Friday, 3 January 2025

ലോക ഫാർമസി ദിനം

 ലോക ഫാർമസി ദിനം 



ഇന്ന് സെപ്തംബർ 25 വേൾഡ് ഫാർമസിസ്റ്റ് ഡേ..








കുറെനാൾ മുമ്പ് ഒരു അമ്മയും മകളും എന്നെ കാണാൻ ഓഫീസിൽ വന്നിരുന്നു. എന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ആ അറബി സ്ത്രീയുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കുവാൻ കല്യാണക്കുറിയുമായി എത്തിയതായിരുന്നു അവർ. മുഖം മറയ്ക്കാത്ത ആ ചെറിയ പെൺകുട്ടി വിവാഹ ക്ഷണകത്ത് എന്റെ നേരെ നീട്ടി. നല്ല മുഖശ്രീയുള്ള ഒരു സുന്ദരി അറബ് പെൺകുട്ടി. കൂടെയുള്ള അമ്മ അവളെ എനിക്ക് പരിചയപ്പെടുത്തി ' നിനക്ക് ഓർമ്മ ഉണ്ടോ എന്റെ മകളെ ' അവരുടെ ചോദ്യത്തിന് മുമ്പിൽ ഞാൻ ഒന്ന് പതറി.. ഓർമ്മ കിട്ടുന്നില്ല. ഞാൻ അറിയില്ല എന്നമട്ടിൽ തല വെട്ടിച്ചു.
'ഇത് എന്റെ മകൾ മർവ.. നീ ഇവൾക്കാണ് ക്യാപ്റ്റോപ്രിൽ സിറപ്പ് ചെറുപ്പത്തിൽ ഉണ്ടാക്കി കൊടുത്തിരുന്നത് ' അവർ പറഞ്ഞു.
ക്ഷണനേരം കൊണ്ട് ഒരു ഫ്ലാഷ് ബാക്ക് പോലെ ഒരുപാട് ഓർമ്മകൾ എന്റെ മനസ്സിൽ വന്നു നിറഞ്ഞു. പത്തുപതിനെട്ടു കൊല്ലം മുമ്പത്തെ വിളറിയ മുഖമുള്ള ഒരു മൂന്നുവയസുകാരിയുടെ ഓർമ്മ എന്റെ മനസ്സിലേക്ക് കടന്നു വന്നു.. ഈ അമ്മ ആ പെൺകുട്ടിയുടെ കൈപിടിച്ചു എന്റെ ഫാർമസിയിൽ കടന്ന് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു. അവരുടെ മകൾക്ക് ആവശ്യമുള്ള ഒരു മരുന്നിന്റെ കാര്യം പറയാൻ ആണ് വന്നത്.. ആ പെൺകുട്ടിയുടെ ഹൃദയത്തിൽ ഒരു സുഷിരം ഉണ്ടത്രേ.. ദൂരെ അലൈയിൻ ഹോസ്പിറ്റലിൽ ആണ് മകളെ കാണിക്കുന്നത് അവിടെ നിന്നു കുട്ടിയ്ക്ക് ലഭിക്കുന്ന ക്യാപ്റ്റോപ്രിൽ സിറപ്പ് ഇവിടെ ഉണ്ടാക്കി കൊടുക്കാമോ എന്നാണ് അവരുടെ ചോദ്യം. ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയത്തിന്റെ തകരാറുകൾക്ക് ഉള്ള മരുന്നുകൾ പലതും സിറപ്പ് ഫോമിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ്. അതിന്റെ പ്രധാനകാരണം കുട്ടികളിൽ ഇത്തരം രോഗങ്ങൾ കുറവാണ് എന്നത് തന്നെ. ഞാൻ അല്പനേരം ആലോചിച്ചിരുന്നിട്ട് നോക്കാം എന്ന് തലയാട്ടി.
മെലിഞ്ഞുണങ്ങി ബംഗാളിയുടെ രൂപഭാവമുള്ള ചെറുപ്പക്കാരൻ ഹോസ്പിറ്റലിലെ ഫാർമസിയിൽ ചാർജ് ഏറ്റെടുക്കുമ്പോൾ ഹോസ്പിറ്റൽ ഡയറക്ടറുടെ മുഖത്ത് പരിഹാസം കലർന്ന പുച്ഛഭാവമായിരുന്നു. ഏകദേശം 25 കൊല്ലം മുമ്പ് ഗൾഫിലെ ഒരു ഉൾനാടൻ പ്രദേശത്തെ ഏക ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആയി ജോലിയ്ക്ക് ചേർന്നതായിരുന്നു ഞാൻ.. ആ ഹോസ്പിറ്റലിൽ എനിക്ക് മുമ്പ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നത് ഒരു സുഡാൻ നാട്ടുകാരൻ ആയിരുന്നു. ഹോസ്പിറ്റൽ ഡയറക്ടറുമായി ഉണ്ടായ എന്തോ അഭിപ്രായ വ്യത്യാസം കാരണം അയാളെ അവിടെ നിന്ന് ദൂരെ എവിടെയ്ക്കോ തെറിപ്പിച്ചു.. ആ വേക്കൻസിയിൽ കയറികൂടിയതായിരുന്നു ഞാൻ. അന്ന് കേവലം 26 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എനിക്ക് എടുക്കാൻ പറ്റാത്ത ഭാരം ആയിരുന്നു ആ ജോലി. പത്ത് അസിസ്റ്റന്റുകൾ ആയിരുന്നു എന്റെ കീഴിൽ പണി എടുത്തിരുന്നുത്.. മരുന്നുകളുടെ സംഭരണവും വിതരണവും അത്ര എളുപ്പമുള്ള പണി ആയിരുന്നില്ല..അതിന് ഇടയിൽ ആണ് ഇത്തരം ചില പണികൾ കൂടി തലയിൽ ഏറ്റുന്നത്.
ഈ പെൺകുട്ടിയ്ക്ക് സ്ഥിരമായി ക്യാപ്റ്റോപ്രിൽ സിറപ്പ് (ഹൃദയരോഗങ്ങൾക്ക് കഴിക്കുന്ന മരുന്ന്)വേണം.. ചെറിയ കുട്ടി ആയതിനാൽ 25 mg ടാബ്ലറ്റ് പറ്റുക ഇല്ല.. കുട്ടിയ്ക്ക് വേണ്ടത് 5 mg മാത്രം..മാർകറ്റിൽ കിട്ടാത്ത ഇത്തരം സിറപ്പുകൾ ഫാർമസിസ്റ്റുകൾ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഫാർമസിയുടെ അടിസ്ഥാന ശാസ്ത്രത്തിൽ നല്ല അവഗാഹവും കണക്ക് കൂട്ടാൻ ഉള്ള കഴിവും പ്രവർത്തിപരിചയവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം എക്സ്ടെംപറേനിയസ് മരുന്നുകൂട്ടുകൾ ഉണ്ടാക്കാൻ പറ്റുക ഉള്ളു.. ഞാൻ പഠിച്ച ഫാർമസി കോളേജിൽ ഇതിൽ നല്ല പരിശീലനം നൽകുന്നുണ്ട്. ഒരു നിയോഗംപോലെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു. ആ പെൺകുട്ടിയ്ക്ക് പിന്നീട് കുറേ കൊല്ലത്തോളം മാസത്തിൽ 2-3 ബോട്ടിൽ ക്യാപ്റ്റോപ്രിൽ സിറപ്പ് ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു.
ഇത്തരം സിറപ്പ് ഉണ്ടാക്കുന്ന പരിപാടി കാണാൻ നല്ല രസമാണ്. ടാബ്ലറ്റ് അതിന്റെ ആവശ്യമായ സ്ട്രങ്ങ്ത്ത് കണക്കുകൂട്ടി നമ്മുടെ ചെറിയ ഉരൽ പോലുള്ള ഒരു മോർട്ടാർ & പെസലിൽ ഇട്ട് നന്നായി പൊടിച്ചു ആവശ്യത്തിന് പഞ്ചസാര ലായനിയും ഫ്ലേവറും മറ്റു ഘടകങ്ങളും ചേർത്തു സിറപ്പ് ആക്കി മാറ്റണം.ചെറിയ പിഴവ് പറ്റിയാൽ ചില ദിവസങ്ങൾ കൊണ്ട് സിറപ്പിൽ പൂപ്പൽ പിടിക്കും. ഈശ്വരകാരുണ്യം കൊണ്ട് ഞാൻ പല രോഗികൾക്കായി ഉണ്ടാക്കി കൊടുത്തിട്ടുള്ള നൂറുകണക്കിന് ഇത്തരം സിറപ്പുകളിൽ ഒരിക്കൽ പോലും ഒരു പിഴവും സംഭവിച്ചിട്ടില്ല.
അങ്ങനെ ഇരിക്കെ ഞാൻ ഒരു തവണ നാട്ടിൽ പോയി.. നാട്ടിൽ എത്തിയതിന്റെ മൂന്നാമത്തെ ദിവസം ഗൾഫിലെ ഹോസ്പിറ്റലിൽ നിന്ന് നിറുത്താതെ ടെലിഫോൺ കോളുകൾ.. നാട്ടിൽ ആയതിനാൽ ഞാൻ മൊബൈൽ എടുക്കാൻ മടി കാണിച്ചു. കാരണം മൊബൈൽ എടുത്താൽ റോമിങ് ചാർജിൽ ഒരുപാട് പൈസ കട്ടാകും. പിന്നീട് എപ്പോഴോ ആണ് ഞാൻ അറിയുന്നത് എനിക്ക് പകരം ലീവ് വേക്കൻസിയിൽ വന്ന ഇറാക്കി ഫാർമസിസ്റ്റ്‌ ഉണ്ടാക്കി കൊടുത്ത സിറപ്പ് കുടിച്ച് ആ പെൺകുട്ടി മൂന്ന് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. മരുന്നിന്റെ സ്‌ട്രെങ്ങ്ത്ത് മാറിപ്പോയത്രേ !!
ഞാൻ തിരിച്ചു എത്തിയതിനു ശേഷവും കുറേനാൾ ആ പെൺകുട്ടിയ്ക്ക് സിറപ്പ് ഉണ്ടാക്കി കൊടുത്തിരുന്നു.. പിന്നീട് എപ്പോഴോ അത് നിലച്ചു.. ഒരിക്കൽ എവിടെ വെച്ചോ ആ അമ്മയെ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.. മകളുടെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു.. ഡോക്ടറുമാർ അതിന്റെ സുഷിരം അടച്ചു ഇപ്പോൾ പൂർണ സൗഖ്യം ഉണ്ട്.. മരുന്നുകൾ ഒന്നും ആവശ്യമില്ല.
ഇപ്പോഴിതാ ആ പെൺകുട്ടിയ്ക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു.. ദുബൈയിലെ ഏതോ ഗവണ്മെന്റ് ഓഫീസിൽ എഞ്ചിനീയർ ആണത്രേ അവൾ. ഞാൻ ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി..എന്റെ കണ്ണുകൾ അഭിമാനം കൊണ്ട് നിറഞ്ഞു..പഴയ വിളറി വെളുത്ത മുഖത്തിന് പകരം പൂർണചന്ദ്രിമയുടെ ശോഭയുള്ള ഓമനത്തം തുളുമ്പുന്ന മുഖം.. പ്രിയ മകളെ നിനക്ക് പടച്ചവൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.. എന്റെ എല്ലാം പ്രാർത്ഥനകളും!!!
ഫാർമസി കേവലം ഒരു തൊഴിൽ മാത്രം അല്ല.. മനുഷ്യരുടെ രോഗാവസ്ഥയിൽ അവർക്ക് ആശ്വാസം നൽകാൻ ഉതകുന്ന ഔഷധങ്ങളുടെ സങ്കീർണ്ണമായ ലോകമാണ്. ചെറിയ അശ്രദ്ധമതി ഒരു ജീവൻ അപകടത്തിലാക്കാൻ.. നിങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ മനുഷ്യനോടും ശ്രദ്ധയും സഹാനുഭൂതിയും ആർദ്രതയും കാണിക്കാൻ മടിക്കരുത്. ഏർപ്പെടുന്ന തൊഴിൽ അത് ഏതു തന്നെയായാലും അതിനോട് ആത്മാർത്ഥമായ അർപ്പണവും സ്നേഹവും ഉണ്ടാകണം. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഫാർമസി ദിനാശംസകൾ !!

