുവിലൂടെ സിമന്റ്  വരമ്പ് ഉണ്ട്, ഒരു സൈഡിൽ തോടാണ്. മഴ പെയ്‌തു കഴിഞ്ഞാൽ  തോട്ടിലൂടെ കാടിവെള്ളത്തിന്റെ  നിറത്തിൽ  വെളളം  കുത്തിയൊലിച്ചു  ഒഴുകും. തോട്ടിൽ പേപ്പറുകൊണ്ട് കളിവള്ളം  ഉണ്ടാക്കി അതിൽ  വലിയ കറുത്ത ഉറുമ്പിനെ പിടിച്ചു തോണിക്കാരനാക്കി അതിനൊപ്പം  ഓടുക  എന്റെ  ഇഷ്ടവിനോദം ആയിരുന്നു. ഒടുവിൽ ഏതെങ്കിലും ചുഴിയിൽ പെട്ടു  ബോട്ടു  മുങ്ങുമ്പോൾ ഉള്ള  മുഖഭാവം കണ്ടാൽ  കടലിൽ പോയ ബോട്ടുമുങ്ങിയ  ഉടമയുടെ മട്ടാണ്. തോടിന്‍റെ  ഒരു വശത്ത്  കൈതകളും കാട്ടുചേമ്പുകളും കാണും. കാട്ടുചേമ്പിന്റെ  ഇലകൊണ്ട് ഒത്തിരി കാര്യങ്ങൾ  ചെയ്യാം. നിനച്ചിരിയ്‌ക്കാതെ  മഴ പെയ്യുമ്പോൾ വലിയ ഇല പറിച്ചു കുടയാക്കി  ചൂടി ഓടും. മഴ മാറി  വെയിൽ വന്നാൽ ഇലയ്ക്കു  നടുവിൽ  തോട്ടിൽ നിന്നു കൈകൊണ്ടു വെള്ളം കോരിയൊഴിച്ചു തിളങ്ങുന്ന വൈഡൂര്യമണികളുടെ  ഭംഗി ആസ്വദിയ്ക്കും. ഇല വെള്ളത്തിൽ മുക്കിവെച്ചു മാനത്തുകണ്ണിയെ പിടിയ്ക്കും. കിട്ടിയ  മീനിനെ ചേമ്പിലയിൽ വെള്ളത്തോടുകൂടെ ഒരു കുമ്പിളുപോലെ ആക്കി വീട്ടിൽ കൊണ്ടുവന്നു ഒഴിഞ്ഞ ഹോർലിക്‌സ്  കുപ്പിയിൽ ഇട്ടു വളർത്തും. ഒന്നുരണ്ടു തവണ കുപ്പിയിലെ  വെള്ളം  മാറ്റുന്നതോടെ പാവം അവറ്റകളുടെ കഥ കഴിയും.


( ചിത്രങ്ങൾ : മഴ  ഫേസ് ബുക്ക്  ഗ്രൂപ്പ്  , ഗൂഗിൾ )


മഴ പെയ്തു തോർന്ന വയലിൽ  ധാരാളം പോത്തുകൾ മേയുന്നുണ്ടാകും. എന്‍റെ കൂട്ടുകാരൻ ഹിദായത്തിന്  വീട്ടിൽ വലിയ ഒരു ജോഡി  എരുമകൾ  ഉണ്ട്. അവനു പോത്തുകളെ തഞ്ചത്തിൽ മേയിക്കാനറിയാം. മൂപ്പർ തക്കം നോക്കി അതിന്റെ പുറത്തു ചാടിക്കയറി ബേ...എന്നു നാക്കുചുരുട്ടി  ശബ്ദം  ഉണ്ടാക്കി  ഏതാണ്ടു  യമരാജൻ സ്റ്റൈലിൽ പാടത്തു കൂടെ പോത്തിനെ ഓടിച്ചു ഞങ്ങളുടെ മുമ്പിൽ വലിയ ഹീറോ ചമയുമായിരുന്നു. അവനു  പിറകെ ആർപ്പുവിളിയുമായി ഞങ്ങളും ഓടും. ഈ ബഹളമെല്ലാം കേട്ടു പേടിച്ചരണ്ട പച്ചകുണ്ടന്മാർ ജീവനും കൊണ്ട്  നാലുപാടും  ചാടുന്നത് കാണാം.




ഇതൊക്കെ കഴിഞ്ഞു താങ്ങിതൂങ്ങി  വീട്ടിൽ  എത്തുമ്പോൾ പറയണോ പുകിൽ. വീട്ടിൽ നിന്നു നല്ല വഴക്കുകിട്ടും. എന്നെ കൊണ്ടു നിർബന്ധിപ്പിച്ചു തല തോർത്തിപ്പിച്ചു  അമ്മ നെറുകയിൽ  അല്പം  രാസ്നാദിപ്പൊടിയിട്ടു തരും. അടുക്കളപ്പടിയിൽ കട്ടൻകാപ്പിയും പലഹാരങ്ങളും അപ്പോഴേക്കും റെഡി. മിക്കവാറും കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും ആകും വൈകിട്ടത്തെ വിശിഷ്ടവിഭവങ്ങൾ. പാവം അമ്മ, പഠിപ്പിക്കുന്ന സ്കൂൾ  വിട്ടു  നാലുമണിയ്ക്ക് വീട്ടിൽ വന്നിട്ടു  വേണം ഞങ്ങൾക്ക് വേണ്ടി പറമ്പിൽ  നിന്ന് കപ്പ പറിച്ചു പുഴുക്ക്  ഒക്കെ ഉണ്ടാക്കി വെയ്ക്കുവാൻ. അതിന്റെ  രുചിയും നാവിലെ എരിവും ഓർക്കുമ്പോൾ  തന്നെ  വായിലൂടെ കപ്പൽ ഓടും.. കപ്പ കഴിച്ചു കൂടെ ആവി ഊതി, ചൂടുള്ള കട്ടൻകാപ്പി കുടിയ്ക്കുന്നതോടെ അന്നു  സ്കൂളിൽ കിടന്നു ചാടിമറിഞ്ഞതിന്‍റെ ക്ഷീണം ഒക്കെ പമ്പ കടക്കും. ചെളി  തെറിപ്പിച്ചു നാട്ടുവഴിയിലൂടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകൾ..മണ്ണിന്‍റെ മണമുള്ള യാത്രകൾ. പ്രകൃതിയാകുന്ന സർവ്വകലാശാലയിൽ നിന്ന് ഞങ്ങളൊക്കെ ബിരുദവും ബിരുദാനന്തര ബിരുദവും  എടുത്തത്  ഇത്തരം യാത്രകളിലൂടെ ആയിരുന്നു. 






സ്കൂളിൽ മഴക്കാലത്ത് ഉച്ചയ്ക്ക്  ശേഷം ക്ലാസ്സുകൾ  ഒന്നും കാര്യമായി നടക്കുക ഇല്ല.മഴക്കാലമായാൽ  സ്കൂളിൽ നിന്ന് മിക്കപ്പോഴും  സാറന്മാർ  ഉച്ചയ്ക്ക് ശേഷം നേരത്തെ പോകും. കാരണം മിക്ക ലേഡി ടീച്ചേഴ്സും ദൂരത്തു നിന്ന് വരുന്നവർ ആണ്. മഴയത്ത് ബസ് കിട്ടി പുനലൂരെത്തി പിന്നെയും ഒന്നുരണ്ട് ബസ്സുകയറി ഇറങ്ങിയാൽ മാത്രമേ മിക്കവരും വീടണയുകയുള്ളൂ. പിന്നെ ക്ലാസ്സിന്‍റെ കാര്യം നാഥനില്ലാകളരി പോലെ അതങ്ങനെ പോകും. എത്ര കുരുത്തക്കേട് കാണിച്ചാലും കുഴപ്പമില്ല. അങ്ങനെ ഒരു ദിവസം ഞാനും കൂട്ടുകാരും ബഞ്ചിന്റെ രണ്ടുസൈഡിലും കാലുകൾ ഇട്ടു കുതിരപ്പുറത്തു ഇരിയ്ക്കുന്നതുപോലെ ഇരുന്നു അന്നത്തെ ഹിറ്റ് ഹിന്ദി സിനിമ ആയിരുന്ന ഖുർബാനിയിലെ “ലൈലാ മു ലൈലാ” ...പാടുകയാണ്. അതിൽ  കുലുക്കുലു ..ക്കുലുക്കുലു ..എന്നൊരു വരിയുണ്ട്. അത് ഉച്ചത്തിൽ പാടി ബഞ്ചുകുതിരയെ  ശക്തമായി  പുറകോട്ടും മുമ്പോട്ടും ആട്ടും. പാട്ടിന്റെ  ഓളത്തിൽ രസം പിടിച്ചു ഞങ്ങൾ എല്ലാം മറന്നു കുതിരയെ മുമ്പോട്ടു പായിച്ചതും ബഞ്ച് പാതി ഒടിഞ്ഞു മുമ്പിലേക്ക്  തൂങ്ങി. അപ്പോഴാണ് അത് കണ്ടുകൊണ്ട്  ഹെഡ്മാസ്റ്റർ മാത്യൂ സാർ വന്നത്. പിന്നെ പറയാനുണ്ടോ പൂരം. സാറ്  കണ്ണടച്ചു ലാത്തിച്ചാർജ് തുടങ്ങി. കാലിലും കൈയ്യിലും ദേഹത്തുമൊക്കെ പൊതിരെ അടി കിട്ടി . അതു കൂടാതെ  ഓരോരുത്തരെയും  പേരുവിളിച്ചു  മാറ്റിനിറുത്തി തുടയ്ക്കും കിട്ടി വീതം.  മാത്യൂ സാറിന്‍റെ അടിയെന്നു വെച്ചാൽ  ഒന്നൊന്നര അടിയാണ്.അടികൊണ്ടു തുടയിലെ തോലു പൊളിഞ്ഞുപോകും. കൂടെയുള്ള മിക്ക വിളവന്മാരും രണ്ടു പാണ്ടൻ നിക്കർ ഒക്കെ ഇട്ടു മുകളിൽ ഒറ്റമുണ്ടുടുത്ത് ബുള്ളറ്റ് പ്രൂഫ് ആയിട്ടാകും  മിക്കദിവസവും സ്കൂളിൽ  വരവ്. കൂട്ടത്തിൽ പാവങ്ങളായ ഞങ്ങളുടെ കാര്യം അധോഗതി. എന്നിരുന്നാലും  നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാത്യൂ സാറിനെ ഞങ്ങൾ കുട്ടികൾക്കൊക്കെ  വലിയ  സ്നേഹവും  ബഹുമാനവും ആണ്.