ഓർമ്മച്ചിത്രങ്ങൾ

 ഓർമ്മച്ചിത്രങ്ങൾ







ഇടമൺ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ തിണ്ണയിൽ എത്തുന്നതിന് മിക്കപ്പോഴും കരിങ്കൽപ്പടികളിൽ ചിതറിക്കിടക്കുന്ന ഇലവ് മരത്തിന്റെ പൂക്കളിൽ ചവിട്ടണം. സീസൺ ആയാൽ മുറ്റം നിറയെ ചെമ്പട്ട് വിരിച്ചതുപോലെ ഇലവ് മരത്തിന്റെ പൂക്കൾ നിറയും. ഒറ്റമുറി കെട്ടിടത്തിന്റെ വരാന്തയിൽ കണ്ണടച്ച് വിശ്രമം കൊള്ളുന്ന പാണ്ടൻപട്ടി ഒന്ന് തലപ്പൊക്കി നോക്കും . അകത്ത് നടക്കുന്ന ചെസ്സ് കളിയുടെയും ക്യാരംസ് കളിയുടെയും ആരവങ്ങൾ താഴത്തെ റോഡിൽനിന്നേ കേൾക്കാം. അകത്ത് കളി മുറുകുമ്പോൾ ഉള്ള കയ്യടിയും ഒച്ചയും ഉച്ചസ്ഥായിൽ എത്തും. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ സായാഹ്നങ്ങളിൽ വീട്ടിൽ നിന്ന് പുറത്തു ചാടാനുള്ള ഒരു കുറുക്കുവഴി ആയിരുന്നു എന്റെ പബ്ലിക് ലൈബ്രറി യാത്രകൾ. വൈകുന്നേരം ചായകുടി കഴിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള തത്രപ്പാട് ആണ്.
'അമ്മേ മീൻ മേടിക്കണോ?
എന്ന ചോദ്യത്തിന് മിക്കപ്പോഴും ഉത്തരം കിട്ടുന്നതിന് മുമ്പുതന്നെ അടുക്കളയിലെ പാത്രഅലമാരിയിൽ നിന്ന് പത്തുരൂപയും ചൂണ്ടി വീട്ടിൽ വായിക്കുവാൻ കൊണ്ടുവന്ന ലൈബ്രറി ബുക്കും തപ്പിയെടുത്ത് ഞാൻ പുറത്തുചാടും. റോഡിൽ കടത്തിണ്ണയിൽ കൂടുകാരായ സുനീദും വെള്ളികണ്ണനും ഒക്കെ കാണും. അവരോടൊത്ത്
വായനശാലയിൽ എത്തുമ്പോൾ സ്ഥിരം കുറ്റികൾ ഒക്കെ എത്തിക്കാണും. എനിക്ക് ഇഷ്ടം ചെസ് കളിക്കാനാണ്. ചെറുപ്പത്തിൽ എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന ചെസ്സ് കളിക്കാരൻ ആയിരുന്നു ഞാൻ. ചെസ്സുകളി ഏറെ കുരുക്ക് ബുദ്ധി അവശ്യമുള്ള കളിയാണ്. ചെസ്സിലെ കരുക്കൾ നീക്കുന്നതിനോടൊപ്പം എതിരാളിയെ മാനസികമായി തളർത്തുകയും വേണം . അതിനാണ് കൂട്ടുകാർ ,അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാവുക. ഒന്നോ രണ്ടോ റൌണ്ട് കളി കഴിയുമ്പോഴേക്കും മിക്കവാറും അന്തരീക്ഷം ചൂടുപിടിക്കും . ഉന്തുംതള്ളും പോർവിളികളുമൊക്കെ ഒക്കെ സാധാരണം. അതിന് മുമ്പ് അവിടെ നിന്ന് മെല്ലെ ഒഴിവാകും .ഈർക്കിൽ തണ്ടുപോലെ മെലിഞ്ഞ എനിക്ക് തല്ല് താങ്ങാനുള്ള ശേഷിയില്ല.
പിന്നെ പുസ്തകങ്ങൾ അടുക്കിവെച്ച റാക്കിലേക്ക് നീങ്ങും. പഴകിയ പുസ്തകങ്ങളുടെ പൊടിപിടിച്ച മണം നിറഞ്ഞ റാക്കുകളിൽ ഞാൻ പരതും . മിക്ക പുസ്തകങ്ങളും വായിച്ചവ ആണ് തകഴിയും ഉറൂബും ബഷീറും പൊറ്റക്കാടും അന്നത്തെ പുതുതലമുറക്കാരായ സേതുവും എം .മുകുന്ദനുമൊക്കെ ഒന്നിച്ചു വിശ്രമിക്കുന്ന സ്ഥലം. മുന്നിലത്തെ ഗ്ലാസ്സ് ചില്ലിട്ട തടി അലമാരയിൽ ചരിച്ചു അടുക്കിയ പുസ്‌തകങ്ങളുടെ നിര. കാലപ്പഴക്കതിന്റെ ഗന്ധം പേറി ഇരട്ടവാലികൾ തിന്നു ശേഷിപ്പിച്ച നൂറുകണക്കിന് പുസ്തകങ്ങൾ. കോട്ടയം പുഷ്പനാഥിന്റെയും നീലകണ്ഠൻ പരമാരയുടെയും അപസർപ്പക നോവലുകൾ. ഡ്രാക്കുള കോട്ടയും ശവമഞ്ചവും ചുവന്ന മനുഷ്യനുമൊക്കെ എന്റെ എത്ര ഉറക്കം കളഞ്ഞിരിക്കുന്നു. മുട്ടത്തുവർക്കിയും പമ്മനുമൊക്കെ ആണ് ചൂടപ്പം പോലെ പൊയ്കൊണ്ടിരുന്നത് . പമ്മന്റെയും ഉണ്ണികൃഷ്ണൻ തിരുവാഴിയോടിന്റെയും പുസ്കകങ്ങളുടെ മിക്കപേജുകളും നഷ്ടപ്പെട്ടിരിക്കും . അന്നത്തെ യുവതലമുറയുടെ കാമനകൾക്ക് ചൂടും ചൂരുമൊക്കെ അവയായിരുന്നു.
എം .റ്റി വാസുദേവൻ നായരുടെ രണ്ടാമൂഴം പുതുതായി ലൈബ്രറിയിൽ എത്തിയപ്പോൾ നുറുക്കിട്ട് ആദ്യമായി വായിക്കാനുള്ള അവസരം ലഭിച്ചത് എനിക്കായിരുന്നു. അന്നത്തെ ലൈബ്രേറിയൻ ആയ രാമചന്ദ്രൻ മാഷ് അപ്പോൾ പെറ്റുവീണ പൈതലിനെ കൈമാറുന്നത് പോലെ പുസ്തകം എന്റെ കൈയ്യിൽ വച്ചു തന്നത് ഇപ്പോഴും ഓർമ്മ ഉണ്ട്. ഒരു ജന്മംമുഴുവന് രണ്ടാമൂഴത്തിന്റെ വേദന ഏറ്റുവാങ്ങിയ ഭീമസേനന്, പ്രണയത്തിന്റെ സൌഗന്ധികപ്പൂക്കള് കൈകളില് ചേര്ത്തുവച്ച് ദ്രൌപദി, ഭീമന്റെ പൗരുഷം കാട്ടുപൂക്കള്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന കന്മദഗന്ധമുള്ള ഹിഡുംബി. എന്തെല്ലാം കഥാപാത്രങ്ങൾ ആയിരുന്നു മുന്നിൽ അക്ഷരങ്ങളായി വന്നു തിറയഴിച്ചാടിയത്. പുസ്തകം എടുത്തു ലെഡ്ജറിൽ വരവുവെച്ച് കൂട്ടുകാരുമായി ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങും അപ്പോഴേയ്ക്കും ഇരുട്ടിനു കനംവെച്ച് കാണും. പോക്കറ്റിൽ ചില്ലറയുണ്ടെങ്കിൽ ഇബ്രായികുട്ടി കാക്കയുടെ കടയിൽ നിന്ന് ഒരു ആവി പറക്കുന്ന ചായയും ചൂട് പരിപ്പ് വടയും..എന്താ ടേസ്റ്റ്
പിന്നെ കനാൽ പാലവും കടന്നു റെയിൽവേ സ്‌റ്റേഷനിലേക്ക് വെച്ച് പിടിക്കും. വൈകുന്നേരത്തെ കൊല്ലം ചെങ്കോട്ട പാസഞ്ചർ ട്രെയിനിൽ മീൻ വിൽപ്പനക്കാരായ പെണ്ണുങ്ങൾ എത്തും .കൊല്ലത്ത് കൊഞ്ചുപൊളിയ്ക്കുന്ന കമ്പനിയിൽ ജോലി കഴിഞ്ഞു വരുമ്പോൾ അലൂമിനിയം കുട്ടനിറയെ മീൻ വാങ്ങികൊണ്ടാകും അവർ മടങ്ങുന്നത് . ചില ദിവസങ്ങളിൽ റെയിൽവേ പോലീസ് മീൻ പുറത്തു എടുത്തു കളയും.പലപ്പോഴും പാവങ്ങളായ അവരുടെ കണ്ണീർ വീണു നനഞ്ഞ ചരുവങ്ങൾ ആകും ബാക്കി. പൊടിമീനും കുറുച്ചിയും ചെങ്കലവയും ഒക്കെ ആകും മിക്കപ്പോഴും. നല്ല ഫ്രഷ് മീൻ ആയിരിക്കും എപ്പോഴും . അവിടെനിന്ന് അഞ്ചോപത്തോ രൂപയ്ക്കു മീനും വാങ്ങി വീട്ടിലേക്കു തിരക്കിട്ട് മടങ്ങും . ഞാൻ എത്തും മുമ്പ് തന്നെ അമ്മ കപ്പ വേവിച്ചു വെച്ചിട്ടുണ്ടാകും. കൊണ്ടുവന്ന മീൻ കഴുകിവൃത്തിയാക്കി കൊടമ്പുളിയിട്ട് കറിവെച്ചും പൊരിച്ചും കപ്പയോടുകൂടെ കഴിക്കുന്നതിന് എന്തായിരുന്നു രുചി. ഇപ്പോഴും ഓർക്കുമ്പോൾ നാവിലൂടെ വെള്ളമൂറുന്നു.
എന്ത് രസം ആയിരുന്നു എന്റെ ചെറുപ്പത്തിലേ ഗ്രാമക്കാഴ്ചകൾ.. ഇടമൺ പബ്ലിക് ലൈബ്രറി,ചെസ്സുകളി, സത്രമുക്ക്, കനാൽപ്പാലം , പൂവണ്ണുംമുക്ക് ,റെയിൽവേ സ്റ്റേഷൻ യാത്രകൾ കുടമ്പുളി ഇട്ട മീൻകറിയും കപ്പയും ഉറക്കമിളച്ചുള്ള പുസ്തകവായന..എല്ലാം ഓർമ്മിക്കുമ്പോൾ ഇന്നലെ കഴിഞ്ഞത് പോലെ.. എന്തായിരുന്നു ഹോ ആ നാളുകൾ..
ഏറെ നാളുകൾക്ക് ശേഷം ഇടമൺ പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കുക ആണ്..
ഓർമ്മകളിൽ ഒരുപാട് തിരയിളക്കങ്ങൾ...മൊബൈൽ ഫോണുകളുടെ വർണ്ണപ്പകിട്ടാർന്ന ദൃശ്യവിസ്മയങ്ങൾക്കിടയിൽ പുസ്തകങ്ങൾ ഒക്കെ വായിക്കാൻ ആർക്കാണ് സമയം? എന്നാൽ ഡിജിറ്റൽ സൗഹൃദങ്ങളുടെ, ദൃശ്യവിസ്മയങ്ങളുടെ നിരർത്ഥക തിരിച്ചറിയുമ്പോൾ കൂട്ടായി പുസ്തകങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.. അക്ഷരം മരിക്കുന്നില്ല... അവ പുസ്തകങ്ങൾ ആയി ചില്ലലമാരികളിൽ ഇരുന്ന് വെളിച്ചത്തിന്റെ വഴികാട്ടാൻ നമ്മെ വിളിക്കുന്നുണ്ടാകും.അവയെ നമ്മൾ കാണാതെ പോകരുത്.പുതിയ തലമുറയുടെ വരവും പ്രതീക്ഷിച്ചു അവ ശാപമോക്ഷം തേടി തപസ്സുചെയ്യുന്നുണ്ടാകും,, തീർച്ച... എല്ലാ ആശംസകളും...




മലയാളി ഡാ..

മലയാളി ഡാ..




ഇത്തവണ വെക്കേഷന് നാട്ടിൽ പോയിട്ട് തിരിച്ചു വരാനുള്ള പ്ലെയിൻ ടിക്കറ്റ് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി. ഓണത്തിന്റെ തലേന്ന് ആയിട്ടും ടിക്കറ്റ് ചാർജ്ജ് അമ്പതിനായിരത്തിൽ താഴെ എത്തുന്നില്ല. പ്രവാസികളുടെ ഈ ദുരിതം എന്ന് തീരുമാവോ? കേരളാ എയർ ഒക്കെ ജലരേഖയായി സർക്കാർ ഫയലിൽ ഉറങ്ങാൻ തുടങ്ങിട്ട് എത്രയോ നാളുകൾ ആയി. അങ്ങനെ തപ്പി വന്നപ്പോഴാണ് തിരുവനന്തപുരത്തുനിന്ന് ഫുജൈറയ്ക്ക് പുതുതായി തുടങ്ങിയ സലാം എയറിൽ ഒരു ടിക്കറ്റ് ഒത്തുകിട്ടിയത്. ഇരുപത്തിഅയ്യായിരത്തിനു ടിക്കറ്റ് റെഡി.ആകെയുള്ള കുഴപ്പം രാത്രി ഉറക്കം നഷ്ടപ്പെടും .വെളുപ്പിന് 4.45 ന് ആണ് ഫ്ലൈറ്റ് കൂടാതെ മസ്‌കറ്റിൽ പ്ലെയിൻ മാറി കയറണം. എന്തെകിലും ആകട്ടെ പോക്കറ്റിൽ ഇരുപത്തിഅയ്യായിരം ലാഭം. ഇരുപത്തിഎട്ട് കൊല്ലത്തെ പ്രവാസി ജീവതത്തിനിടയിൽ ആദ്യമായിട്ടാണ് സ്വന്തം തട്ടകമായ ഫുജറയിൽ നേരിട്ട് പ്ലൈയിനിൽ ഇറങ്ങുന്നത്. ആഹാ അടിപൊളി അതിന്റെ ത്രില്ല് ഒന്നുവേറെ തന്നെ.


തിരുവനന്തപുരത്ത് രാത്രി 12 മണിയോടെ എത്തിയപ്പോൾ എയർപോർട്ടിൽ ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട്. ഓണത്തിന്റെ തലേന്നും ഇത്രത്തോളം ജനക്കൂട്ടം ഉണ്ടെങ്കിൽ ഓണം കഴിഞ്ഞിട്ട് എന്താകും തിരക്ക്? എൻട്രി ഗേറ്റിൽ ടിക്കറ്റും പാസ്‌പോർട്ടും കാണിച്ചും ഉള്ളിൽ കയറിയപ്പോൾ നീണ്ട ക്യൂ. ഒത്തിരി നേരം കാത്തുനിന്ന് കൗണ്ടറിൽ എത്തിയപ്പോൾ മംഗ്ലീഷ് മങ്ക ഗുഡ് മോർണിംഗ് പറഞ്ഞു സ്വീകരിച്ചു. പിന്നെ മംഗ്ലീഷിൽ ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ..സർ ഹാൻഡ് ലഗേജിൽ തീപ്പെട്ടി കൊള്ളി മൊബൈൽ ചാർജ്ജർ അരിയുണ്ട തുടങ്ങി 56 കൂട്ടം സാധനങ്ങൾ ഉണ്ടോ, ഒന്നും ഇല്ലെന്നും പത്തിരുപത് കൊല്ലമായി ഗൾഫിൽ ആണെന്നും ഈ കാര്യങ്ങൾ ഒക്കെ അറിയാമെന്നും പറഞ്ഞപ്പോൾ ആയമ്മയുടെ മുഖത്തു പുഞ്ജം. അരിയുണ്ടയുടെ കാര്യം ചോദിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല ഒരുപക്ഷേ പൈലറ്റിനു ഇട്ടു എറിയും എന്ന് പേടിച്ചിട്ടാകും.ലെഗേജിന്റെ വെയിറ്റ് കറക്റ്റ് ആയതിനാൽ ആയമ്മ കൂടുതൽ വാക്ക്പോരിന് നിന്നില്ല.