ഇംഗ്ലീഷിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്.. സാർ ക്ലാസ്സിൽ  വന്നാൽ ആദ്യം തലേന്ന് പഠിപ്പിച്ച പാഠത്തിലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്  ചോദിയ്ക്കും. പറഞ്ഞില്ലെങ്കിൽ  കൈവെള്ളയിൽ കിട്ടും ചൂരൽ കഷായം. എന്റെ കൂട്ടുകാരൻ  ഷൈൻ വർഗ്ഗീസ് ആളൊരു പാവത്താൻ  ആയിരുന്നു. പഠിയ്ക്കുവാനും അത്യാവശ്യം മിടുക്കൻ. സ്പെല്ലിങ് ഒക്കെ സാറു ക്ലാസ്സിൽ  വരുന്നതിനു മുമ്പ് ബുദ്ധിമുട്ടി പഠിയ്ക്കും. പക്ഷെ  സാർ ചോദിയ്ക്കുമ്പോൾ  പേടി കൊണ്ടു സ്പെല്ലിങ് ഒക്കെ മറന്നു പോകും. സാർ ഒട്ടും ദയവില്ലാതെ  അവനെ അടിച്ചാലും ഒരു തുള്ളി കണ്ണീരുപോലും  വരുത്താതെ പുള്ളി കടിച്ചുപിടിച്ചങ്ങനെ നിൽക്കും. കരയുന്നത് മൂപ്പർക്ക് കുറച്ചിൽ ആണ് പോലും. അടി കൊണ്ടു പുളഞ്ഞു അവൻ കൈ തുടയ്ക്കിടയിൽ കൂട്ടിപ്പിടിച്ചു ഇരിയ്ക്കുന്ന  ഇരുപ്പൊക്കെ  ഇപ്പോഴും  ഓർമ്മയുണ്ട്. ആളിപ്പോൾ ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷന്‍റെ  സ്റ്റേറ്റ് സെക്രട്ടറി. കൂട്ടുകാരന്  നല്ല നമോവാകം.


മാത്യൂ സാറിനു  എല്ലാ വിഷയത്തിലും നല്ല അവബോധം ഉണ്ട്. ചോദ്യങ്ങൾക്ക് ഒക്കെ ഉടനടി ഉത്തരം തരും.സാറിന് ഉത്തരം മുട്ടിയ ഒരവസരം ഓർമ്മയിൽ ഉണ്ട്. അന്ന് ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നു നെഞ്ചുകാട്ടി നടക്കുക മുതിർന്നവരുടെയും മുതിരാൻ മുട്ടി പൊടിമീശ കിറുകിറുക്കുന്ന കുട്ടികളുടെയും ഫാഷൻ ആയിരുന്നു. മാത്യൂസാറിനാകട്ടെ അതു കാണുമ്പോൾ തന്നെ കലിയിളകും. എന്റെ കൂടെ പഠിച്ച യോഹന്നാൻ  അങ്ങനെ ഷർട്ടിന്റെ രണ്ടുമൂന്നു ബട്ടൺ ഒക്കെ ഊരി വരാന്തയിലൂടെ വിലസുകയാണ്. ബുദ്ധിമാൻ എന്നാണ് അവന്റെ ഇരട്ടപ്പേര്. കുരുക്കുബുദ്ധിയ്ക്കും ചോദ്യത്തിനും അതികേമൻ. അപ്പോഴാണ് എതിരെ മാത്യൂസാറിന്‍റെ വരവ്. സാർ പ്രതിയെ കൈയ്യോടെ പിടികൂടി. ഷർട്ടിനു ബട്ടൺ ഇടാത്തതിന് സാർ അവനെ ആവോളം വഴക്കുപറഞ്ഞു  അടിയ്ക്കാൻ കൈ നീട്ടാൻ പറഞ്ഞു. കൂടെ ഒരു ഉപദേശവും,

'' ബട്ടൺ ഇടാൻ അല്ലെങ്കിൽ എന്തിനാണ് ഷർട്ടിൽ ബട്ടൺ പിടിപ്പിച്ചിരിക്കുന്നത് ? ''

പിടിവള്ളി കിട്ടിയതുപോലെ യോഹന്നാൻ സാറിന്‍റെ മുഖത്തേക്ക് ഒന്നു നോക്കി.

'' സാർ അടിയ്ക്കത്തില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടേ? ''

ചോദിച്ചോളൂ,   എന്നായി  സാർ. സാറിന് അവന്‍റെ കുരുക്കുബുദ്ധി  മനസ്സിലായില്ല.

'' കൈയ്യ്   മടക്കി വെയ്ക്കാനാണെങ്കിൽ  സാർ എന്തിനാണ് ഫുൾ കൈയ്യ്  ഷർട്ട് ഇടുന്നത്? ‘’
   
എന്നായിരുന്നു  അവന്റെ  ചോദ്യം. സാർ ഫുൾകൈ ഷർട്ട് ഇട്ടു  ഷർട്ടിന്റെ കൈ മുകളിലേക്ക് മടക്കി വെച്ചാണ്  എപ്പോഴും നടക്കുക.പാവം സാർ ഒന്നും മിണ്ടിയില്ല. അല്പനേരം ആലോചിച്ചിട്ട് ഒന്നും മിണ്ടാതെ സാർ പോയി. പിറ്റേ ദിവസം മുതൽ സാർ ഫുൾസ്ലീവ്  ഷർട്ടിന്‍റെ കൈ മടക്കാതെ നീട്ടി ബട്ടൺ  ഇട്ടുകൊണ്ടായി സ്കൂളിൽ വരവ്.   '' യഥാ ഗുരു തഥാ ശിഷ്യ..''  എന്ന പ്രമാണം മറ്റാരേക്കാളും അറിയാവുന്നതു കൊണ്ടു  ആകണം  സാർ  അന്നു ഒന്നും മിണ്ടാതെ പോയത്.


കാലചക്രം എത്ര മുമ്പോട്ട്  തിരിഞ്ഞു.. കാലങ്ങൾ എത്ര കഴിഞ്ഞുപോയി.. സ്കൂൾ ഓർമ്മകൾ  ഒക്കെ മങ്ങി മാറാല പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്‍റെ ഏതോ കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്   ഒന്നു തുടിയ്ക്കും...വർഷമെത്ര കഴിഞ്ഞാലും നാം  പഠിച്ച സ്കൂളുകളുടെ മുമ്പിൽ കൂടെ പോകുമ്പോൾ പഴയ സ്കൂൾ  ഓർമ്മകൾ  ഒക്കെ മനസ്സിലേക്ക് തള്ളി കയറി വരും. അപ്പോൾ നാം അനുഭവിക്കുന്ന  വികാരം  ഉണ്ടല്ലോ അതു പറഞ്ഞറിയിക്കുക വയ്യ.. കാലമെത്ര കഴിഞ്ഞാലും ഒരു സ്കൂൾ കുട്ടിയുടെ കൗതുകത്തോടെ നാം ആ സ്കൂൾ മുറ്റത്തേക്ക് എത്തിനോക്കുന്നുണ്ടാകും....  അകത്തു നിന്ന്  ഏതോ ഒരു പാതി ഒടിഞ്ഞ ബഞ്ച് വിളിയ്ക്കുന്നുണ്ടാകും.. എന്നെ ഓർമ്മയില്ലേ ?.... 


ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
 ഒറ്റത്തവണയോരോ പുറവും

പഴയ താളൊക്കെ മറഞ്ഞു പോയി
      എന്നേക്കുമെങ്കിലും
ചിത്രങ്ങളായി കുറിമാനങ്ങളായി
     ചിലതെത്രയും  ഭദ്രം

                                                                               (  ഓ.എൻ.വി )

Friday, 9 December 2016

കല്ലടയാറെ നിന്നെ മറന്നാൽ..

കല്ലടയാറെ നിന്നെ മറന്നാൽ..





മരുഭൂമിയിൽ ഇരുന്നു നാടിനെ കുറിച്ചു നൊസ്റ്റി അടിക്കുക എന്റെ ഒരു ശീലമായിട്ടുണ്ട്. കല്ലടയാർ അങ്ങനെ ഓർമ്മകളിൽ വന്നു നിറയുകയാണ്. ഇവിടെ മരുഭൂമിയിൽ ഇരുന്നു കല്ലടയാറിനെകുറിച്ചു ഒക്കെ പറഞ്ഞാൽ എന്റെ കുട്ടികൾ  ചിരിക്കും. അവർക്കെന്ത് കല്ലടയാർ?.. അവരുടെ ജീവിതസാഹചര്യങ്ങളും നാലുചുമരുകളിലെ ഫ്ലാറ്റ് ജീവിതവും അവരെ അങ്ങനെ ആക്കിതീർത്തു. വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ മിന്നായം പോലെ കാണുന്ന കല്ലടയാറിനെ കുറിച്ചു അതിൽ കൂടുതൽ എന്താണ് അവർക്ക് ഓർമ്മിക്കുവാൻ?. അപ്പന്റെ ഓരോരോ വട്ടുകൾ എന്നാവും  അവർ ചിന്തിയ്‌ക്കുക. കാലങ്ങൾക്കും ഒഴുകുന്ന ഇടങ്ങൾക്കും അനുസരിച്ചു വിവിധഭാവങ്ങൾ ഉള്ള പുഴയാണ് കല്ലടയാർ. പുനലൂർ തൂക്കുപാലത്തിന്റെ മുകളിൽ നിന്ന് കല്ലടയാറ്റിലേക്ക് നോക്കിയാൽ ഒരു ഓട്ടചായയുടെ നിറമാണ് മിക്കപ്പോഴും കല്ലടയാറിന്. കല്ലടയാറിന്റെ ഒട്ടും സൗന്ദര്യമില്ലാത്ത മുഖമാണ് നാം അവിടെ കാണുക. എന്നാൽ പുനലൂരിന് കിഴക്കോട്ടു പോയാൽ കല്ലടയാറിന്റെ വന്യസൗന്ദര്യം ആവോളം കണ്ടു തൃപ്തിയടയാം. എന്തൊരു സൗന്ദര്യമാണ് കല്ലടയാറിന്. എത്ര ഒളിമങ്ങാത്ത ഓർമ്മകൾ ആണ് കുട്ടിക്കാലത്തു കല്ലടയാർ ഞങ്ങൾക്ക് സമ്മാനിച്ചത്.


എന്റെ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ടു കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട റോഡിന് സമാന്തരമായി ഒഴുകുന്ന കാട്ടുസുന്ദരിയാണ് കല്ലടയാർ. പുനലൂർ വരെ ഒരു കാട്ടാറിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് ഒഴുകുന്ന സുന്ദരിക്കോത. വേനൽക്കാലത്ത് ശാന്തത പൂണ്ട് പാറക്കെട്ടുകളുടെ ഇടയിലൂടെ പൊട്ടിച്ചിരിച്ചും ഉല്ലാസവതിയായും ഒഴുകുന്ന അവൾ മഴക്കാലമായാൽ രൗദ്രഭാവം പൂകും. ചെമ്മണ്ണിന്റെ നിറവും പൂണ്ട് ഇരുകരകളും കവർന്നെടുത്തു പായുന്ന വമ്പത്തി. എന്തെന്ത്  ഭാവങ്ങൾ   ആണ്  കല്ലടയാറിന്..   ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കുവാൻ  ദൈവം തന്ന വരദാനം.


എന്റെ സ്കൂൾ ജീവിതകാലത്തെ നിറമുള്ള ഓർമ്മകളിൽ പ്രധാനപങ്കും കല്ലടയാറുമായി ബന്ധപ്പെട്ടതാണ്. ഞാൻ  ഒറ്റ ആൺസന്താനം ആയതിനാൽ ആറ്റിലൊക്കെ കുളിക്കാൻ വിടാൻ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അത് എല്ലാ ഒറ്റ ആൺപുത്രന്മാരുടെയും വിധിയാണ്. പുഴയിൽ കുളിക്കാൻ, മരം കയറാൻ, സൈക്കിൾ ഓടിക്കാൻ,ഡ്രൈവിംഗ് പഠിക്കാൻ എല്ലാറ്റിനും ഒറ്റ ആൺസന്താനമെങ്കിൽ വീട്ടിൽ വിലക്ക് കാണും. കാരണം വേറൊന്നുമില്ല, വീട്ടിൽ  പകരം വെയ്ക്കാൻ വേറൊരു ആൺതരിയില്ലാത്തത് തന്നെ. അങ്ങനെ പേടിത്തൊണ്ടന്മാരായി വളരുന്നവരായിരിക്കും എല്ലാ ഒറ്റ ആൺ മക്കളും. പക്ഷെ അവരെപ്പോലെ  കുരുത്തം കെട്ടവന്മാർ വേറെ കാണില്ല. അത്തരത്തിൽ ഒരു കുരുത്തം കെട്ട സന്താനമായിരുന്നു ചെറുപ്പത്തിൽ ഞാൻ.


യു.പി സ്കൂളിൽ  എത്തിയതോടെ കുരുത്തക്കേടിന് ശക്തി കൂടി. വെള്ളിയാഴ്ചകൾ ആയിരുന്നു എനിക്കും  കൂട്ടുകാർക്കും ഇഷ്ടമുള്ള  സ്കൂൾദിനം. കാരണം അന്ന് മുസ്ലീം കുട്ടികൾക്ക് മതപഠനത്തിനും നിസ്‌കാരത്തിനും  ഗവൺമെൻറ് സമയം കൂടുതൽ കൊടുക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് സ്കൂൾ വിട്ടാൽ പിന്നെ 2 മണിക്കേ സ്കൂൾ തുടങ്ങുകയുള്ളൂ. അപ്പോഴാകും ഞങ്ങൾക്ക് ആറ്റിൽ കുളിക്കാനും കൂത്താടാനുമുള്ള അവസരം. തലേന്നു തന്നെ കൂട്ടുകാരോട് പറഞ്ഞു വെച്ചു തോർത്തുമുണ്ടുമായിട്ടാകും സ്കൂളിൽ വരവ്. അമ്മയും സാറന്മാരും അറിയാതെ തോർത്ത് വയറ്റിൽ കെട്ടിവെച്ചിട്ടാകും ക്ലാസ്സിൽ വരുക.


ഉച്ചയ്ക്ക് 12 മണിക്ക് ബെല്ലടിക്കുന്നതോടെ സ്കൂളിൽ കൊണ്ടുവന്ന പൊതിച്ചോർ വാരികഴിച്ചു ഒറ്റ ഓട്ടമാണ്. ഞാൻ, കൂടെ വാനരപ്പട പോലെ 4-5 കൂട്ടുകാർ. മലക്കറി എന്നു വിളിക്കുന്ന സുരേഷിന്റെ വീട്ടിലേക്കാകും യാത്ര. അവന്റെ അമ്മയ്ക്ക് അന്ന് പച്ചക്കറി കടയുണ്ട്. അതിനാൽ ആണ് മലക്കറി എന്നു പേർ വീണത്. ഞാൻ പുളുവൻ സിനു,ബൈജു തങ്കപ്പൻ, ഷാംജി തുടങ്ങി നാലഞ്ചുപേർ കാണും  ആ വാനരസംഘത്തിൽ. സ്കൂളിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ കാണും അവന്റെ വീട്ടിലേക്ക്. കല്ലടയാറിന്റെ തീരത്താണ് മൂപ്പരുടെ വീട്. അവിടെ എത്തിയാൽ ആദ്യം ഓടിക്കയറുക വീടിന്റെ പിറകിൽ നിൽക്കുന്ന വലിയ പേരമരത്തിലേക്കാകും. വയറുനിറയെ പേരയ്ക്ക തിന്നിട്ടാകും പുഴയിലേക്കുള്ള ചാട്ടം. വീട്ടുവളപ്പിൽ ചാമ്പയും  പറങ്കിമാവും  ഒക്കെ ധാരാളം. എല്ലാറ്റിലും കൈവെയ്ക്കാതെ എങ്ങനെയാണ് തിരികെ വരിക. അതിലേക്കുള്ള ആക്രമണം കുളിച്ചു കൂത്താടിയിട്ടാകും. അവന്റെ  വീടിന്റെ പുറകിലുള്ള ആറിന്റെ മറുകര വനമാണ്. അവിടെ വനവിഭവങ്ങൾ  വേറെ, ഇലന്തിയും വെട്ടിപ്പഴവും കുളമാങ്ങയും. പുഴക്കര എത്തുന്നതോടെ ഇട്ടിരിക്കുന്ന ഷർട്ടും ഹാഫ്നിക്കറും അഴിച്ചു വെച്ചു തോർത്തുവാരി ചുറ്റി പുഴയിലേക്ക് ഒറ്റ ചാട്ടം. മുങ്ങി നിവരുമ്പോൾ എന്തൊരു സുഖം. എന്തൊരു തണുപ്പാണ് കാട്ടിലൂടെ ഒഴുകുന്ന കല്ലടയാറിന്. ഏതു വേനൽകാലത്തും കുളിർമ്മയുള്ള നദി.