ഇമിഗ്രേഷൻ കൗണ്ടർ പൂർത്തിയാക്കി ഹാൻഡ് ലഗേജുമായി ബോഡി ചെക്കിങ്ങ് സെക്ഷനിൽ എത്തിയപ്പോൾ അടുത്ത കടമ്പ. മലയാളവും ഇംഗ്ലീഷും അറിയാത്ത കുറെ നോർത്ത് ഇന്ത്യൻ ഗോസായിമാരും തമിഴ് പുലി പോലത്തെ പെണ്ണുങ്ങളും ആണ് ആ സെക്ഷനിൽ. മലയാളികളെ ഹിന്ദിയിൽ തെറി വിളിയ്ക്കുവാൻപ്രത്യേക പരിശീലനം ലഭിച്ചവരാണ് അവർ എന്ന് തോന്നിപ്പോകും. ഒട്ടും മയമില്ലാത്ത പെരുമാറ്റം. ഹാൻഡ് ലെഗേജ്ജും വാച്ചും പേഴ്സും ബെൽറ്റും പോക്കറ്റിൽ കിടന്ന മാസ്കും വരെ പ്ലാസ്റ്റിക് ട്രേയിൽ വെയ്ക്കാൻ ആണ് ഒരു ഗോസായിയുടെ കല്പന. അതും ഹാൻഡ് ലെഗ്ഗേജ് ഒരു ട്രേയിലും മറ്റു സാധനങ്ങൾ വേറെ ട്രേയിലും വേണം.അല്ലെങ്കിൽ വെടിവെച്ചു കൊല്ലാനാണ് അദാനിയുടെ ഉത്തരവ്. മലയാളിയോടുള്ള വിരോധം അങ്ങേർ നന്നായി എയർപോർട്ടിൽ തീർക്കുന്നുണ്ട്. ഹാൻഡ് ലെഗേജ് എക്‌സ്‌ റേ മിഷൻ കടന്നു അപ്പുറത്തു വന്നാൽ തുറപ്പിക്കാതെ അവന്മാർ വിടില്ല . നൂറിൽ ഒന്നോരണ്ടോ പേരെ വെറുതെ വിട്ടാൽ ഭാഗ്യം. എന്റെ പെട്ടിയും അവർ വെറുതെ വിട്ടില്ല. സൈഡ് അറയിൽ കിടക്കുന്ന എന്തോ ഐറ്റം ആണ് പ്രശ്നം. പെട്ടി തുറന്നു ഒരുത്തൻ അതിൽ കൈയിട്ടു. ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന ഇൻഹേലർ ആണ് കുഴപ്പക്കാരൻ. ഗൾഫിൽ മാത്രം കിട്ടുന്ന പുതിയ ഇനം.അത് വലിച്ചെടുത്തപ്പോൾ അതോടൊപ്പം എന്റെ പഴയ ഓട്ട വീണ ജോക്കി അണ്ടർവെയർ കൂടി പുറത്ത് വന്നപ്പോൾ ഗോസായിയ്ക്ക് തൃപ്തിയായി. വേഗം പെട്ടി അടച്ചു തിരിച്ചുതന്നു. എല്ലാ പ്രവാസി മലയാളികൾക്കും ഈ ട്രിക്ക് പരീക്ഷിക്കാവുന്നതാണ് എന്നുതോന്നുന്നു.


ബോർഡിങ് ഗേറ്റിന്റെ അടുത്ത് ഒറ്റ സീറ്റും ഒഴിവില്ല. എതിർഭാഗത്ത് വിശാലമായ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്,അവിടെപ്പോയി സ്ഥാനം പിടിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് തൊട്ടെതിരെ സീറ്റിൽ ഒരു പഴയ ചെങ്ങാതിയെ കണ്ടത്..അയാൾ ഇങ്ങോട്ട് ഓടി വന്നു പരിചയം പുതുക്കി. നാട്ടിലെ വർത്തമാനങ്ങളും സ്വന്തം വിശേഷങ്ങളും പറഞ്ഞു സ്നേഹബന്ധം പുതുക്കി . ഒത്തിരി കൊല്ലങ്ങൾക്ക് മുമ്പ് ദിബ്ബയിൽ ഉണ്ടായിരുന്ന ആൾ. ഒരു കമ്പനിയിൽ ഇലെട്രീഷൻ ആയിരുന്നു. അന്ന് പലപ്പോഴും ജോലി ഇല്ലാതെ ഇരിക്കുമ്പോൾ ഇരുന്നുറും അഞ്ഞൂറും ഒക്കെ കടം വാങ്ങിയിട്ടുണ്ട്. ദോഷം പറയരുത് എല്ലാം തിരിച്ചു തന്നിട്ടുണ്ട് സത്യം.ഇപ്പോൾ നല്ല ജോലി ഒക്കെ ആയി ദുബൈയിൽ നല്ല സെറ്റപ്പിൽ ആണ്. കൂടെ യാത്രയ്ക്ക് കുഞ്ഞുകുട്ടി പരാധീനങ്ങളും ഉണ്ട്. ഈ ഫ്‌ളൈറ്റിൽ ഫുജൈറയിൽ ഇറങ്ങി ദുബൈയ്ക്ക് പോകാൻ ആണ് പ്ലാൻ. സംഗതി എനിക്കും സന്തോഷം ആയി ഫ്ലൈറ്റ് യാത്രയ്ക്ക് ഒരു കൂട്ട് കിട്ടിയല്ലോ. അയാൾ സ്വന്തം സീറ്റിൽ തിരിച്ചുപോയി.ഞാൻ സമയം നോക്കി മൂന്ന് മണി കഴിഞ്ഞതേ ഉള്ളു.. കണ്ണിൽ മയക്കം വരുന്നു.. ഒരുമണിക്കൂർ കൂടി ഉണ്ട് ബോർഡിങ്ങിന് ഒന്ന് മയങ്ങിയാലോ ഞാൻ മനസ്സിൽ ചിന്തിച്ചു.


ഞാൻ എതിരേ ഇരുന്ന ചെങ്ങാതിയെ ഒന്ന് നോക്കി കക്ഷി പിള്ളേരും ഭാര്യയും ഒക്കെ ആയിട്ട് നല്ല ബിസി. എന്തായാലും പുള്ളി ഉണ്ടല്ലോ ബോർഡിങ് ആകുമ്പോൾ എന്നെ വിളിക്കും എന്ന് വിചാരിച്ചു കണ്ണുകൾ അടച്ചു. എന്റെ പേര് മൈക്കിൽ വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്.. ഉറക്കത്തിന് ഇടയിൽ പ്ലെയിൻ ബോർഡിങ്‌ ആയി.ഞാൻ ഇതൊന്നും അറിഞ്ഞതേ ഇല്ല പരിചയക്കാരൻ ചെങ്ങായി ആകട്ടെ അനൗൺസ്മെൻറ്റ് കേട്ട ഉടനെ പൊടിയും തട്ടി എന്നെ വിളിക്കാതെ കുടുംബം ആയി സ്ഥലം കാലി ആക്കി.

ഞാൻ ഓടി ബോര്ഡിങ് കൌണ്ടറിൽ എത്തിയപ്പോഴേക്കും അവിടെ നിന്ന സലാം എയർ സ്റ്റാഫ് കുറെ വഴക്ക് പറഞ്ഞു.. മൂന്നാല് തവണ ആയി എന്റെ പേര് വിളിക്കുന്നു ആളെ കിട്ടാഞ്ഞതിനാൽ അവർ പുറപ്പെടാൻ ഉള്ള പ്ലാനിൽ ആയിരുന്നു. ഇപ്പോഴത്തെ റൂൾ പ്രകാരം ബോർഡിങ്‌ പാസ്സ് കിട്ടിയാലും സമയത്ത് ഗേറ്റിൽ എത്തിയില്ല എങ്കിൽ പ്ലെയിൻ പുറപ്പെടും.
അവർ എന്നെ തൂക്കി എടുത്തു പ്ലെയിനിൽ കയറ്റി.. ഹാൻഡ് ബാഗ് ഏതോ ഒരു ലെഗേജ്ജ് കാബിനിൽ ഞാനും എയർഹോസ്റ്റസും ചേർന്ന് കുത്തി കയറ്റി.. പൂർണ്ണ ഗർഭിണിയുടെ വയറുപോലെ ഉണ്ട് ഓരോ ലഗേജ് ക്യാബിനുകളും. എല്ലാം ഫുൾ.


അതുകഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ നക്ഷത്രം പോലെ പിറകിലെ സീറ്റിൽ പഴയ ചെങ്ങായിയുടെ മുഖം. അവന്റെ മുഖത്തെ പറ്റിച്ചേ എന്ന ഭാവത്തിലുള്ള ചിരി ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല.. ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് മോനെ.
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook

ഈ ഓൺലൈൻ പഠനകാലത്തു ഒരു പഴഞ്ചൻ അധ്യാപകദിന ഓർമ്മകൾ

 