 
കുളമാങ്ങ
വെട്ടിപ്പഴം

എനിയ്ക്കാകട്ടെ നീന്തൽ വശമില്ല. എത്ര ശ്രമിച്ചിട്ടും നീന്തൽ പഠിക്കാൻ സാധിച്ചിട്ടില്ല. വെറുതെ വെള്ളത്തിൽ കൈകാൽ ഇട്ടു അടിച്ചാലും മുമ്പോട്ടു നീങ്ങില്ല. ഒറ്റ ആൺസന്താനം എന്ന സ്വാഭാവികമായ പേടി കൊണ്ടാകും നീന്തൽ പഠിക്കാൻ സാധിക്കാത്തത് എന്നു പിന്നീട് തോന്നിയിട്ടുണ്ട്. നീന്തൽ അറിയാവുന്ന വെള്ളത്തിൽ ആശാന്മാർ ആണ് കൂട്ടുകാർ. മലക്കറി സുരേഷ് ആണ് കൂട്ടത്തിൽ ഏറ്റവും കേമൻ.അവൻ വെള്ളത്തിൽ കാണിക്കാത്ത അഭ്യാസങ്ങൾ ഇല്ല. വേനൽക്കാലമായാൽ നല്ല ഭംഗിയുള്ള പാറക്കെട്ടുകൾ തെളിഞ്ഞുവരും കല്ലടയാറ്റിൽ. ആ പാറകളിൽ നിന്നു മലക്കം മറിഞ്ഞു ആറ്റിലേക്കുള്ള ചാട്ടം..ഇപ്പോഴും  ഓർമ്മിക്കുമ്പോൾ മനസ്സ് അങ്ങ് കല്ലടയാറിന്റെ കരയിൽ  എത്തും.


ആറ്റിൽ നിറയെ പരൽമീനുകൾ കാണും. അവറ്റകൾക്കാകട്ടെ ഞങ്ങളെ ഒട്ടും പേടിയില്ല. കൈയ്യിലോ കാലിലോ മറ്റോ മുറിവ് ഉണ്ടെങ്കിൽ പറയുകയും വേണ്ട. അവറ്റകൾ വന്നു കൊത്തിക്കോളും. മീൻ വന്നു കൊത്തുമ്പോൾ ഒരുമാതിരി വേദന കലർന്ന ഇക്കിളിയാണ് തോന്നുക. കൈയ്യും കാലും ഇട്ടടിച്ചു മീനിനെ ഓടിച്ചാലും അവറ്റകൾ വിടുകയില്ല. പക്ഷെയുള്ള ഗുണം പിറ്റേദിവസം മുറിവ് ഉണങ്ങിയിരിക്കും.



കുളി മൂത്തുവരുമ്പോൾ ആകും നീന്തൽ മത്സരം. ആരാണ്‌  നീന്തി ആദ്യം അക്കരെയുള്ള കുളമാവിൻ മൂട്ടിൽ എത്തുക എന്നതാകും മത്സരം. നീന്തൽ അറിയാത്ത ഞാൻ ആകും റഫറി. എപ്പോഴും ജയിക്കുക നീന്തൽ വിദഗ്ധൻ  സുരേഷ് ആകും. അല്ലെങ്കിൽ തന്നെ അവനാണ് ജയിച്ചത് എന്നു ഞാൻ പൊളിപറയും. അതിനൊരു കാരണം ഉണ്ട്, എന്നോട് വലിയ സ്നേഹമാണ് മൂപ്പർക്ക്. എന്നെ മുതുകത്തു കയറ്റി അവൻ നീന്തി ആറ്റിനക്കരെ കൊണ്ടുപോകും. അല്ലാതെ എനിക്ക് അക്കരെ എത്തുവാൻ നീന്തലറിയില്ലലോ. പണ്ടു സ്കൂളിൽ പഠിച്ച കഥയിലെ മുതലച്ചാരുടെ മുകളിൽ ഇരിക്കുന്ന കുരങ്ങനെപ്പോലെ അള്ളിപ്പിടിച്ചു അവന്റെ  മുതുകത്ത് ഇരിക്കും. ആറ്റിന്റെ നടുക്കു എത്തുമ്പോഴാകും അവന്റെ ഇഷ്ടവിനോദം. അവനൊരു മുങ്ങുമുങ്ങും. ഞാൻ ആറ്റിന്റെ നടുക്കുകിടന്നു  നിലവിളിച്ചു വെള്ളത്തിൽ കൈകാലിട്ടടിക്കും. കുറെ വെള്ളം അകത്താകുമ്പോഴേക്കും അവൻ എന്നെ കോരി വീണ്ടും ചുമലിലാക്കി അക്കരെ കടത്തും. ഇപ്പോൾ ആലോചിക്കുമ്പോൾ പേടി തോന്നുന്നു. അന്നൊന്നും ഒരു പേടിയും ഇല്ലായിരുന്നു. കൂട്ടുകാരനെ അവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ. സ്വന്തം കരളുകൂടെ പറിച്ചു തരാൻ തയ്യാറായിരുന്നു അവരൊക്കെ.

ആറ്റുവഞ്ചി 

 
ആറ്റുവഞ്ചി പഴം 



അക്കരെ എത്തിയാൽ ഇഷ്ടംപോലെ കുളമാങ്ങ പറിച്ചു കഴിക്കാം. കുളമാങ്ങ എത്ര വായനക്കാർ തിന്നിട്ടുണ്ട് എന്നറിയില്ല. ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പം കാണും. പഴുത്ത പഴത്തിന്റെ പുറം തോടിനു  മധുരം കലർന്ന പുളിയാണ്. അതു ചപ്പി തിന്നശേഷം തോടുപൊട്ടിച്ചു അകത്തെ പരിപ്പ് തിന്നാൻ നല്ല രുചിയാണ്. കാരയ്ക്കയും വെട്ടിയും മൂട്ടിപ്പഴവും സമയം അനുസരിച്ചു വനത്തിൽ ധാരാളം. ചിലപ്പോൾ സീസൺ ആയാൽ ആറ്റുവഞ്ചി പഴങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം. ഏതാണ്ട്‌ മുന്തിരികുലകൾ കിടക്കുന്നത് പോലെ തോന്നും. കൊതിതോന്നി അതും ഞാൻ അകത്താക്കിയിട്ടുണ്ട്. അത് ഭക്ഷ്യയോഗ്യമല്ല എന്നുള്ള കാര്യം അടുത്തിടെയാണ് എവിടെയോ വായിച്ചത്. കൂടുതൽ  കഴിച്ചാൽ ശരീരത്തിന് കേടുമാണ്  എന്നു  ശാസ്ത്രം.

മൂട്ടിപ്പഴം


ഞങ്ങളുടെ അടുത്ത കുരുത്തക്കേട് കുളമാവിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടുക എന്നതായിരുന്നു. ഓരോരുത്തരായി കുളമാവിന്റെ മുകളിൽ കയറി താഴേക്ക് ചാടും. എത്ര തവണ മലക്കം മറിയുന്നുവോ അത് എണ്ണും. ആരാണ് കൂടുതൽ മലക്കം മറിയുന്നത് അവനു ഫസ്റ്റ്. പുഴയുടെ മറ്റേ കരയിൽ സ്ത്രീകളുടെ കടവാണ്. അവിടെ ഉച്ചയ്ക്ക് തുണി കഴുകുവാനും കുളിക്കുവാനും അമ്മമാരും ചെറുപ്പക്കാരികളും കാണും. അവരെ ഒന്നു ഇമ്പ്രെസ് ചെയ്യിക്കുവാനും ആണ് ഈ വിനോദം.


കാരയ്ക്ക  
                                       
       
ഇലന്തി
                                               (ചിത്രങ്ങൾ  കടപ്പാട് : ഗൂഗിൾ )


അങ്ങനെ ഒരു ദിവസം ചാട്ടവും മലക്കം മറിച്ചിലും തകൃതിയായി നടക്കുന്നു.  ഒമ്പതിലോ പത്തിലോ  പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ. അങ്ങേ കരയിൽ ഈ ചാട്ടം കാണാൻ കുളിക്കാനും തുണി നനയ്ക്കാനും വന്ന അമ്മമാരുടെയും കുമാരിമാരുടെയും ചെറിയ പെൺകുട്ടികളുടെയും  ഒരു  സംഘം രൂപപ്പെട്ടു. ഓരോ ചാട്ടം കഴിയുമ്പോളും അവർ ഉറക്കെ ചിരിച്ചും കമന്റുകൾ പറഞ്ഞും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തോർത്ത് പാളത്താറു പോലെ  കെട്ടിയാണ്  ചാട്ടം. ചാട്ടത്തിൽ തോർത്ത് ഉരിഞ്ഞു പോകല്ലല്ലോ. കൂട്ടത്തിൽ കേമനും മലക്കം മറിച്ചിൽ വിദഗ്ധനുമായ  സുരേഷിന്റെ ഊഴം  എത്തി. അവൻ മരത്തിൽ നിന്നു ചാടി. ആദ്യമലക്കം മറിഞ്ഞു, രണ്ടാമത്തെ മലക്കത്തോടെ അവന്റെ  തോർത്തുമുണ്ട്  ഉരിഞ്ഞു അതിന്റെ വഴിയ്ക്ക് പോയി. പെട്ടെന്നുള്ള  വെപ്രാളത്തിൽ അരയും പൊത്തിപ്പിടിച്ചുള്ള  അവന്റെ താഴേക്കുള്ള വരവ് ഇപ്പോഴും ഓർക്കുമ്പോൾ അറിയാതെ ചിരിപൊട്ടും. കൂട്ടുകാരായ കശ്മലന്മാരുടെയും അക്കരെ നിൽക്കുന്ന കശ്മലത്തികളുടെയും കൂക്കുവിളികൾക്കിടയിൽ  അവൻ  വെള്ളത്തിലേക്ക് ലാൻഡ്  ചെയ്തു  മുങ്ങാംകുഴിയിട്ടു. ബഹളത്തിന്റെയും  വെപ്രാളത്തിന്റെയും  ഇടയ്ക്കു  മൂപ്പരുടെ തോർത്ത്  എങ്ങോട്ടോ ഒഴുകി പോയി. പിന്നെ ഞങ്ങൾ കാണുന്നത് ആറ്റുവഞ്ചി ചെടികൾക്കിടയിൽ ഒരു നീർക്കോലി പോലെ അവന്റെ തലമാത്രം. അവൻ ഏറെ താണപേക്ഷിച്ച ശേഷം ആണ്  കൂട്ടുകാരിൽ ആരോ നീന്തി അക്കരെ പോയി അവന്റെ കാൽചട്ട എടുത്തു കൊണ്ടു വന്നത്. കൂക്കുവിളികൾക്കിടയിൽ  വെള്ളത്തിനടിയിൽ  മുങ്ങി  നിന്ന് അവന്റെ നിക്കറിടീൽ  പ്രകടനം ഏഷ്യാഡിൽ ഇന്ത്യയുടെ  ജിംനാസ്റ്റിക് പ്രകടനം പോലെ  ഞങ്ങളും അക്കരെ നിന്നിരുന്ന പെണ്മണികളും കൺകുളിർക്കെ  കണ്ടകാര്യം ജീവിതത്തിൽ എപ്പോഴെങ്കിലും മറക്കാൻ പറ്റുമോ?...    


കാലം ഒരുപാട്  മാറിപ്പോയി. കല്ലടയാറ്റിലൂടെ  ഒരു പാട്  വെള്ളം ഒഴുകി. ആ കുളമാവ്  ഒക്കെ അവിടെത്തന്നെ കാണുമോ ആവോ? . കാണാൻ വഴിയില്ല... വൈഡൂര്യഖനനവും മണൽവാരലും കല്ലടയാറിന്റെ കരകളെ കാർന്നുതിന്നു കളഞ്ഞിരിക്കുന്നു. ഇരുകരകളിലും നിന്നിരുന്ന വൻമരങ്ങളിൽ  മിക്കവയും  വെള്ളത്തിലേക്കിറങ്ങി ജലസമാധി അടഞ്ഞു കഴിഞ്ഞു. ആ കുളമാവും മറ്റു മരങ്ങളും ഒക്കെ  കാലയവനികയിൽ മറഞ്ഞു കാണും. കല്ലടയാറും മരിക്കുകയാണ്. പക്ഷെ  ഓർമ്മകൾക്ക് മാത്രം മരണമില്ല.  കല്ലടയാറെ നിന്നെ മറന്നാൽ ഞാൻ എന്റെ അമ്മയെ മറക്കുകയാണ്, മുലപ്പാലുപോലെ  ഞങ്ങൾക്ക് വെള്ളവും പച്ചപ്പും ഓർമ്മകളും തന്ന ഞങ്ങളുടെ പുഴയമ്മയെ....    


Tuesday, 8 November 2016

ഗജിനിമീലനം

ഗജിനിമീലനം



നാലാൾ വായിക്കാൻ പറ്റുന്ന എന്തെങ്കിലും എഴുതുക അത്ര എളുപ്പമല്ല, ഒരു എഴുത്തുകാരൻ ആകുക അതിലേറെ ദുർഘടം. ഏതോ ഒരു സുപ്രഭാതത്തിൽ തോന്നിയ ഉൾവിളിയുടെ ഫലമായിട്ടാകും ഈ ഉള്ളവൻ ഒരു ബ്ലോഗ്  തുടങ്ങിയതെന്നാകും വായനക്കാർ ചിന്തിയ്ക്കുക. എന്നാൽ എന്റെ സാഹിത്യരചനാ പീഡനചരിത്രം ഞാൻ വള്ളിനിക്കർ ഇട്ടുനടന്നിരുന്ന കാലം വരെ നീളും. അതിന്റെ നാൾവഴികൾ ഒരു ബ്ലോഗ്‌പോസ്റ്റായി ഇടുന്നു. ഇതു വായിച്ചു ആരെങ്കിലും ഒരു എഴുത്തുകാരൻ ആകാൻ തുനിഞ്ഞാൽ എഴുത്തുകാരന്റെ വഴി മുള്ളും പറക്കാരയും കുണ്ടുകുഴികളും നിറഞ്ഞതാണ് എന്നു ആദ്യമേ ഓർമ്മിപ്പിക്കട്ടെ. എടുത്തുചാടിയ പൂച്ച എലിയെ പിടിക്കുക ഇല്ല എന്നല്ലേ പണ്ഡിതമതം.


ചെറുപ്പത്തിൽ വായനയുടെ അസ്കിത തുടങ്ങിയതിനു ശേഷം ഒരു എഴുത്തുകാരൻ ആകാനുള്ള മോഹം എനിക്കും തുടങ്ങി. സ്‌കൂളിലെ സാഹിത്യസമാജവും കൂട്ടുകാരും എന്നിലെ എഴുത്തുകാരനെ തോണ്ടി പുറത്തിറക്കുവാനുള്ള ശ്രമം നടത്തിയത് ആറാം ക്ലാസ്സിലോ മറ്റോ ആണെന്നു തോന്നുന്നു. സ്‌കൂളിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്കു ശേഷം അവസാന രണ്ടു പീരീഡ്‌ ക്ലാസ് സാഹിത്യസമാജം അരങ്ങേറും. സാഹിത്യസമാജത്തിന്റെ ക്ലാസ് സെക്രട്ടറി ഞാൻ ആയതിനാൽ പരിപാടികളുടെ ഉത്തരവാദിത്യം എനിക്കാണ്. മിക്കവാറും പാട്ടും പ്രസംഗവും പദ്യപാരായണവും മിമിക്രിയും ഒക്കെയാകും ഇനങ്ങൾ. മിമിക്രിക്കും മറ്റും പങ്കടുക്കുവാൻ ആകും  കൂടുതൽ ആൾക്കാർ. സിനിമാപ്പാട്ടു പാടുന്ന ഗാനഗന്ധർവ്വന്മാർ ഒന്നോ രണ്ടോ പേർ കാണും ക്ലാസ്സിൽ. എന്റെ ക്ലാസ്സിൽ വിദ്യാധരൻ ആയിരുന്നു താരം. ജയൻ പ്രാന്തനായ അവൻ ക്ലാസ്സിലെ സുന്ദരി സിന്ധുവിനെ നോക്കി, കസ്‌തൂരിമാൻ മിഴി മലർ ശരമെയ്യ്തു... എന്നു പാടുന്നതൊക്കെ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. മൂപ്പരുടെ അടുത്ത് സിനിമാനടൻ ജയന്റെ ചിത്രങ്ങളുടെയും സിനിമാപ്പാട്ടുകളുടെയും ഒരു ശേഖരമുണ്ട്.



                         ഹനുമാൻ  കിരീടം 

                       
                       കോഴിവാലൻ  ചെടി 

                                   
                      പൂച്ചവാലൻ  ചെടി 

                  ( ചിത്രങ്ങൾ  കടപ്പാട് : ഗൂഗിൾ )