ഒന്നാംക്ലാസ്സിലെ ഒന്നാംദിനം ക്ലാസ്സിന്റെ വരാന്തയിൽ വായിനോക്കി നിന്നാണ് ഞാൻ ചിലവഴിച്ചത്. സ്കൂൾ തുറന്ന ദിവസം അധ്യാപകരായ അപ്പനും അമ്മയും അവർ പഠിപ്പിക്കുന്ന സ്കൂളിൽ നേരത്തെ എത്തേണ്ടതു കൊണ്ട് അയൽവാസിയും മൂന്നാംക്ലാസ്സിൽ രണ്ടുവട്ടം തോറ്റുപഠിക്കുന്ന സത്യനെ കൂട്ടിയാണ് എന്നെ സ്കൂളിൽ വിട്ടത്. അവൻ സ്കൂൾപടി കയറിയതിന് മുമ്പേ എങ്ങോട്ടോ മുങ്ങി. സ്കൂൾ തുറന്ന ദിവസം തന്നെ പുട്ടുപുരയിലെ ചെല്ലപ്പൻ ചേട്ടന്റെ കൈക്കാരൻപണി ഉറപ്പിക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ. അവിടെ സഹായിപ്പണി ചെയ്താൽ മഞ്ഞപ്പുട്ട് ഒരു വട്ടയിലപ്പൊതി വീട്ടിൽ കൊണ്ടുപോകാം. അന്നൊക്കെ സ്കൂളിൽ മഞ്ഞപ്പുട്ട് ആണ് ഉച്ചഭക്ഷണം ആയി നൽകുന്നത്. അതൊക്കെ ഞാൻ പിന്നീട് എപ്പഴോ അവൻ പറഞ്ഞിട്ടാണ് അറിയുന്നത്. വരാന്തയിൽ ആരും വിളിച്ചു കൊണ്ട് ക്ലാസ്സിൽ കൊണ്ടിരുത്താനില്ലാതെ ഞാൻ ഉച്ചവരെ നിന്നു. പുറത്തങ്ങനെ ആരും പരിഗണിക്കാതെ നിന്നപ്പോൾ ആദ്യം കുറച്ചുനേരം അമ്പരപ്പും പേടിയും ഒക്കെ ഉണ്ടായിരുന്നു,എന്നാൽ പതിയെ പുറംലോകത്തിലെ കാഴ്ചകളിലേക്കായി എന്റെ ശ്രദ്ധ. സ്ക്കൂൾ മുറ്റത്തു ഒരു വയസ്സൻ നെല്ലിമരവും നിറയെ പൂപിടിക്കുന്ന ചെമ്പകമരവുമുണ്ട്. മുന്നിൽ കൊല്ലം ചെങ്കോട്ട റോഡാണ്. റോഡിനപ്പുറം പത്മം രാജുമേശിരിയുടെ സൈക്കിൾ റിപ്പയറിങ് കടയും വെയിറ്റിങ് ഷെഡും. ചീറിപ്പായുന്ന പാണ്ടിലോറികളുടെയും റോഡിലൂടെ വല്ലപ്പോഴും പോകുന്ന ട്രാൻസ്‌പോർട്ട് ബസ്സിന്റെയെല്ലാം കണക്കെടുപ്പ് നടത്തി പ്രഥമസ്കൂൾ ദിനം അങ്ങനെ കടന്നുപോയി. അതിനിടെ വടി ചുഴറ്റിക്കൊണ്ട് അധ്യാപകർ പലരും അതുവഴി കടന്നുപോയെങ്കിലും എന്നെ ആരും ശ്രദ്ധിച്ചതേയില്ല .ആദ്യദിനം ആയതിനാൽ ഉച്ചക്ക് സ്കൂൾ വിട്ടു. എവിടെ നിന്നോ സത്യൻ എന്നെ കൂട്ടിക്കൊണ്ട് പോകാൻ പ്രത്യക്ഷനായി. ഇതാണ് എന്റെ ആദ്യ സ്കൂൾദിന ഓർമ്മ.
വീട്ടിൽ അപ്പനോടും അമ്മയോടും ഇനി ഞാൻ സ്കൂളിൽ പോകുന്നില്ലയെന്നും ആരും എന്നെ ക്ലാസ്സിൽ കയറ്റിയില്ല എന്നും പരിഭവം പറഞ്ഞു ഞാൻ കരഞ്ഞു. ഒടുവിൽ അപ്പൻ പിറ്റേദിവസം ലീവ് എടുത്തു എന്നെ സ്കൂളിൽ കൊണ്ടുപോയി ആക്കി ക്ലാസ് ടീച്ചറെ പരിചയപ്പെടുത്തിതരാം എന്നുപറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. രണ്ടാംദിവസം അപ്പനോടൊപ്പം സ്ലേറ്റും ഒന്നാംപാഠവും ഒക്കെയായി ചെറുപുള്ളികുട ചൂടി സ്കൂളിൽ പോയ എനിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എല്ലാം അപ്പന്റെ പരിചയക്കാരായ അധ്യാപകർ. അധ്യാപകനായ എന്റെ അപ്പന്റെ കൂട്ടുകാരനാണ് മിക്കവരും. വഹാബ് സാറും ഷംസുദീൻ സാറും ത്യാഗരാജൻ സാറുമൊക്കെ എന്നെ നോട്ടമിട്ടു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. അറിയുന്ന പിള്ളയ്ക്ക് അടിയൊന്ന് കൂടുതൽ എന്നല്ലേ പഴമൊഴി. കുരുത്തക്കേടിനു കൈയ്യും കാലും വെച്ച എനിക്ക് ചൂരൽ കഷായങ്ങൾ കൈയ്യിലും തുടയിലും കിട്ടിത്തുടങ്ങി. പിന്നീടങ്ങോട്ട് സ്കൂൾ ജീവതത്തിൽ കിട്ടിയ അടികൾക്ക് കണക്കില്ല .അതിനു ഒരു പ്രധാനകാരണം രണ്ടധ്യാപകരുടെ മകനായി ജനിച്ചു എന്നത് തന്നെ.
അമ്മ പഠിപ്പിക്കുന്ന യു .പി സ്കൂളിൽ എത്തിയപ്പോൾ എങ്കിലും അടി കുറച്ചുകിട്ടും എന്നാണ് ഞാൻ കരുതിയത് , എന്നാൽ കിട്ടുന്ന അടികളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞില്ല. അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ ഹിന്ദി ആയിരുന്നു കീറാമുട്ടി. രാഷ്ട്രഭാഷ എനിക്ക് ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല. 'തൂ 'എന്ന് പറയുമ്പോൾ 'ഹും' എന്നും 'തും' എന്നാവുമ്പോൾ 'ഹോ' എന്നും അതോ മറിച്ചോ??എന്തൊക്കെ ഗുലുമാൽ.. എല്ലാദിവസവും ഹിന്ദി ക്ലാസ്സിൽ ആദ്യം പകർത്തുബുക്കിൽ രണ്ടുപേജ് ഹിന്ദി പകർത്ത് എഴുതിയത് മാഷിന്റെ ടേബിളിൽ വെയ്ക്കണം. വീട്ടിൽ ഇരുന്നു അതൊക്കെ എഴുതാൻ ആർക്കാണ് നേരം..രമേശൻ സാർ ആണ് ഹിന്ദിമാഷ് . ഹിന്ദി പകർത്തെഴുത്തുപോലെ ബോറിങ് പണി വേറെ ഇല്ല ,ഒരു ദിവസം ഞാൻ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുസൂത്രപ്പണി ഒപ്പിച്ചു . തലേന്നത്തെ പകർത്ത് സാർ സൈൻ ചെയ്തത് സുന്ദരമായി മായിച്ചു അത് പുതിയ പകർത്തെഴുത്ത് പോലെ ആക്കി മേശപ്പുറത്തു വെച്ചു. എന്തായാലും സാർ അത് കൈയ്യോടെ പിടികൂടി. വേറെ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ട് നിന്ന അമ്മയെ പിള്ളേരെ വിട്ടു വിളിച്ചു വരുത്തി മകന്റെ കരവിരുത് ബോധ്യപ്പെടുത്തി വരവ് വെച്ചു. പിന്നെ അമ്മ പോയപ്പോൾ എന്റെ ചന്തിക്ക് നല്ല കാപ്പിവടി കൊണ്ട് രണ്ടുമൂന്നു പെടയും തന്നു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഉള്ള പുകിൽ പറയുകയേ വേണ്ട..
ആറാംക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് എന്റെ അമ്മയാണ്. ക്ലാസ്സിൽ അമ്മയെന്ന് വിളിക്കണമോ അതോ ടീച്ചർ എന്നുവിളിക്കണമോ എന്നതായിരുന്നു എന്റെ ആദ്യത്തെ കൺഫ്യൂഷൻ . അമ്മയെന്ന് വിളിച്ചാൽ കൂട്ടത്തിൽ ഉള്ള കുട്ടികൾ കളിയാക്കും. ഒടുവിൽ ഒന്നും വിളിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഇംഗ്ലീഷ് ടീച്ചർ ആയ അമ്മ കുട്ടികളെ നന്നായി തല്ലുന്ന കൂട്ടത്തിൽ ആണ്. ഒരു ദിവസം തലേന്ന് പഠിപ്പിച്ച ഇംഗ്ലീഷ് പാഠത്തിലെ ഏതോ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് എന്നോട് ചോദിച്ചു. ഞാൻ മനസ്സില്ലാ മനസോടെ എഴുന്നേറ്റു നിന്നു,എന്തോ പൊട്ടത്തരസ്പെല്ലിങ്ങ് വെച്ചുകാച്ചി. അമ്മയുടെ മുഖം ചുവന്നു എന്നെ ക്ലാസ്സിന്റെ മുമ്പിലേക്ക് വിളിച്ചു അടിക്കാനായി തിരിഞ്ഞു നില്ക്കാൻ പറഞ്ഞു,എന്നിട്ട് ചൂരൽ വടികൊണ്ട് ഒന്നാംതരം ഒരു കീറ്കീറി . വേദനകൊണ്ട് ഞാൻ അറിയാതെ ഉച്ചത്തിൽ നിലവിളിച്ചുപോയി ''അയ്യോ അമ്മേ !!! "
ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് എനിക്ക് അന്നും ഇന്നും വഴങ്ങുക ഇല്ല. ഇപ്പോഴും എന്റെ മക്കൾക്ക് സ്കൂളിലേക്കോ മറ്റോ ലെറ്റർ എഴുതികൊടുക്കുമ്പോൾ അവരോട് ചോദിച്ചാണ് പലവാക്കുകളുടെയും സ്പെല്ലിങ് ശരിയായി എഴുതാറ്. അപ്ലിക്കേഷൻ എന്നതിന് ഒരു 'പി 'ആണോ രണ്ടു 'പി' ആണോ എന്ന് ചോദിക്കുമ്പോഴേക്കും അവർ ചിരി തുടങ്ങും. ചൊട്ടയിലെ ശീലം..
ഹൈസ്കൂളിൽ എത്തിയിയിട്ടും അധ്യാപകരുടെ കൈയ്യിൽ നിന്ന് കിട്ടുന്ന അടികൾക്ക് ഒന്നും ഒരു കുറവും വന്നില്ല. ഒരുവിധം നന്നായി പഠിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും അടികൾ കിട്ടിയിട്ടുള്ളത് എന്നതിന് കാരണം ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഒരു പക്ഷെ അധ്യാപകരുടെ സന്തതി ആയതു കൊണ്ടാവും, സ്കൂളിൽ നിന്ന് തല്ല് കിട്ടുന്ന മറ്റു കുട്ടികൾ അധ്യാപകരുടെ മക്കളെ ശപിക്കുന്നുണ്ടാകും. ഞാൻ പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ഹിന്ദിക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയാണ്‌. നോട്ട് ബുക്കിൽ എന്തോ ഹിന്ദി ഉത്തരം എഴുതാൻ ഏല്പിച്ചിട്ട് ടീച്ചർ ഓഫീസിലേക്കോ മറ്റോ പോയി. ഞാൻഹിന്ദിബുക്ക് കൊണ്ടുവരാത്തതിനാൽ തൊട്ടടുത്ത ദിവസം ഉത്തരം എഴുതികൊണ്ടു വരാം എന്ന് ടീച്ചറോട് പെർമിഷൻ വാങ്ങി ഡെസ്കിൽ തലചായിച്ചു കണ്ണടച്ചു മയങ്ങി. അപ്പോഴാണ് ഹെഡ്മാസ്റ്റർ മാത്യു സാർ അതുവഴി കടന്നുപോയത് . സാർ ദൂരെനിന്നു വരുന്നത് കണ്ടപ്പോൾ തന്നെ ക്ലാസ് നിശബ്ദമായി . ഞാൻ ആകട്ടെ സാർ വരാന്തയിൽ കൂടി പോയത് അറിഞ്ഞതും ഇല്ല . മറ്റുകുട്ടികൾ കാര്യമായി ഇരുന്ന് എഴുതുമ്പോൾ ഞാൻ ഡെസ്കിൽ തലചായിച്ചു കിടന്ന് ഉറങ്ങുന്നു. സാർ ഒന്നും മിണ്ടാതെ അവിടെനിന്ന് പോയി . ഓഫീസ് റൂമിൽ ചെന്നിട്ടു പ്യൂണിനെ വിട്ടു എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയപ്പോൾ എന്നോട് ഓഫീസ്‌ റൂമിന്റെ മൂലയിലേക്ക് മാറിനിൽക്കാൻ സാർ പറഞ്ഞു. ഓഫീസ് നിറയെ വിവിധ ആവശ്യങ്ങൾക്ക് വന്നിട്ടുള്ള പേരന്റസും മറ്റധ്യാപകരുമൊക്കെയുണ്ട് . കുറച്ചു നേരം കഴിഞ്ഞു ഇംഗ്ലീഷ് അധ്യാപകൻ ആയ ഹെഡ്മാസ്റ്റർ എന്റെ അടുക്കലേക്ക് വന്നിട്ട് പത്താംക്ലാസ്സിലെ ഹിന്ദിപുസ്തകത്തിലെ ഒരു ചോദ്യം ചോദിച്ചു. എനിക്കുണ്ടോ വല്ല വിവരവും??. ദേഷ്യം മൂത്ത സാർ കയ്യിലിരുന്ന ചൂരൽ വടികൊണ്ട് എന്നെ കയ്യിലും കാലിലുമൊക്കെ ഒരുപാട് തല്ലി. ഞാൻ വേദന സഹിക്കവയ്യാതെ നീറു കടിച്ച കുരങ്ങനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു. അത് കണ്ടു നിന്ന പേരെന്റിൽ ചിലർക്ക് ചിരി അടക്കാൻ വയ്യ..എലിയ്ക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണ വായന.. എന്തായാലും അവിടെ അത് കണ്ടുനിന്ന ഏതോ ഒരു അയൽവാസി ദരിദ്രവാസി വൈകുന്നേരത്തിന് മുമ്പ് വിവരം വീട്ടിലെത്തിച്ചു.അവിടെ നിന്നും കണക്കിന് വഴക്ക് കിട്ടി. ഇതൊക്കെ ആയാലും ഇപ്പോഴും എന്റെ സംശയം ഇംഗ്ലീഷ് അധ്യാപകൻ ആയ സാറിന് ഇത്ര കൃത്യമായി ഹിന്ദി പാഠത്തിലെ ചോദ്യങ്ങൾ എങ്ങനെ അറിയാം?
ഇപ്പോഴത്തെ കുട്ടികളോട് ഈ കഥയൊക്കെ പറഞ്ഞാൽ അവർ ചിരിക്കും . ഇതൊക്കെ ഏതോ ശിലായുഗത്തിൽ നടന്ന സംഭവങ്ങൾ എന്നുപറഞ്ഞു പുശ്ചിച്ചു തള്ളും. അധ്യാപകർ അവർക്ക് ദൂരെ ഏതോ മുറികളിൽ കംപ്യൂട്ടറുകളുടെ മുമ്പിൽ ഇരിക്കുന്ന ശാന്തജീവികൾ ആണ്. രാവിലെ കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് അടിയിൽ ബർമുഡയും മുകളിൽ സ്‌കൂൾ യൂണിഫോമുമിട്ട്‌ ഹോർലിക്സുമായി ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുന്ന അവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാൻ ?
അന്നത്തെയും ഇന്നത്തെയും എന്നത്തെയും എല്ലാ ഗുരുനാഥർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു!!! അധ്യാപക ദിനാശംസകൾ !!!