സാഹിത്യസമാജത്തിന്  ക്ലാസ്സിൽ ഉച്ച മുതൽ ഒരുക്കം തുടങ്ങും. ക്ലാസ്സ് ടീച്ചർ ആയിരിക്കും അധ്യക്ഷൻ. മേശയിൽ ആരെങ്കിലും കൊണ്ടുവന്ന ഒരു വെള്ളമുണ്ട് വിരിക്കും. അതിൽ രണ്ടുമൂന്ന് കഴുത്ത് നീണ്ടകുപ്പികൾ കളർവെള്ളം നിറച്ചു വെയ്ക്കും. കടയിൽ നിന്നുള്ള കുങ്കുമവും പച്ചകളറും വീട്ടിൽ നിന്നുള്ള മഞ്ഞളുമൊക്കെയാകും വെള്ളത്തിൽ കളറിനായി ഉപയോഗിക്കുക.കുപ്പിക്ക് മുകളിൽ കോഴിവാലൻ ചെടിയോ പൂച്ചവാലൻ ചെടിയോ ഹനുമാൻ കിരീടമോ (പഗോഡച്ചെടി)  ഒരു ചെണ്ടുപോലെ തിരുകി വെയ്ക്കും. സാമ്പ്രാണിത്തിരി ഒരു പാളയങ്കോടൻ പഴത്തിലോ വാഴപ്പിണ്ടിയിലോ കുത്തി നിറുത്തും. പരിപാടി തീർന്നാൽ പഴത്തിനാകും അടിപിടി. അതുകൂടാതെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാവർക്കും നെറ്റിയിൽ തൊടാൻ ചന്ദനവുംകൊണ്ടാവും വരിക. ചിലപ്പോൾ പ്രോഗ്രാം കഴിഞ്ഞുപോകുമ്പോൾ മുട്ടായി വിതരണവും കാണും. അതിനൊക്കെ പണം കുട്ടികൾ പങ്കിട്ടു കണ്ടെത്തും. അങ്ങനെ രസകരമായി കാര്യങ്ങൾ മുമ്പോട്ടുപോകുമ്പോൾ എന്റെ കൂട്ടുകാർക്ക് ഒരു മോഹം, ഒരു നാടകം അവതരിപ്പിച്ചാലോ എന്ന്. എനിക്കും സംഗതി ഉഷാറായി തോന്നി. ഞാൻ സാഹിത്യസമാജം സെക്രട്ടറി ആയിരിക്കുമ്പോൾ ഒരു നാടകം ഒക്കെ കളിച്ചാൽ കൂട്ടുകാരുടെ ഇടയിൽ ഷൈൻ ചെയ്യാം. ആര് നാടകം എഴുതും എന്നതായി അടുത്ത പ്രശ്‍നം. കൂട്ടുകാർ നാടകം എഴുതാനായി എന്നെ നിർബന്ധിച്ചു തുടങ്ങി. എന്റെ വായനാശീലം അവർക്ക് അറിയാം. അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ നാടകകൃത്തായി. അല്ലേലും കൈ നനയാതെ മീൻ പിടിക്കാനൊക്കുമോ?.

അങ്ങനെ ഞാൻ നാടകം എഴുതി തുടങ്ങി. രചന,സംവിധാനം ഒക്കെ ഞാൻ തന്നെ. നായകനടനായി പുളുവൻ സിനുവിനെ തിരഞ്ഞെടുത്തു. അവൻ അല്പസ്വല്പ അഭിനയമോഹവുമായി നടക്കുന്ന കാലം ആണത്..പ്രേംനസ്സീർ ആണെന്നാണ് ഭാവം.നാടകത്തിന്റെ ഏകദേശ ഇതിവൃത്തം  ഇങ്ങനെ. രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ .അതിൽ ഒരാളുടെ പിതാവിനെ ആരോ കൊലപ്പെടുത്തിയതാണ്. ഒരു ദിവസം അമ്മയിൽ നിന്നു അവനൊരു സത്യം മനസ്സിലാക്കി, അവന്റെ കൂട്ടുകാരന്റെ അച്ഛൻ ആണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്ന് . പ്രതികാരചിന്ത  ജ്വലിച്ച നായകൻ തന്റെ ആത്മസുഹൃത്തിനെ സ്നേഹം നടിച്ചു ചതിയിലൂടെ കുത്തികൊലപ്പെടുത്തുന്നതാണ് നാടകത്തിന്റെ ക്ലൈമാക്സ്. സംഭാഷണങ്ങൾ ഒക്കെ ഞാൻ എഴുതിയുണ്ടാക്കി. എനിയ്ക്കു നായകന്റെ കൂട്ടുകാരന്റെ റോൾ. നാടകത്തിലെ മറ്റു സൈഡ് റോളുകൾ വേലക്കാരൻ, അമ്മ തുടങ്ങിയവയൊക്കെ ഓരോരുത്തർ ഏറ്റെടുത്തു. കുത്താനായുള്ള കത്തി കാർഡ്ബോർഡ് കൊണ്ടുണ്ടാക്കി അതിൽ തേയില പൊതിഞ്ഞുവരുന്ന അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ടു പൊതിഞ്ഞു ഒരു പിടിയും ഒക്കെ ഫിറ്റ് ചെയ്തു റെഡിയാക്കി. കുത്തുമ്പോൾ ചോരയ്ക്കു പകരമായി ചുമന്ന കളറുവെള്ളം ഒരു പ്ലാസ്റ്റിക് കവറിൽ ഉടുപ്പിനടിയിൽ ഒളുപ്പിച്ചു  വെയ്ക്കണം. മീശ വരയ്ക്കാനായി ഉമിക്കരി പൊടിച്ചു റെഡിയാക്കി. അമ്മവേഷത്തിന് വേണ്ടി വീട്ടിൽ നിന്നു ചൂണ്ടിയ ഒരു പഴയ കൈലിമുണ്ടും ബ്ലൗസും ഒരു തോർത്തും ശരിയാക്കി. പറയാൻ കൊള്ളാത്തിടത്തു ഫിറ്റ് ചെയ്യാനായി രണ്ടു കഷ്ണം ഒട്ടുകറയും (റബർപാൽ ചിരട്ടയിൽ ഉറഞ്ഞുണ്ടാകുന്ന സാധനം) ആരോ കൊണ്ടുവന്നു. ഒട്ടുകറയ്ക്ക് ഏതാണ്ട് ചിരട്ട കമിഴ്ത്തിയ ഷേപ്പ്. അങ്ങനെ മെയ്ക്കപ്പ് ഒക്കെ അടിപൊളി.


ഇനി നാടക റിഹേഴ്സൽ. സ്‌കൂളിൽ വെച്ചു റിഹേഴ്സൽ ചെയ്യാൻ പ്രയാസമാണ്.കാരണം കുട്ടികൾ എല്ലാവരും കൂടി നിന്നാൽ അലമ്പാകും. അതിനും ഞാൻ ഒരു പോംവഴി കണ്ടെത്തി. സ്‌കൂളിന്റെ അടുത്താണ് എന്റെ വീട്. വീടിന്റെ പുറകിലെ കക്കൂസിന്റെ സ്ലാബിന്റെ മുകളിൽ ആയി പരിശീലനം . തറയിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്നതിനാൽ ഒരു സ്റ്റേജിന്റെ പ്രതീതി.ഉച്ചയ്ക്കു സ്‌കൂൾ വിട്ടാൽ ചോറൊക്കെ പെട്ടെന്ന് വാരിക്കഴിച്ചു റിഹേഴ്സൽ ആരംഭിക്കും.അങ്ങനെ ഒന്നുരണ്ടു ആഴ്ച  കൊണ്ടു നാടകം രംഗത്ത് അവതരിപ്പിക്കാൻ റെഡി. നാടകത്തിൽ റോളുകിട്ടാത്തവർക്ക് കുശുമ്പ് സഹിക്കാൻ വയ്യ. അവർ രഹസ്യമായി ഒരു പാര തയ്യാറാക്കി. സാഹിത്യസമാജത്തിന്റെ ദിവസം ഉച്ചയ്ക്ക് ക്ലാസ്സിൽ ഞങ്ങൾ അറിയാതെ ഒരു നോട്ടീസ് എഴുതി ഒട്ടിച്ചു. "കക്കൂസ് നാടകം" രചന,സംവിധാനം: എന്റെ ഇരട്ടപ്പേര്, അഭിനയിക്കുന്നവർ: എല്ലാം ഇരട്ടപ്പേരുകൾ. സാഹിത്യസമാജത്തിന്റെ അല്പം മുമ്പാണ് ഞങ്ങൾ അതു കാണുന്നത്. കൂട്ടത്തിൽ തടിമാടനായ സുരേഷ് അതു വലിച്ചുകീറി തറയിൽ എറിഞ്ഞു.


സാഹിത്യസമാജം തുടങ്ങി. ഏറ്റവും ഒടുവിലത്തെ പ്രോഗ്രാം ആയി എല്ലാവരും കാത്തിരുന്ന നാടകം എത്തി. എല്ലാം വിചാരിച്ചതുപോലെ കത്തിക്കയറി. തട്ടുപൊളിപ്പൻ ഡയലോഗുകൾ, വേലക്കാരൻ പെൺബെഞ്ചുകളെ നോക്കി സ്വന്തം കയ്യിൽ നിന്ന് ഇട്ടു ഒരു തമിഴുപ്പാട്ട്  പാടി "'എന്നടീ രാക്കമ്മ പല്ലാക്ക് ചുവപ്പ്.." കൂട്ടച്ചിരി  എല്ലാം അടിപൊളി തന്നെ. ഒടുവിൽ സംഘർഷഭരിതമായ ക്ലൈമാക്സ്. ആവേശത്തിൽ കത്തി എടുത്തു കുത്താനായി പുളുവൻ സിനു ആഞ്ഞതും കത്തി രണ്ടു തുണ്ട്. പിടി ഒരു ഭാഗത്തും കുത്തുന്ന അലകുഭാഗം വേറെ ഒരിടത്തേക്കും തെറിച്ചു പോയി. ക്ലാസ്സിൽ കൂട്ട കൂക്കുവിളി ഉയർന്നു. അങ്ങനെ കുത്തുകൊള്ളാതെ  ഞാൻ കുത്തുകൊണ്ട് വീഴുന്നതുപോലെ അഭിനയിച്ചു തറയിലേക്ക് പതുക്കെ വീണു. കൂട്ടകൂവലും  വിസിൽ അടിയും ഉച്ചസ്ഥായിയായി. ശേഷം ഭാഗം ചിന്ത്യം.. ബഹളം കേട്ടു ഹെഡ്മാസ്റ്റർ ചൂരലുമായി വന്നതോടെ എല്ലാം ശുഭം. അങ്ങനെ എന്റെ ആദ്യ നാടക രചനാപരീക്ഷണം ചീറ്റിപ്പോയി. ഏതായാലും എല്ലാവർക്കും കുറേ നാളത്തേക്കു കളിയാക്കാൻ ഒരു വകയായി ഞങ്ങളുടെ കക്കൂസ് നാടകം.

എന്നിലെ ചീറ്റിപ്പോയ നാടകകൃത്തിനെ മനസ്സിലിട്ടു, മോഹഭംഗവുമായി നടന്നു ഞാൻ കുറേനാൾ. പിന്നീട് ഒരിക്കലും ഞാൻ നാടകരചനയിൽ കൈവെയ്ക്കാതെ നാടകസാഹിത്യ രംഗത്തെ മാനക്കേടിൽ നിന്നു രക്ഷിച്ചു എന്നു പറയുന്നതാകും ഭംഗി.


കുറേനാൾ കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരനായ ജെക്‌സി  എഴുതിയ ഒരു കുട്ടികവിത ബാലരമയിലോ മറ്റോ പ്രസിദ്ധികരിച്ചു വന്നു. " പ " യുടെ പ്രാസം ഒപ്പിച്ചു എഴുതിയ 8-10 വരികൾ ഉള്ള ഒരു കുട്ടികവിത. കവിത പ്രസിദ്ധികരിച്ചതിനുശേഷം ഞങ്ങൾ കുട്ടികൾക്കിടയിൽ ഒരു വീരപുരുഷന്റെ പരിവേഷം കിട്ടി ടിയാന്. മൂപ്പർക്കാകട്ടെ കവിത പ്രസിദ്ധികരിച്ചതോടെ അല്പം ഗമ കൂടി. അവനെ കാണുമ്പോൾ കൂട്ടുകാർ തമ്മിൽ തമ്മിൽ പയ്യാരം പറഞ്ഞിരുന്നു.

" നോക്കേ അവന്റെ ഒരു പത്രാസ്...ഒരു വലിയ എഴുത്തുകാരൻ വന്നിരിക്കുന്നു.. "

പാവം ഇപ്പോൾ കാനഡയിൽ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ സ്ഥിരവാസം. അവിടെയിരുന്നു കവിതകൾ ഒക്കെ എഴുതി നല്ലപാതിയെയും കുട്ടികളെയും രസിപ്പിക്കുന്നുണ്ടാകും.


അതോടെ ഒരു കവിയാകാനുള്ള ശ്രമം ഞാൻ തുടങ്ങി. കുന്നു കാണാത്തവന് പൊട്ടകുന്നും  കൈലാസം  എന്നല്ലേ  പ്രമാണം. എന്റെ കവിതാ രചനാചരിത്രം ആരംഭിക്കുന്നത് ഹൈസ്‌കൂൾ ക്ലാസ്സിൽ ആണെങ്കിലും അവസാനിക്കുന്നത് ഡിഗ്രി ക്ലാസ്സുകളിൽ ആണ്. ആരും കാണാതെ ഞാൻ ചില പൊട്ടക്കവിതകൾ എഴുതിത്തുടങ്ങി. ആദ്യമൊക്കെ പ്രാസം ഒപ്പിച്ചുള്ള കവിതകളിൽ ആയിരുന്നു കമ്പം. സ്‌കൂൾ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്ന പഴംചൊല്ല് ഒന്നുകൂടെ ഉറപ്പിക്കുന്ന മട്ടിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. അതിനു ശേഷം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാകലോത്സവത്തിന് സാറുന്മാർ എന്നെ കൊണ്ടുപോയി. ഒടുവിൽ കവിതയുടെ വിഷയം കിട്ടി '  ബാല്യകാലം ' . ബാല്യകാലം ഒക്കെ  കവിതയ്ക്കു ഒരു വിഷയമാണോ?. വല്ലഭന് പുല്ലുമായുധം എന്നമട്ടിൽ ഞാൻ കവിത എഴുതി തുടങ്ങി. ഒരു നാലുപേജുള്ള കവിത ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. ബാക്കിയുള്ള രണ്ടു മണിക്കൂർ സഹകവിതാ എഴുത്തുകാരെ പുച്ഛത്തോടു നോക്കിയിരുന്നു പൂർത്തിയാക്കി. " ഹന്ത എൻ ബാല്യകാലം എന്തൊരു വാസരമായ കാലം.... " എന്നതായിരുന്നു എന്റെ ഖണ്ഡകാവ്യത്തിന്റെ ആദ്യവരികൾ. ബാക്കി വരികൾ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ എഴുതി പൂർത്തിയാക്കി. ഞാൻ എഴുതിയ കവിത വായിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല. സാറ് ചോദിച്ചപ്പോൾ ഒരു മണിക്കൂർ കൊണ്ടു നാലുപേജ്  കവിത എഴുതി എന്നു പറഞ്ഞപ്പോൾ തന്നെ സാറിനു കാര്യം പിടികിട്ടി. ഒടുവിൽ റിസൾട്ട് വന്നപ്പോൾ സാറുന്മാരുടെ വായിൽനിന്ന് ചീത്ത കേട്ടതുമാത്രം മിച്ചം.


കോളേജിൽ എത്തിയതോടെ എന്റെ കവിതാമോഹങ്ങൾ അത്യന്താധുനികം ആയിമാറി. അയ്യപ്പപണിക്കരും ഡി. വിനയചന്ദ്രനും സച്ചിതാനന്ദനും എ.അയ്യപ്പനും ഒക്കെ എഴുതിയ കവിതകൾ തിരിച്ചും മറിച്ചും വായിച്ചു പഠിച്ചു. ആധുനികം, അത്യന്താധുനികം ഇങ്ങനെ രാവും പകലും കവിത വായിച്ചു ഏകദേശം തല ചൂടായി. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലയോ പ്രമാണം. അതേ സ്റ്റൈലിൽ കവിത എഴുതാനായി എന്റെ ശ്രമം.  അങ്ങനെ എന്റെ എഴുത്ത് അത്യന്താധുനിക നിലവാരത്തിലേക്ക് മന്ദം മന്ദം നടന്നു കയറി. നാടകാന്തം കവിത്വം  എന്നു കവിവചനം.അന്നെഴുതിയ കവിതകളിൽ എന്റെ അവസാനത്തെ കവിത അടുത്തിടെ നാട്ടിൽ പോയപ്പോൾ ഡയറിയിൽ നിന്നു കിട്ടി. അത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.


 

എന്റെ കവിതാരചനാ കമ്പത്തെ സഡൻബ്രേക്ക് ഇട്ടു നിറുത്തിച്ച കവിതയാണ് 'ചൊറിയുന്നവന്റെ സംഗീതം.' ഞാൻ ഉറക്കമിളച്ചിരുന്നു ഈ കവിത എഴുതി, പിറ്റേ ദിവസം അത് എന്റെ കൂട്ടുകാരൻ വേണുവിനെ കാണിച്ചു. ഞാൻ ഒരു അത്യന്താധുനിക കവിത എഴുതിയിട്ടുണ്ട് എന്നു  ഗമയൊക്കെ പറഞ്ഞിട്ടാണ് മൂപ്പരെ സംഗതി കാണിക്കുന്നത്. കവിത വായിച്ചതും അവൻ ആർത്തട്ടഹസിച്ചു ചിരിച്ചു. കവിത തിരികെ തരാതെ ഉടൻ തന്നെ ചുരുട്ടി അവൻ പോക്കറ്റിലാക്കി. മറ്റുള്ള  കൂട്ടുകാരുടെ മുമ്പാകെ അതു വായിച്ചു കളിയാക്കി എന്നെ കൊന്നു കൊലവിളിച്ചു. കുറേനാൾ കൂട്ടുകാരുടെ മുമ്പിൽ അവൻ എന്നെ കാണുമ്പോൾ ചൊറിയുന്നവന്റെ സംഗീതത്തിലെ ചില വരികൾ ഉറക്കെ പാടും. കൂട്ടുകാരുടെ മുമ്പിൽ എനിക്കിട്ടു കിട്ടിയ കനത്ത പണിയായി മാറി ആ കവിത. ചുരുക്കത്തിൽ കൈവിട്ട കല്ലും എഴുതിയ കവിതയും തിരിച്ചെടുക്കുവാൻ സാധിക്കുകയില്ല എന്നു അന്ന് എനിക്കു മനസ്സിലായി. അടുത്തിടെ ആ കവിത വായിച്ചു ഞാനും കുറെ ചിരിച്ചു. ഓരോരോ കാലത്തേ പൊട്ടത്തരങ്ങളേ.....


എന്റെ കവിതാമോഹങ്ങളെ ആ കശ്മലൻ നിഷ്കരുണം വലിച്ചു കീറി മതിലിൻമേൽ ഒട്ടിച്ചു കളഞ്ഞു. അല്ലായിരുന്നെങ്കിൽ അത്യന്താധുനിക കവി പുനലൂരാൻ നിങ്ങളെയൊക്കെ കവിത എഴുതി ബോറടിപ്പിച്ചേനെ... ഏതായാലും എന്റെ കശ്മലസുഹൃത്തിനോട് മലയാളകവിത ഉള്ള കാലത്തോളം സാഹിത്യകുതുകികൾ കടപ്പെട്ടിരിക്കുന്നു.