Friday, 13 November 2020

മയിലെണ്ണയും കരിങ്കുരങ്ങ് രസായനവും പിന്നെ എന്റെ ആദ്യത്തെ പരസ്യമോഡലിങ്ങും

 

മയിലെണ്ണയും കരിങ്കുരങ്ങ് രസായനവും പിന്നെ എന്റെ ആദ്യത്തെ പരസ്യമോഡലിങ്ങും 




അമ്മവീട്ടിൽ നിന്ന് തിരിച്ചു വരുന്ന വഴി ചന്ദ്രികാബസ്സിലിരിക്കുമ്പോളാണ് ഗവണ്മെന്റ് ഹൈസ്കൂളിന്റെ മുമ്പിലെ തണൽമരത്തിന്റെ കീഴിലൊരു ആൾകൂട്ടം ഞാൻ കണ്ടത്. അപ്പോൾ തന്നെ പി.എൻ.എസ് ജംങ്ക്ഷനിൽ ഇറങ്ങി ഞാൻ അങ്ങോട്ട് വെച്ചുപിടിച്ചു. അന്ന് പുനലൂർ ഗവണ്മെന്റ് സ്കൂളിന്റെ മുമ്പിൽ നിരനിരയായ് വെച്ചുപിടിപ്പിച്ച തണൽമരങ്ങളുണ്ടായിരുന്നു. ഏതു വേനൽക്കാലത്തും അവിടെ എത്തുമ്പോൾ നല്ല തണലും കുളിർമ്മയും ആയിരുന്നു. അവിടെ റോഡിന് നല്ല വീതി ഉള്ളതിനാൽ കൈനോട്ടക്കാരുടെയും തെരുവ് മാജിക്കുകാരുടെയും സർക്കസുകാരുടെയുമൊക്കെ താവളമായിരുന്നു അവിടം. ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന സമയത്താണ് ഈ സംഭവം. ഒരു തമിഴ് നാടോടി ലാടവൈദ്യസംഘം അവിടെ മരുന്ന് വിൽപ്പന നടത്തുകയാണ്. നിലത്തുവിരിച്ച ചൗക്കാളത്തിൽ കുറേലേഹ്യകുപ്പികൾ അതിനടുത്തായി കുത്തിനിറുത്തിയ മയിൽപ്പീലികെട്ട്. ചെറിയ ചാക്കുകളിൽ എന്തൊക്കയോ കാട്ടുകിഴങ്ങുകളും വേരുകളും. ഒരു മൂലയ്ക്ക് കെട്ടിവെച്ച പച്ചിലകളും കുറെ എണ്ണക്കുപ്പികളും. റോഡ്‌സൈഡിൽ കത്തിച്ചു വെച്ച ടയർ പന്തങ്ങൾ. ശൂ... എന്ന ശബ്ദത്തിൽ കത്തുന്ന മണ്ണണ്ണ സ്റ്റോവിനു മുകളിലെ ഇരുമ്പ് സ്റ്റാൻറ്റിൽ തിളയ്ക്കുന്ന എണ്ണ നിറഞ്ഞ ഒന്നോരണ്ടോ ഇരുമ്പുചട്ടികൾ. പച്ചമരുന്നിന്റെയും എണ്ണയുടെയും ലേഹ്യത്തിന്റെയും രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നു.

ആര്യങ്കാവ് ചുരം കയറിവന്ന നാടോടി ലാടവൈദ്യന്മാർ ആണ് വിൽപ്പനക്കാർ. കരിമന്തി ലേഹ്യവും ഉടുമ്പ് രസായനവും അജമാംസ രസായനവും മയിലെണ്ണയുമൊക്കെ ആകും വിൽപ്പന. പാണ്ടിനാട്ടിൽ നിന്ന് കിഴക്കൻമല കയറി മലയാളത്ത് നാട്ടിലെത്തിയാൽ ഉശിര് വിൽപ്പനയാണെന്നു നാടോടികൾക്ക് അറിയാം. മൂന്നാല് വിചിത്രവേഷധാരികളായ നാടോടികളോടൊപ്പം കാണും ഒന്നോരണ്ടോ പെണ്ണുങ്ങൾ. മിക്കപ്പോഴും പാണ്ടിചേലയുടുത്ത് വലിയ മൂക്കുത്തി അണിഞ്ഞ പെണ്ണുങ്ങളുടെ ഒക്കത്ത് കാണും മൂക്കിള ഒലിപ്പിച്ചു ഒന്നോരണ്ടോ കിടാങ്ങൾ. കൂടെ ഭാണ്ഡക്കെട്ടുകൾ നിറയെ പലതരം പച്ചമരുന്നുകൾ. പെണ്ണൊരുത്തി നല്ല താളത്തിൽ ചെറിയ തോൽച്ചെണ്ട കൊട്ടുകയും നാടോടികൾ നിറുത്താതെ ഉച്ചത്തിൽ സംസാരിച്ചു വിൽപന നടത്തുകയും ആണ്. ചെണ്ടകൊട്ടു മുറുകിയതോടെ ഞാൻ മുൻനിരയിൽ പോയി സ്ഥാനം പിടിച്ചു.

കൂട്ടത്തിൽ അവരുടെ തലവൻ എന്ന് തോന്നുന്ന നെറ്റിയിൽ മയിൽപ്പീലി കിരീടമണിഞ്ഞ നാടോടി ഉച്ചത്തിൽ കത്തികയറുകയാണ്.