ആയിടയ്ക്കാണ് എഴുത്തുകാരൻ പ്രഭാകരൻ പഴശ്ശി ഞങ്ങളുടെ കോളേജുമാഗസിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ചു കോളേജിൽ എത്തിയത്. അദ്ദേഹം എഴുതിയ ഏതോ ഒരു കഥ ആയിടെ കലാകൗമുദിയിൽ ഒക്കെ വലിയ ചർച്ചയായിരുന്നു. കേൾവിക്കാരെ രസിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു എനിക്കും ഒരു കഥാകൃത്ത്  ആകണം എന്ന മോഹം മൊട്ടിട്ടു. ഞാൻ കഥാരംഗത്തേക്ക് കൈകടത്തുവാൻ ശ്രമം തുടങ്ങി. അവിടെയും പ്രശ്നം പഴയതു തന്നെ. ആധുനികം, ഉത്തരാധുനികം  എന്നൊക്കെയുള്ള വേർതിരിവുകൾ കഥാരംഗത്തും ഉണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ ഗബ്രിയേൽ ഗാർഷേ മാർക്വിസ്, കാഫ്ക തുടങ്ങി മുട്ടത്തുവർക്കി,ജോസ്സി വാഗമറ്റം വരെയുള്ള സർവ്വമാനസാഹിത്യകാരന്മാരുടെയും കൃതികൾ വായിച്ചു മനഃപാഠമാക്കി തുടങ്ങി.


എന്നാലിനി ഒരു ആധുനികകഥ എഴുതിയിട്ടു തന്നെ കാര്യം. ആദ്യം കഥയ്ക്ക് ഒരു കിടിലൻ തലക്കെട്ട് വേണം. കോളേജ് ലൈബ്രറിയിൽ നിന്നു ശ്രീകണ്ടേശ്വരം ശബ്ദതാരാവലി തപ്പി ഞാൻ ഒരു തലക്കെട്ട് കണ്ടുപിടിച്ചു, 'ഗജിനിമീലനം'. ആഹാ.. തലക്കെട്ടുതന്നെ കിടിലൻ, കിടിലോൽകിടിലൻ. എന്താണ് ഗജിനിമീലനം എന്നാകും വായനക്കാരുടെ ചിന്ത. ആനയുടെ നോട്ടം പോലെ കണ്ടിട്ടും കാണാതെ ഇരിക്കുന്ന ഭാവം എന്നു അർത്ഥം. ഒരു വെള്ള പേപ്പർ  എടുത്തു ഞാൻ തലക്കെട്ട് എഴുതി 'ഗജിനിമീലനം'. അടിയിൽ ഒരു വരയും ഇട്ടു. ഇനി ആധുനികശൈലിയിൽ കഥ എഴുതണം. വായിക്കുന്നവർ കിടുങ്ങണം, കിടുങ്ങി പനി പിടിച്ചു പണ്ടാരമടങ്ങി കമ്പിളിപുതപ്പ്‌ തേടി ഓടണം എന്നാലല്ലേ ആധുനികകഥയാകുക. ഇരുന്നും കിടന്നും ഒത്തിരി ആലോചിച്ചു ആദ്യവാചകം എഴുതി.

'' തന്റെ പതിവുകാരെ സ്വീകരിക്കുവാൻ നഗരം നിയോൺ വിളക്കുകളാകുന്ന ആടകൾ ഇട്ടു ഒരു വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി  "

ആ വരികൾ എഴുതി ഒരു കുത്തും ഇട്ടു. ബാക്കി ഇനി നാളെ എഴുതാം എന്നു വിചാരിച്ചു പേപ്പർ മേശപ്പുറത്ത് വെച്ചു ഞാൻ കിടന്നുറങ്ങി. രാവിലെ ഉച്ചത്തിലുള്ള ശകാരവും ബഹളവും കേട്ടാണ് ഞാൻ ഉണരുന്നത്. ഉണർന്നപ്പോൾ അമ്മ കലിയും തുള്ളി നിൽക്കുന്നു.

'' എന്തോന്നാടാ ഇത്, എന്തെങ്കിലും ഒക്കെ എഴുതി കൂട്ടും കുടുംബത്തിന്റെ മാനം കളയാൻ ''

ആദ്യം ഒന്നും പിടികിട്ടിയില്ല, പെട്ടെന്ന്  ട്യൂബ് ലൈറ്റ് തലയിൽ മിന്നി. എന്റെ കഥയുടെ പേരും ആദ്യവാചകവും രാവിലെ മുറി തൂക്കാൻ വന്ന അമ്മ വായിച്ചിരിക്കുന്നു. പാവം അമ്മ ഞാൻ ഏതോ തെറിക്കഥ എഴുതുകയാണ് എന്നു വിചാരിച്ചാണ് ഈ പുകിൽ ഒക്കെ ഉണ്ടാക്കുന്നത്. അമ്മയുടെ ചീത്ത കേൾക്കുന്നതിലും ഭേദം വല്ല പാണ്ടിലോറിക്കും തല വെയ്ക്കുന്നതാണ് എന്നു അന്നു തോന്നിപ്പോയി. അതോടെ എന്നിലെ ആധുനിക കഥാകാരൻ സ്വാഹാ.. എന്റെ ആധുനിക കഥയുടെ മുകുളം അല്ലേ  അമ്മ മുളയിലേ നുള്ളികളഞ്ഞത്. അന്നു അടച്ചു     വെച്ചതാണ് എന്റെ പേന. പിന്നീട് ഒരു പത്തിരുപതിന്നാലുകൊല്ലം കഥ പോയിട്ട് ഒരു വരി പോലും ഞാൻ എഴുതിയിട്ടില്ല. അല്ലേലും കടിക്കുന്ന പട്ടിക്ക് എന്തിനാ തല ?  


ഈ വർഷം എനിക്കു ബ്ലോഗെഴുത്തിന്റെ ശീലക്കേട്‌ തുടങ്ങിയെന്ന് അമ്മയോട് ആരോ വിളിച്ചു പറഞ്ഞു പാര പണിതു. ഞാൻ വീട്ടിലേക്ക് ടെലിഫോൺ ചെയ്തപ്പോൾ അമ്മ ചോദിച്ചു,

'' നീ ഫേസ്ബുക്കിലോ ഇന്റെർനെറ്റിലോ മറ്റോ എന്തൊക്കെയോ എഴുതിക്കൂട്ടുന്നെന്നു കേട്ടല്ലോ. വെറുതെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് "

പാവം  അമ്മ,  അമ്മയുടെ മനസ്സിൽ  ഇപ്പോഴും  എന്റെ  പഴയ ആധുനിക കഥ ' ഗജിനിമീലനം'  കിടന്നു തികട്ടുകയാണ്. ഈയിടെ  നാട്ടിൽ  പോയപ്പോൾ  ഇന്റർനെറ്റിൽ  നിന്നും  എന്റെ  പൊതിച്ചോറിനെ കുറിച്ചുള്ള  ബ്ലോഗ്‌  പോസ്റ്റ്  ഒരു  പ്രിന്റ്  എടുത്തു  വായിച്ചു  കേൾപ്പിച്ചു. അതു  വായിച്ചുകേട്ടതോടെ  അമ്മയുടെ  ശ്വാസം  നേരെ  വീണു.

'' ഇതു  കൊള്ളാമെല്ലോ...  ഇതു  നീ  തന്നെ  എഴുതിയതാണോ  മോനെ... നീ  ഇതൊക്കെ  എവിടെ  നിന്നു  പഠിച്ചു...''   എന്നു അമ്മ.

കൂട്ടത്തിൽ  അമ്മയുടെ  പിറുപിറുക്കൽ  അല്പം  ഉച്ചത്തിലായി.
'' പിന്നെന്താ ലവൻ അങ്ങനെ പറഞ്ഞത് ''  എന്നായി  അമ്മ. ലെവൻ  ആരാണെന്നു  എത്ര  ചോദിച്ചിട്ടും  അമ്മ  പറഞ്ഞില്ല. ഒരു  കലഹം  ഉണ്ടാക്കേണ്ട  എന്നു  വിചാരിച്ചിട്ടാകും.  ലെവനെത്ര  പാര വെച്ചാലും  ഒരു  കവി(പി) ആകാനുള്ള  പുറപ്പാട്  ഞാൻ  ഉപേക്ഷിക്കും  എന്നു  കരുതേണ്ട . അല്ലെങ്കിലും  മുട്ടയ്ക്ക്  എന്തുപറ്റും  എന്നോർത്ത്  ഏതെങ്കിലും  കോഴി മുട്ടയിടാതിരിക്കുമോ?


വാൽകഷ്ണം :

മത്തായിച്ചൻ  അതിരാവിലെ  എഴുന്നേറ്റു  തെങ്ങിന്  തടം  എടുത്തു, വളം  ഇട്ടു, പച്ചിലകമ്പുകൾ  വെട്ടി പുതയും  ഇട്ടു. ഏറ്റവും  അവസാനം മോളിലേക്കു  നോക്കിയപ്പോൾ ആണ് മനസ്സിലായത് തെങ്ങിന് മണ്ടയില്ലെന്ന്..                            
ഗുണപാഠം: പുളവൻ  മൂത്താൽ നീർക്കോലി