*

‘’അയ്യാചാമി ... കാട്ടിലെ വിളയാടി നടന്ത മയിലൈ വലയില്ലാമ പിടിത്ത് തീനും തിനയും കൊടുത്ത് നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത് ഊരറിയാമ ഉലഹറിയാമ അന്പുക്ക് പിന്പെ അന്പ് പടാമ കണ്ടംതുണ്ടമാ വെട്ടി കലത്തിലേ പോട്ട് വാറ്റിയെടുത്ത സുത്തമാന മയിണ്ണൈയ്.. ഇതില്മായമില്ലൈ മന്ത്രമില്ലൈ കള്ളമില്ലൈ..സര്ക്കസു കാരനുക്കും അഭ്യാസികള്ക്കും മികമും തേവൈ.. ഉങ്ക ഉടമ്പിലൈ എലുമ്പുകള്പ്ലാസ്റ്റിക് മാതിരി വളെവതുക്ക് മയിലെണ്ണ തേവൈ.. മയിലെണ്ണയി ഇതു മയിലെണ്ണയീ മുരുഹാ ഉന്മയിലൈ കൊന്നുവിട്ടാന്ആണ്ടവാ ‘’...

മയിലെണ്ണ ആണ് വിൽപന. പച്ചമരുന്നിന്റെ രൂക്ഷഗന്ധത്തിന്റെ അകമ്പടിയോടുകൂടെയുള്ള തമിഴന്റെ വാചകമടി കേട്ടുനിൽക്കാൻ നല്ല രസം. വഴിയോരത്തു മയിലെണ്ണ വിൽക്കുന്ന ലാടവൈദ്യൻ കത്തികയറുകയാണ്.

'' ഉശിരിക്കും സക്തിയ്ക്കും വീരമാന മയിലെണ്ണ...''കുറെ ചെറുപ്പക്കാർ മുഖത്തുള്ള ജാള്യത പരമാവധി പുറത്തുകാണിക്കാതെ മയിലെണ്ണ വാങ്ങി എളിയിൽ ഒളിപ്പിച്ചു സ്ഥലം വിട്ടു. നൂറുമില്ലി കുപ്പിയ്ക്ക് മുപ്പത് രൂപയോ മറ്റോ ആണ് വില. ചുരുങ്ങിയ സമയംകൊണ്ട് എണ്ണക്കുപ്പികൾ നിറച്ച തട്ടം കാലിയായി.എനിക്കൊന്നും മനസ്സിലായില്ല. എന്തിനാണ് മയിലെണ്ണ എന്ന് ആരോടെങ്കിലും ചോദിച്ചാലോ.ഞാൻ ചുറ്റും നോക്കി പരിചയക്കാർ ആരെയും കാണുന്നില്ല. ഒരു പക്ഷെ എന്റെ കൂട്ടുകാരൻ വെള്ളിക്കണ്ണൻ അസീസിന്‌ അറിയാമായിരിക്കും. ഇനി കാണുമ്പോൾ ചോദിക്കാം എന്ന് സമാധാനിച്ചു ഞാൻ.

അടുത്തത് കരിമന്തി ലേഹ്യത്തിന്റെ വിൽപ്പനയാണ്. ഇരുമ്പുചട്ടിയിൽ കുഴഞ്ഞു വരുന്ന ലേഹ്യം ലാട വൈദ്യരുടെ സഹായികൾ ചെറിയ പരന്നകുപ്പികളിൽ നിറയ്ക്കുന്നുണ്ട്. കരിമന്തിലേഹ്യം എന്നാൽ കരിങ്കുരങ്ങു രസായനം. കരിമന്തിയെന്ന വിഭാഗം കുരങ്ങിന്റെ ലേഹ്യം നമ്മുടെ നാട്ടിൽ ഒരു കാലത്തു വലിയ സംഭവമായിരുന്നു . മെലിഞ്ഞിരിക്കുന്ന ഞാഞ്ഞൂലുകളെ തടിവെപ്പിക്കുവാൻ നാട്ടുവൈദ്യന്മാർ ച്യവനപ്രാശം പോലെ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന കരിങ്കുരങ്ങു രസായനത്തിന് അന്ന് നല്ല ഡിമാൻഡ് ആയിരുന്നു. പഴുതാര മീശയും വെച്ച് മെലിഞ്ഞുങ്ങി പെൻസിൽ പോലെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാട്ടി ആണ് ലാട മർമ്മാണി വൈദ്യന്റെ കരിങ്കുരങ്ങു രസായന വിൽപ്പന. ഞാൻ ആണ് അയാളുടെ വിൽപ്പനയ്ക്കു മോഡൽ. കൂട്ടത്തിൽ എന്റെ ചെവിയിൽ വന്നു അങ്ങേരു മന്ത്രിച്ചു. '' അമ്പത് കുപ്പി വിറ്റാൽ ഉങ്കളുക്ക് ഒരു കുപ്പി ഫ്രീ ''

ലാടവൈദ്യൻ എന്നെ മുമ്പോട്ടു വിളിച്ചു നിറുത്തി മലയാളം കലർന്ന തമിഴിൽ നിറുത്താതെ പേശുകയാണ്.

'' ഇന്ത തമ്പിയെപ്പാര്.. തടിയില്ലേ എടൈയില്ലൈ ( തൂക്കമില്ല ).... ഇന്ത കുരങ്ങുലേഹ്യം സാപ്പിട്ട് ഒരു ഒരു മാതത്തിനു (മാസം) പിൻപ് പാര്.. കട്ടബൊമ്മൻ മാതിരി ആകിടും..ഇന്ത മരുന്ന് രൻഡ്രു നേരം വെറുംവയറ്റിലെ തണ്ണി കുടിക്കാതെ ശാപ്പിട്ടു പാര്..കരികുരങ്ങിന്റെ ചങ്കും കരളും മാംസവും ശേർത്തു തയ്യാർ ചെയ്ത സുദ്ധമാന രസായനം. ഒരു ബോട്ടിലിക്ക് നൂറുറൂഫാ.. രണ്ടെടുത്താൽ ഒന്ന് ഫ്രീ.. കടന്നു വരൂ ..കടന്നു വരൂ''..

ആളുകൾ ഈ വാചകകസർത്തിനു മുമ്പിൽ അധികം താമസിക്കാതെ വീണുതുടങ്ങി. ഒന്നു രണ്ടുമണിക്കൂർ കൊണ്ട് മുഴുവൻ ബോട്ടിലുകളും ലാടവൈദ്യനും കൂട്ടരും വിറ്റു തകരപ്പെട്ടി പൂട്ടി എഴുന്നേറ്റു. നല്ലൊരു തുക അയാളുടെ തകരപ്പെട്ടിലെത്തിയിട്ടുണ്ടെന്ന് തീർച്ച. ഈ സമയമൊക്കെ വിൽപ്പനയ്ക്ക് മോഡലായി ഞാൻ ആൾക്കൂട്ടത്തിന്റെ നടുവിൽ ഉണ്ട്. തടി പാലംപോലെ വരാൻ മോഹിച്ചു അന്ന് എന്ത് ത്യാഗത്തിനും ഞാൻ തയാറായിരുന്നു.ഒടുവിൽ പടം മടക്കി പോകാൻ ലാടവൈദ്യനും കൂട്ടരുംതുടങ്ങിയപ്പോൾ ഇരുമ്പുചട്ടി വടിച്ചു കുപ്പിയിലാക്കി എനിക്ക് ഒരുകുപ്പി കുരങ്ങുരസായനം ലാടവൈദ്യൻ കനിഞ്ഞു നൽകി.

പുനലൂർ ടൗണിലെ വായിനോട്ടം ഒക്കെ കഴിഞ്ഞപ്പോഴാണ് അമ്മ മീനും പച്ചക്കറിയും വാങ്ങാൻ 50 രൂപ തന്നുവിട്ട കാര്യം ഞാനോർത്തത്.അപ്പോഴേക്കും വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു.

പാന്റിന്റെ പോക്കറ്റ് തപ്പി നോക്കിയപ്പോഴാണ് പണി കിട്ടിയെന്ന് മനസ്സിലായത്. പാന്റ്സിന്റെ പോക്കറ്റ് ശൂന്യം. 50 രൂപ അപ്രത്യക്ഷമായിരിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ അവരുടെ തന്നെ കൂട്ടത്തിലുള്ള പോക്കറ്റടിക്കാർ ഉണ്ടാകും എന്നു അപ്പോളാണ് ഞാനോർത്തത്. കശ്മലന്മാർ സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് സഹിതമാണ് അടിച്ചോണ്ട് പോയത്. അമ്മയോട് ഞാനിനി എന്ത് സമാധാനം പറയും. പൈസ ഞാൻ സൂക്ഷിക്കേണ്ടതായിരുന്നു. അല്ലേലും പോണ്ടതു പോയേ വേണ്ടത് തോന്നൂ.. കൺസഷൻ ടിക്കറ്റുള്ളതിനാൽ കൈയ്യിൽ കാശില്ലെങ്കിലും വീടണയാം എന്നൊരു ആശ്വാസം ഉള്ളതിനാൽ ആരുടെയും മുമ്പിൽ കാശിനായി ഇരക്കേണ്ട . എന്നാൽ പണം നഷ്ട്ടമായതിന്റെ യഥാർത്ഥ കാരണം അമ്മയോട് പറഞ്ഞാൽ പണി പാളും. ലാടവൈദ്യന്മാരുടെ കാര്യം പറഞ്ഞാൽ എങ്ങനെയാകും അമ്മ പ്രതികരിക്കുക എന്ന് പറയാൻ അസാധ്യം. കോളേജുകുമാരൻ എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല .ഇപ്പോഴും കൈയ്യിൽ കിട്ടുന്നത് വെച്ച് അമ്മ വീക്കും. എനിക്ക് കരച്ചിൽ വന്നു. അമ്മയോട് ബസ്സിലോ മറ്റോവെച്ച് പണം കളഞ്ഞുപോയന്ന് കള്ളം പറയാം.

അതുകൂടാതെയുള്ള അടുത്ത കടമ്പ, കരിങ്കുരങ്ങുരസായനം അമ്മയോ പെങ്ങളോ അറിയാതെ വീട്ടിനകത്തെ എത്തിക്കണം. അമ്മയെ പറ്റിച്ചാലും പെങ്ങളെ പറ്റിക്കാൻ ബുദ്ധിമുട്ടാണ്. അതിനൊരു സൂത്രപ്പണി ഞാൻ കണ്ടുവെച്ചു. ഞങ്ങളുടെ അടച്ചുകെട്ടിയ മതിലുള്ള പഴയ വീടാണ് . റോഡ് സൈഡിലാണ് എന്റെ വീട്. വീടിന്റെ മുമ്പിൽ ബസ്സിറങ്ങി ഗേറ്റുതുറന്നാൽ കാണുന്ന ആദ്യത്തെ ജനൽ എന്റെ മുറിയുടേതാണ്. പാതിതുറന്നു കിടക്കുന്ന ജനൽ വഴി ഞാൻ രസായനക്കുപ്പി അകത്തേക്ക് തള്ളിയിട്ടു. ഭാഗ്യം ആരും കണ്ടിട്ടില്ല.

വീട്ടിലെത്തിയ ഉടനെ ഞാനൊരു കള്ളകരച്ചിൽ അങ്ങ് കരഞ്ഞു. സാധനങ്ങൾ വാങ്ങാനുള്ള കാശ് ബസ്സിൽ എവിടയോവെച്ചു നഷ്ട്ടപ്പെട്ടു എന്നുപറഞ്ഞ കള്ളം അമ്മ വിശ്വസിച്ചു എന്നുതോന്നുന്നു. പെങ്ങൾക്ക് പരീക്ഷയോ മറ്റോ ആയതിനാൽ അവളും വല്യ മൈൻഡ് ചെയ്തില്ല. ഭാഗ്യം..

രാത്രി അത്താഴം കഴിഞ്ഞതിനുശേഷം ഞാൻ ആരും അറിയാതെ കരിങ്കുരങ്ങു രസായനം രണ്ടു സ്‌പൂൺ അകത്താക്കി. നല്ല മധുരം കലർന്ന ചവർപ്പ്. തമിഴന്റെ ലേഹ്യം കൊള്ളാം . തടി പാലം പോലെ പോരും . ജീവൻടോണിന്റെ കുപ്പിയിലെ മസ്സിലുപിടുത്തക്കാരന്റെ പടത്തിലെപ്പോലെ ഞാൻ മസിലുപിടിച്ചു നിൽക്കുന്ന രംഗം മനസ്സിലോർത്തു ഞാനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് ബാക്കി മരുന്ന് ഭദ്രമായി കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചു ഞാൻ ഉറങ്ങാൻ കിടന്നു. നേരം ഒരു പന്ത്രണ്ട് മണിയായിക്കാണും. ഞാൻ ഞെട്ടിയെഴുന്നേറ്റു. അടിവയറ്റിൽ ചെറുതായൊരു വേദന.എന്തോ ഒരു പന്തികേട് .. വെറുതെ തോന്നിയതായിരിക്കും. ഞാൻ പുതപ്പ് വലിച്ചു കയറ്റി കമിഴ്ന്നു കിടന്നു. അടിവയറ്റിൽ എന്തോ കൊളുത്തിപിടിക്കുന്നത് പോലെ .വയറ്റിൽ നിന്ന് ഗുളുഗുളു എന്നൊരു ഒച്ച കേൾക്കാം ..രക്ഷയില്ല.. ഞാൻ എഴുന്നേറ്റിരുന്നു . അന്ന് എന്റെ വീട്ടിലെ കക്കുസ് വീടിന്റെ കോമ്പൗണ്ടിന്റെ ഒരറ്റത്താണ്.പുറത്ത് കുറ്റാകൂരിരുട്ടാണ് . എനിക്കാണെങ്കിൽ ഡ്രാക്കുളയെയും രക്തരക്ഷസിനെയുമൊക്കെ ഭയങ്കര പേടിയാണ്. അന്നത്തെ പുഷ്പനാഥ്‌ നോവലുകളുടെ ആഫ്റ്റർ എഫ്ഫക്റ്റ്. വയറു അമർത്തിപ്പിടിച്ചു ഒന്നുകൂടി ഞാൻ നോക്കി ഒരു സ്‌കോപ്പുമില്ല ..വീട്ടിലുള്ളവരെ വിളിച്ചുണർത്താൻ എനിക്കൊരു നാണക്കേട് .. മേശപ്പുറത്തുനിന്ന് ടോർച്ചു തപ്പിയെടുത്ത് ഞാൻ കക്കൂസ് ലക്ഷ്യമായി പാഞ്ഞു. പിന്നെ എത്ര തവണ ഓടിയെന്ന് ഓർമ്മയില്ല. കൂട്ടത്തിൽ ഓർക്കാനവും ശർദ്ധിലും തുടങ്ങി.

എന്റെ ഒച്ചയും വിളിയും കേട്ടിട്ട് അമ്മയും വീട്ടിലുള്ളവരും ഉണർന്നു. ഞാൻ വയറമർത്തി പിടിച്ചു നിലത്തുകുത്തിയിരിക്കുകയാണ്. വയറ്റിനസുഖം വന്നാൽ അമ്മയുടെ ഒറ്റമൂലി കട്ടൻചായയിൽ ഇഞ്ചിനീരും നാരങ്ങാനീരും ചേർത്ത് തരികയാണ്. അമ്മ വേഗം കട്ടൻചായയുണ്ടാക്കി. ചായ കുടിച്ചിട്ടും ഒട്ടും രക്ഷയില്ല. പിന്നെയും എത്ര തവണ വയറൊഴിഞ്ഞു എന്നറിയില്ല. വീട്ടിൽ മറ്റുള്ളവർക്കാർക്കും വയറിനു ഒരു പ്രശ്‌നവുമില്ല. എന്താണ് എനിക്കുമാത്രം വയറിനസുഖം പിടിച്ചതെന്നു അമ്മയ്ക്ക് എത്ര ആലോചിട്ടും പിടികിട്ടിയില്ല . അമ്മ എത്ര കുത്തിചോദിച്ചിട്ടും ഞാനാകട്ടെ കരിങ്കുരങ്ങ് രസായനത്തിന്റെ കാര്യം പുറത്തുപറഞ്ഞതേയില്ല. നേരം പുലർന്നതോടെ ഞാൻ അവശനായി. ശരീരത്തിലെ ജലാംശം നഷ്ട്ടപ്പെട്ട അവസ്ഥ ഞാൻ പറയാതെ തന്നെ അറിയാമല്ലോ? ഞാൻ നിലവിളിക്കാൻ തുടങ്ങി " ഞാനിപ്പോ ചത്തുപോകുമേ ..എന്നെ ആശൂത്രി കൊണ്ടുപോ.. '' . അപ്പൻ വേഗം അടുത്തുള്ള ഏതോ വാടകജീപ്പ് വിളിച്ചു എന്നെ താങ്ങിപ്പിടിച്ചു മോനി ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചു.

മോനിഡോക്ടരുടെ ആശുപത്രി ഒരു ചെറിയ ക്ലിനിക് ആണ് . അന്നുമിന്നും ഞങ്ങളുടെ ഗ്രാമത്തിലെ രോഗികളുടെ അവസാന അത്താണിയാണ് മോനിഡോക്ടരുടെ ക്ലിനിക്. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ക്ലിനിക് ആയിരുന്നു മോനി ഡോക്ടറുടേത്. കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് വലിയൊരു ഫിഷ് ടാങ്കും മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന മിനിയേച്ചർ ടോയികളും കണ്ടു നിന്നാൽ സമയം പോകുന്നത് അറിയില്ല. മോനി ഡോക്ടർ നല്ല കൈപുണ്യമുള്ള ഭിഷഗ്വരനാണ്. ഏതസുഖത്തിനും മോനി ഡോക്ടറുടെ ഒരു സൂചിവെപ്പും മരുന്നും മതിയായിരുന്നു. ക്ലിനിക്കിന്റെ താഴത്തെ നിലയിൽ അത്യാവശ്യം കിടത്തി ചികിത്സയും അന്നുണ്ടായിരുന്നു. എന്നെ കണ്ടതും മോനി ഡോക്ടർ താഴത്തെ നിലയിൽ സ്‌ട്രെച്ചറിൽ കിടത്താൻ പറഞ്ഞു . ഡോക്ടർ വന്നു ഗ്ലൂക്കോസ് ഡ്രിപ്പിട്ടു. പിന്നെ എന്താണ് കഴിച്ചത് എന്നു കുത്തികുത്തിയുള്ള ചോദ്യമായി. മോനി ഡോക്ടറുടെ ക്രോസ് വിസ്താരത്തിനു മുമ്പിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല ഞാൻ കരിങ്കുരങ്ങു രസായനം ശാപ്പിട്ടകാര്യം തത്ത പറയുന്നതുപോലെ പറഞ്ഞു. കാര്യം പിടികിട്ടിയതോടെ അപ്പൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. എന്റെ പരുങ്ങിയുള്ള കിടപ്പും ഞരങ്ങലും കണ്ടിട്ട് ഒന്നും മിണ്ടിയില്ല.

വൈകുന്നേരം ആയപ്പോൾ ഞാൻ ഒരുവിധം എഴുന്നേറ്റു നടക്കാൻ പരുവമായി..ഡോക്ടർ ഇനി ഇത്തരം ലേഹ്യങ്ങൾ ഒന്നും വാങ്ങിക്കഴിക്കരുത് എന്ന് ഉപദേശിച്ചു വീട്ടിൽ ചെന്ന് കഴിക്കാൻ ഉള്ള മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്തു. കുരങ്ങ് ചത്ത കാക്കാലനെപ്പോലെ വളിച്ച മുഖവുമായി ഞാൻ അപ്പനൊപ്പം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടൻ അപ്പൻ എന്റെ കട്ടിലിന്റെ കീഴിൽ നിന്ന് കരിങ്കുരങ്ങു രസായനം തപ്പി എടുത്തു ജനലിൽ കൂടി പുറത്തേക്ക് ഒറ്റ ഏറുകൊടുത്തു.

എന്തായാലും രസായനം രണ്ടു മൂന്നു ദിവസക്ക് പണി തന്നു. അകത്തു കിടന്ന ഉരമരുന്നുവരെ പുറത്ത് വന്നതിന് ശേഷം ആണ് കരിങ്കുരങ്ങു രസായനം പ്രവർത്തനം നിറുത്തിയത്..

* ഡയലോഗ് -കടപ്പാട്